
പാരീസ്: റഷ്യയില്‍ നടന്ന ലോകകപ്പില്‍ മെസിയുടെ അര്‍ജന്റീനയെ വിറപ്പിച്ച് സമനിലയില്‍ കുരുക്കിയ ഐസ്‌ലന്‍ഡ് ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെയും വിറപ്പിച്ചുവിട്ടു. സൗഹൃദമത്സരത്തില്‍ കിലിയന്‍ എംബാപ്പെയുടെ വ്യക്തിഗതമികവിലാണ് അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്നു ഫ്രാന്‍സ് സമനില(2-2) കൊണ്ട് രക്ഷപ്പെട്ടത്. ഐസ്‌ലന്‍ഡിന്റെ സെല്‍ഫ് ഗോള്‍ വീണില്ലായിരുന്നെങ്കില്‍ എംബാപ്പെയ്ക്കും ഫ്രാന്‍സിനെ രക്ഷിക്കാനാവുമായിരുന്നില്ല.
ലോകകപ്പില്‍ കളിച്ച പ്രമുഖതാരങ്ങളെല്ലാം ഇറങ്ങിയ ഫ്രാന്‍സിനെ തുടക്കം മുതല്‍ ഐസ്‌ലന്‍ഡ് പ്രതിരോധം പൂട്ടിയിട്ടു. മുപ്പതാം മിനിട്ടില്‍ ബിര്‍കിര്‍ ബ്യാനാസണിലൂടെ മുന്നിലെത്തിയ ഐസ്‌ലന്‍ഡിനെതിരെ സമനില ഗോള്‍ നേടാന്‍ ഫ്രാന്‍സ് പൊരുതിയെങ്കിലും ഗോള്‍ മാത്രം വന്നില്ല. രണ്ടാം പകുതിയില്‍ കാരി അര്‍നാസണിന്റെ ഗോളിലൂടെ ലീഡ് രണ്ടാക്കിയ ഐസ്‌ലന്‍ഡ് അട്ടിമറി ഭീഷണി ഉയര്‍ത്തി. ഇതോടെ ഉണര്‍ന്നുകളിച്ച ഫ്രാന്‍സ് നിരവധി അവസരങ്ങളൊരുക്കിയെങ്കിലും അതൊന്നും ഗോളിലേക്കുള്ള വഴി തുറന്നില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ എംബാപ്പെയുടെ വ്യക്തിഗത മികവ് ഫ്രാന്‍സിനെ രക്ഷിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എംബാപ്പെയുടെ ഗോളിലേക്കുള്ള ഷോട്ട് ഐസ്‌ലന്‍ഡ് പ്രതിരോധനിരക്കാരന്‍ ഹോള്‍മര്‍ ഓണ്‍ എയ്ജോള്‍ഫ്സണിന്റെ കാലില്‍തട്ടി വലയില്‍ കയറിയതോടെ ഫ്രാന്‍സിന് സമനില പ്രതീക്ഷ ഉണര്‍ന്നു.
90-ാം മിനിട്ടില്‍ ഫ്രാന്‍സിന് ലഭിച്ച കോര്‍ണര്‍ കിക്ക് ഐസ്‌ലന്‍ഡ് താരം കോള്‍ബൈന്‍ സിഗ്ദോര്‍സണിന്റെ കൈയില്‍ തട്ടിയതിനെത്തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി ഗോളാക്കി എംബാപ്പെ ഫ്രാന്‍സിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. ലോകകപ്പ് ഫൈനലില്‍ ക്രോയേഷ്യക്കെതിരെ കളിച്ച ആദ്യ ഇലവനില്‍ ആറു താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കോച്ച് ദിദിയര്‍ ദെഷാംപ് ടീമിനെ ഇറക്കിയത്. 2016ലെ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ഐസ്‌ലന്‍ഡിനെ 5-2ന് തകര്‍ത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!