
മെല്‍ബണ്‍: അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒരു ബൗണ്ടറിയോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറി നേടിയത്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. ആദ്യമായിട്ടാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ചുറി നേടുന്നത്. നാല് ഇന്നിങ്‌സ് കളിച്ചിട്ടും മുരളി വിജയ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് (53), ചേതേശ്വര്‍ പൂജാര (19) എന്നിവരാണ് ക്രീസില്‍. എട്ട് റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറുടെ റോളിലെത്തിയ വിഹാരിയും അഗര്‍വാളും 40 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അവസരം മുതലാക്കാന്‍ വിഹാരിക്ക് സാധിച്ചില്ല. കമ്മിന്‍സിന്റെ ബൗണ്‍സ് കളിക്കാനുള്ള ശ്രമം സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ അവസാനിച്ചു. അഗര്‍വാള്‍ ഇതുവരെ മൂന്ന് ഫോറുകള്‍ പായിച്ചു.
പെര്‍ത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത്. ഓസീസ് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് പകരം മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!