അവള്‍ക്കുവേണ്ടി മരിക്കാന്‍വരെ അയാള്‍ തയാറായിരുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെക്കുറിച്ച് ഭാര്യയുടെ വെളിപ്പെടുത്തല്‍

By Web DeskFirst Published Mar 8, 2018, 4:12 PM IST
Highlights

ഒരുവര്‍ഷമായി പീഡനം തുടരുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ഷമി തിരിച്ചെത്തിയതോടെ ഇത് സഹിക്കാവുന്നതിലും അപ്പുറമായി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ ഹാസിന്‍ ജഹാന്‍. തന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബന്ധുവായ പെണ്‍കുട്ടിയുമായി ഷമി അഞ്ചു വര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്നും ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി മരിക്കാന്‍വരെ ഷമി തയാറായിരുന്നുവെന്നും ഹാസിന്‍ പറ‍ഞ്ഞതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുടുംബാംഗങ്ങള്‍ എതിര്‍പ്പുയര്‍ത്തിയതിനാലാണ് ആ വിവാഹം നടക്കാതെ പോയതെന്നും ഹാസിന്‍ പറയുന്നു.

ഷമിയുമായുള്ള വിവാഹത്തിനായി പലകാര്യങ്ങളും താന്‍ ഉപേക്ഷിച്ചതായും ഹാസിന്‍ പറയുന്നു. എന്റെ മോഡലിംഗ് കരിയര്‍ ഞാന്‍ ഉപേക്ഷിച്ചു. വീട്ടില്‍ നിന്ന് പുറത്തുപോലും ഇറങ്ങാറില്ല. ഷമിയുമായുള്ള വിവാഹത്തിന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ ഏറ്റവുമധികം നിര്‍ബന്ധം പിടിച്ചത്. ഒടുവില്‍ അവര്‍ തന്നെ എന്നെ വധിക്കാനും ശ്രമിച്ചു.

ഒരുവര്‍ഷമായി പീഡനം തുടരുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ഷമി തിരിച്ചെത്തിയതോടെ ഇത് സഹിക്കാവുന്നതിലും അപ്പുറമായി. കഴിഞ്ഞ രണ്ടുവര്‍ഷമായി എന്നില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു അയാള്‍. തന്റെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുത്ത് തന്നെ ഇല്ലാതാകാനാണ് അയാള്‍ ശ്രമിച്ചത്. പണത്തിലും പ്രശസ്തിയിലും മാത്രമാണ് അയാളുടെ ശ്രദ്ധ. എന്റെ അവസാന ശ്വാസംവരെ ഞാന്‍ അയാള്‍ക്ക് വിവാഹമോചനം നല്‍കില്ല. അയാള്‍ക്കെതിരെ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. വൈകാതെ ഇതുമായി കോടതിയെ സമീപിക്കും-ഹാസിന്‍ ജഹാന്‍ പറയുന്നു. അതേസമയം, ആരോപണങ്ങള്‍ തന്റെ കരിയര്‍ തകര്‍ക്കാനാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ഷമിയുടെ പ്രതികരണം.

 

click me!