
ഹാമില്‍ട്ടണ്‍: പേസ് ആക്രമണത്തില്‍ ഇന്ത്യയെ കുരുക്കി ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ കിവീസിന് 93 റണ്‍സ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്‍റ് ബോള്‍ട്ടടക്കമുള്ള കിവീസ് ബൗളര്‍മാര്‍ സംഹാരതാണ്ഡവം പുറത്തെടുത്തപ്പോള്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സില്‍ പുറത്തായി. വാലറ്റത്ത് 18 റണ്‍സെടുത്ത് പൊരുതിയ യുസ്‌വേന്ദ്ര ചാഹലാണ് ടോസ് സ്‌കോറര്‍. നാല് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ബോള്‍ട്ട് 10 ഓവറില്‍ 21 റണ്‍സിന് അഞ്ചും ഗ്രാന്‍ഡ്‌ഹോം 26ന് മൂന്നും വിക്കറ്റ് വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ധവാനെ(13) ആറാം ഓവറിലെ അഞ്ചാം പന്തില്‍ ബോള്‍ട്ട് എല്‍ബിയില്‍ പുറത്താക്കി. 200-ാം ഏകദിനം കളിച്ച നായകന്‍ രോഹിത് ശര്‍മ്മയ്ക്കും തിളങ്ങാനായില്ല. എട്ടാം ഓവറിലെ അവസാന പന്തില്‍ ഹിറ്റ്‌മാനെ(7) ബോള്‍ട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഓപ്പണര്‍മാര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ട് ഓവറില്‍ 23.
വിക്കറ്റ് കൊഴിച്ചില്‍ അവിടംകൊണ്ട് നിന്നില്ല. 11-ാം ഓവറില്‍ റായുഡുവിനെയും(0) വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെയും(0) മടക്കി ഡ്രാന്‍ഡ്‌ഹോം ആഞ്ഞടിച്ചു. ഗപ്റ്റിലിന്‍റെ കൈകളില്‍ റായുഡു അവസാനിച്ചപ്പോള്‍ കാര്‍ത്തിക് ലഥാമില്‍ അവസാനിച്ചു. എന്നാല്‍ 12-ാം ഓവറിലെ അവസാന പന്തില്‍ ഗില്ലിനെയും(9) പുറത്താക്കി ബോള്‍ട്ട് ഇന്ത്യയെ ഞെട്ടിച്ചു. 13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 35 റണ്‍സ്.
വീണ്ടും ബോള്‍ട്ടിന്‍റെ പന്തുകള്‍ ഇന്ത്യയെ മുറിവേല്‍പിച്ചു. 13-ാം ഓവറിലെ ആദ്യ പന്തില്‍ കേദാര്‍ ജാദവ്(1) എല്‍ബിയില്‍ പുറത്ത്. പിന്നീട് പാണ്ഡ്യക്കൊപ്പം ഭുവി തട്ടിയും മുട്ടിയും ക്രീസില്‍ നിന്നെങ്കിലും ഫലം കണ്ടില്ല. 17-ാം ഓവറില്‍ ഗ്രാന്‍ഡഹോമിന്‍റെ പന്ത് ഭുവിയുടെ(1) കുറ്റി പിഴുതു. ഇതോടെ 16.4 ഓവറില്‍ ഏഴ് വിക്കറ്റിന് 40 റണ്‍സെന്ന നിലയില്‍ ഇന്ത്യ ചീട്ടുകൊട്ടാരമായി.
പാണ്ഡ്യയെയും ക്രീസില്‍ അധികസമയം നിലനിര്‍ത്താന്‍ ബോള്‍ട്ട് അനുവദിച്ചില്ല. 20-ാം ഓവറിലെ നാലാം പന്തില്‍ പാണ്ഡ്യയെ(16) പുറത്താക്കി ബോള്‍ട്ട് അഞ്ച് വിക്കറ്റ് തികച്ചു. കുല്‍ദീപും ചാഹലും ചേര്‍ന്ന് നാണക്കേടിന്‍റെ പടുകുഴിയില്‍നിന്ന് കരകയറ്റാന്‍ ശ്രമിച്ചു. 30-ാം ഓവറില്‍ ആഷില്‍ പുറത്താക്കുമ്പോള്‍ കുല്‍ദീപ് 15 റണ്‍സെടുത്തിരുന്നു. തൊട്ടടുത്ത ഓവറില്‍ ഖലീലിനെ(5) ബൗള്‍ഡാക്കി നീഷാന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ചാഹല്‍ 37 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!