2003-ൽ റിക്കി പോണ്ടിങ്ങിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഓസ്ട്രേലിയ കുറിച്ച 20 തുടർച്ചയായ വിജയങ്ങളുടെ റെക്കോർഡാണ് സ്പെയിൻ പഴങ്കഥയാക്കിയത്.

മാഡ്രിഡ്: ഫുട്ബോളിലെ ആധിപത്യത്തിന് പിന്നാലെ ക്രിക്കറ്റിലും ചരിത്രനേട്ടവുമായി സ്പെയിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ടീമെന്ന ഓസ്ട്രേലിയയുടെ ലോകറെക്കോർഡ് സ്പെയിൻ മറികടന്നു. 2028 ടി20 ലോകകപ്പിന്‍റെ യൂറോപ്പ് സബ്‌ റീജിയണൽ ക്വാളിഫയർ സി മത്സരത്തിൽ ഫിൻലൻഡിനെ 8 വിക്കറ്റിന് തകർത്താണ് സ്പെയിൻ തുടര്‍ച്ചയായ 21-ാം ജയം കുറിച്ച് പുതിയ ലോകറെക്കോര്‍ഡിട്ടത്.

2003-ൽ റിക്കി പോണ്ടിങ്ങിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഓസ്ട്രേലിയ കുറിച്ച 20 തുടർച്ചയായ വിജയങ്ങളുടെ റെക്കോർഡാണ് സ്പെയിൻ പഴങ്കഥയാക്കിയത്. അന്ന് ഇന്ത്യയെ തോൽപ്പിച്ച് ഏകദിന ലോകകപ്പ് നേടിയതുൾപ്പെടെ 17 ഏകദിനങ്ങളും വെസ്റ്റ് ഇൻഡീസിനെതിരായ 3 ടെസ്റ്റ് മത്സരങ്ങളുമാണ് ഓസ്ട്രേലിയ തുടർച്ചയായി ജയിച്ചിരുന്നത്.

Scroll to load tweet…

ഐസിസി ടി20 റാങ്കിങ്ങിൽ 28-ാം സ്ഥാനത്തുള്ള സ്പെയിൻ കഴിഞ്ഞ മൂന്ന് വർഷമായി രാജ്യാന്തര ടി20 ക്രിക്കറ്റിൽ തോൽവി അറിഞ്ഞിട്ടില്ല. ഐൽ ഓഫ് മാനിനെതിരെയുള്ള ജയിച്ചു തുടങ്ങിയ സ്പെയിൻ ജേഴ്സി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഫിൻലൻഡ് തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി. 2024-ൽ തുടർച്ചയായ 14 ജയങ്ങളോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ തുടർ വിജയങ്ങളുടെ റെക്കോർഡ് സ്പെയിൻ സ്വന്തമാക്കിയിരുന്നു. തുടർന്ന് 2025-ൽ 6 വിജയങ്ങൾ കൂടി നേടി ഓസ്ട്രേലിയയുടെ റെക്കോർഡിനൊപ്പമെത്തിയ ടീം, 2026-ലെ ആദ്യ മത്സരത്തിൽ ഫിൻലൻഡിനെ വീഴ്ത്തി ഓസ്ട്രേലിയയുടെ റെക്കോർഡ് മറികടന്നു. 2019 ജനുവരി മുതൽ ഇതുവരെ 50 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച സ്പെയിൻ 41 എണ്ണത്തിലും ജയം സ്വന്തമാക്കി. എട്ട് മത്സരങ്ങളിൽ മാത്രമാണ് തോറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക