
മൊഹാലി: കെഎല്‍ രാഹുലിന്റെയും മലയാളി താരം കരുണ്‍ നായരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മിന്നും ജയം. ഡല്‍ഹിയ ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. 16 പന്തില്‍ 51 റണ്‍സടിച്ച രാഹുലും 33 പന്തില്‍ 50 റണ്‍സടിച്ച കരുണ്‍ നായരും ചേര്‍ന്നാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. സ്കോര്‍ ഡല്‍ഹി 20 ഓവറില്‍ 166/7, പഞ്ചാബ് 18.5 ഓവറില്‍ 167/4.
ലേലത്തില്‍ 11 കോടി രൂപ മുടക്കി പഞ്ചാബ് സ്വന്തമാക്കിയ രാഹുല്‍ താരമ്യൂല്യത്തിനൊത്ത പ്രകടനമാണ് പുറത്തെടുത്തത്. കണ്ണടച്ചുതുറക്കും മുമ്പെ അര്‍ധസെഞ്ചുറി പിന്നിട്ട രാഹുലിന്റെ ഇന്നിംംഗ്സ് പഞ്ചാബിന് നല്‍കിയത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. 3.2 ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ പഞ്ചാബ് 57 റണ്‍സില്‍ എത്തിയിരുന്നു. 7 റണ്‍സെടുത്ത മയാങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. പിന്നാലെ രാഹുലും വീണു. 14 പന്തില്‍ ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ചുറികുറിച്ച രാഹുല്‍ 16 ന്തില്‍ 51 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തായായിരുന്നില്ല.
22 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത യുവരാജ് നിരാശപ്പെടുത്തിയെങ്കിലും കരുണ്‍ നായരും ഡേവിഡ് മില്ലറും(24 നോട്ടൗട്ട്), സ്റ്റോയിനിസും(22 നോട്ടൗട്ട്) ചേര്‍ന്ന് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചു. ഒരോനറില്‍ 24 റണ്‍സടക്കം നാലവറില്‍ 46 റണ്‍സ് വഴങ്ങിയ അമിത് മിശ്രയാണ് ഡല്‍ഹി നിരയില്‍ രാഹുലിന്റെ പ്രഹരശേഷി ഏറ്റവും കൂടുതല്‍ അനുഭവിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഗംഭീറിന്റെ അര്‍ധസെഞ്ചുറി മികവിലാണ് 166 റണ്‍സിലെത്തിയത്. 42 പന്തില്‍ 55 റണ്‍സെടുത്ത ഗംഭീറിന് പുറമെ 13 പന്തില്‍ 28 റണ്‍സെടുത്ത റിഷഭ് പന്തും ഡല്‍ഹിക്കായി തിളങ്ങി. ഡല്‍ഹിയുടെ വമ്പനടിക്കാര്‍ക്കൊന്നും നിലയുറപ്പിക്കാനാവാത്തത് വലിയ സ്കോര്‍ നേടുന്നതില്‍ തിരിച്ചടിയായി. ഓപ്പണര്‍ കോളിന്‍ മണ്‍റോ(4) തുടക്കത്തിലേ വീണപ്പോള്‍, ശ്രേയസ് അയ്യര്‍(11), വിജയ് ശങ്കര്‍(13) എന്നിവരും നിരാശപ്പെടുത്തി. നാലു ബൗണ്ടറിയും ഒരു സിക്സറും പറത്തി 13 പന്തില്‍ 28 റണ്‍സടിച്ച പന്താണ് ഡല്‍ഹി സ്കോറിംഗിന് ഗതിവേഗം പകര്‍ന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!