ആ നിമിഷത്തിൽ നിരാശയിലായിരുന്ന ടീമിന് വലിയ കരുത്തായത് ആരാധകരുടെ ആ പിന്തുണ മാത്രമായിരുന്നുവെന്നും, അതാണ് അവരിലേക്ക് ശ്രദ്ധ തിരിക്കാനും അഭിവാദ്യം ചെയ്യാനും കാരണമായതെന്നും മാർട്ടിനസ് പറഞ്ഞു.
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിന് ശേഷം സ്പെയിനിന് കിരീടം സമ്മാനിക്കുന്ന വേളയിൽ അർജന്‍റീന താരങ്ങൾ പുറം തിരിഞ്ഞുനിന്ന സംഭവത്തിൽ വ്യക്തത വരുത്തി പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസ്. ചാമ്പ്യന്മാരായ സ്പെയിനോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും, തോൽവിയിലും തങ്ങളെ പിന്തുണച്ച ആരാധകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക മാത്രമാണ് ആ നിമിഷത്തിൽ ചെയ്തതെന്നും മാർട്ടിനസ് വ്യക്തമാക്കി.
വലിയ പോരാട്ടത്തിനൊടുവിൽ ഫൈനലിൽ പരാജയപ്പെട്ടിട്ടും അർജന്‍റീന ആരാധകർ സ്റ്റേഡിയത്തിൽ പാട്ടുപാടി ടീമിനെ ആവേശത്തോടെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ നിമിഷത്തിൽ നിരാശയിലായിരുന്ന ടീമിന് വലിയ കരുത്തായത് ആരാധകരുടെ ആ പിന്തുണ മാത്രമായിരുന്നുവെന്നും, അതാണ് അവരിലേക്ക് ശ്രദ്ധ തിരിക്കാനും അഭിവാദ്യം ചെയ്യാനും കാരണമായതെന്നും മാർട്ടിനസ് പറഞ്ഞു.
സ്പാനിഷ് ടീമിന്‍റെ കിരീടനേട്ടത്തെ പൂർണ്ണമായും ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ മാർട്ടിനസ്, പുരസ്കാര വിതരണത്തിന് മുൻപായി അർജന്‍റീന താരങ്ങൾ സ്പാനിഷ് കളിക്കാരെയും കോച്ചിങ് സ്റ്റാഫുകളെയും നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചിരുന്നതായും വെളിപ്പെടുത്തി. പുറത്തു പ്രചരിക്കുന്നത് പോലെയുള്ള മനഃപൂർവ്വമായ അവഗണനയോ അനാദരവോ അവിടെ ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ഞങ്ങൾ എപ്പോഴും എതിരാളികളെ ബഹുമാനിക്കാറുണ്ട്. സ്പെയിനിനെ അഭിനന്ദിച്ചില്ലെന്ന വാദം തെറ്റാണ്, മത്സരം കഴിഞ്ഞയുടൻ അവരുടെ കളിക്കാരെയും കോച്ചിംഗ് സ്റ്റാഫിനെയും ഞങ്ങൾ നേരിട്ട് കണ്ട് ആശംസകൾ അറിയിച്ചിരുന്നു-മാർട്ടിനസ് പറഞ്ഞു.
ഫൈനൽ മത്സരത്തിന്‍രെ അവസാന വിസിലിന് പിന്നാലെ സ്പെയിൻ-അർജന്റീന താരങ്ങൾ തമ്മിൽ കളിക്കളത്തിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ, സ്പെയിനിന് ട്രോഫി കൈമാറുന്ന സമയത്ത് അർജന്‍റീന താരങ്ങൾ വേദിക്ക് പുറം തിരിഞ്ഞു നിന്നത് വലിയ വിമർശനത്തിന് കാരണമാകുകയും ആരാധകര്‍ക്കിടയില്‍ ചർച്ചയാവുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾക്കാണ് ഇപ്പോൾ ലിസാൻഡ്രോ മാർട്ടിനസ് മറുപടി നല്‍കിയിരിക്കുന്നത്.
