
സഞ്ജു വി സാംസന്റെ മിന്നുന്ന ബാറ്റിങ് പ്രകടനവും ബൌളർമാരുടെ തകർപ്പൻ പന്തേറുമാണ് കേരളത്തിന് സൌരാഷ്ട്രയ്ക്കെതിരെ അട്ടിമറി വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയശേഷമാണ് കേരളം ജയം പിടിച്ചെടുത്തതെന്നത് ശ്രദ്ധേയമാണ്. ആദ്യ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറിയും നേടിയ സഞ്ജു വി സാംസണിന്റെ തകർപ്പൻ ബാറ്റിങാണ് കേരളത്തിന്റെ ജയത്തിന് അടിത്തറ പാകിയത്. എന്നാൽ അവസാനദിവസം ബൌളർമാർ പുറത്തെടുത്ത മികവ് കേരളത്തിന് അനായാസജയം സമ്മാനിക്കുകയായിരുന്നു. സിജോമോൻ ജോസഫിന്റെ നേതൃത്വത്തിൽ കേരള സ്പിന്നർമാർ പുറത്തെടുത്ത മികവാണ് അട്ടിമറി ജയം കേരളത്തിന് നേടിക്കൊടുത്തത്.
സീസണിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാനാകാതെ കുഴങ്ങിയ സഞ്ജു നിർണായകമായ മൽസരത്തിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 68 റൺസുമായി കേരളത്തിന്റെ ടോപ് സ്കോററായ സഞ്ജു രണ്ടാം ഇന്നിംഗ്സിൽ ഏകദിനശൈലിയിൽ ബാറ്റുവീശി നേടിയ സെഞ്ച്വറിയാണ് മൽസരത്തിൽ കേരളത്തിന് മേൽക്കൈ സമ്മാനിച്ചത്. 180 പന്തിൽ 175 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഇതിൽ 16 ബൌണ്ടറികളും എട്ടു സിക്സറുകളുമുണ്ടായിരുന്നു. സൌരാഷ്ട്ര നിരയിലെ ഒട്ടുമിക്ക ബൌളർമാരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. സഞ്ജു വേഗതയിൽ റൺസ് നേടിയതോടെ ബൌളർമാർക്ക് സമ്മർദ്ദമില്ലാതെ പന്തെറിയാൻ സാധിക്കുന്ന വിജയലക്ഷ്യം സൌരാഷ്ട്രയ്ക്ക് മുന്നിൽ വെക്കാൻ കേരളത്തിനായി. ഇതും മൽസരത്തിലെ വഴിത്തിരിവാണ്.
ബൌളർമാരുടെ പ്രകടനം കേരളത്തിന്റെ വിജയത്തിൽ ഏറെ നിർണായകമായി. ഇതിൽ ഏറ്റവും പ്രധാനം ഇടംകൈയൻ സ്പിന്നർ സിജോമോൻ ജോസഫിന്റെ ബൌളിങ് പ്രകടനമാണ് എടുത്തുപറയേണ്ടത്. ആദ്യ ഇന്നിംഗ്സിൽ നാലു വിക്കറ്റെടുത്ത സിജോമോൻ രണ്ടാം ഇന്നിംഗ്സിൽ സൌരാഷ്ട്രയുടെ മുൻനിരയെ പിഴുതുമാറ്റി. ഇതാണ് മൽസരത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. തുടർന്ന് സൌരാഷ്ട്രയുടെ മധ്യനിരയെയും വാലറ്റത്തെയും നിലംതൊടാൻ അനുവദിക്കാതെ, ഓഫ് സ്പിന്നർ ജലജ് സക്സേന നാലു വിക്കറ്റും, ഇടംകൈയൻ സ്പിന്നർ അക്ഷയ് മൂന്നു വിക്കറ്റും സ്വന്തമാക്കിയതോടെ കേരളം അട്ടിമറി വിജയത്തിലെത്തുകയായിരുന്നു. റോബിൻ ഉത്തപ്പയെപ്പോലെയുള്ള പരിചയസന്പന്നരായ താരങ്ങളും കേരളത്തിന്റെ ബൌളിങിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സീസണിൽ ഉടനീളം മികച്ച പ്രകടനം തുടരുന്ന സിജോമോൻ ജോസഫ് കേരള ക്രിക്കറ്റിന് ഏറെ മുതൽക്കൂട്ടാകുന്ന താരമാണെന്ന് ഉറപ്പായി കഴിഞ്ഞു.
അതേസമയം കരുത്തരായ താരനിരയുമായി ഇത്തവണ രഞ്ജി ട്രോഫി സീസണിൽ ഇറങ്ങിയ സൌരാഷ്ട്രയ്ക്ക് വിനയായത് ടെസ്റ്റ് കളിക്കാൻ പൂജാരയും ജഡേജയും മടങ്ങിയതാണ്. ഇതുവരെ പൂജാരയുടെ റെക്കോർഡ് ബാറ്റിങ് പ്രകടനത്തിന്റെ മികവിലായിരുന്നു സൌരാഷ്ട്രയുടെ കുതിപ്പ്. എന്നാൽ കേരളത്തിനെതിരായ മൽസരത്തിന് തൊട്ടുമുന്പ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പര കളിക്കാൻ പൂജാരയും ജഡേജയും മടങ്ങി. ഇതോടെ സൌരാഷ്ട്രയുടെ പ്രതീക്ഷ മുഴുവൻ റോബിൻ ഉത്തപ്പയിലായി. എന്നാൽ കേരളത്തിനെതിരെ ആദ്യ ഇന്നിംഗ്സിൽ 86 റൺസോടെ ടോപ് സ്കോററായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ അവസരത്തിനൊത്ത് ഉയരാൻ ഉത്തപ്പയ്ക്ക് സാധിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!