
മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റശേഷം സമ്മാനദാനച്ചടങ്ങിനായി കാത്തു നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനടുത്തെത്തി തമാശ പറഞ്ഞ് ചിരിച്ച പാക് താരം ഷൊയൈബ് മാലിക്കിന്റെ മുഖം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. കോലിയും യുവരാജും എല്ലാം മാലിക്കിനൊപ്പം ആ ചിരിയില്‍ പങ്കുചേര്‍ന്നിരുന്നു. ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമായി ആ ചിരിയെ ചിലര്‍ വ്യാഖ്യാനിച്ചപ്പോള്‍ തോല്‍വിയില്‍ യാതൊരു ദു:ഖവുമില്ലാതെ ചിരിച്ചു കളിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയെക്കുറിച്ച് വിമര്‍ശനവും ഉണ്ടായി.
എന്നാല്‍ അന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാക് താരമായ ഷൊയൈബ് മാലിക്ക് ഇപ്പോള്‍. വോയ്സ് ഓഫ് ക്രിക്കറ്റ് ഷോയിലാണ് മാലിക്കിന്റെ തുറന്നുപറച്ചില്‍. ഫൈനലിന് മുമ്പുള്ള കളിയില്‍ ക്രിസ് ഗെയ്‌ലിന്റെ അനായാസ ക്യാച്ച് സയ്യിദ് അജ്മല്‍ വിട്ടു കളഞ്ഞതിനെക്കുറിച്ചുള്ള കോലിയുടെ ചോദ്യമാണ് ചിരിക്ക് തിരികൊളുത്തിയത്. ക്യാച്ചിനായി അജ്മലും ഷൊയൈബും ശ്രമിച്ചെങ്കിലും ആശയക്കുഴപ്പത്തിനൊടുവില്‍ രണ്ടുപേരും ക്യാച്ചെടുത്തില്ല. ആ സമയം താങ്കള്‍ എന്താണ് അജ്മലിനോട് പറഞ്ഞതെന്നായിരുന്നു കോലിക്ക് അറിയേണ്ടിയിരുന്നത്.
നിങ്ങള്‍ ക്യാച്ചെടുക്കുമെന്ന് കരുതിയെന്നും അഥവാ നിങ്ങള്‍ കൈവിട്ടാല്‍ താഴെയിരുന്ന് പിടിക്കാനായി കാത്തുനില്‍ക്കുകയായിരുന്നുവെന്നായിരുന്നു അജ്മലിന്റെ മറുപടി. അജ്മലിന്റെ ഈ മറുപടി കേട്ടാണ് കോലിയും യുവരാജും പാക് ബൗളിംഗ് പരിശീലകനായ അസ്ഹര്‍ മെഹമൂദം ചിരിച്ചതെന്നായിരുന്നു മാലിക്കിന്റെ മറുപടി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തപ്പോള്‍ 30.3 ഓവറില്‍ ഇന്ത്യ 158 റണ്‍സിന് ഓള്‍ ഔട്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!