18 പന്തില്‍ 50, ബ്രിട്ടിഷ് മണ്ണില്‍ മന്ദാനയുടെ ബാറ്റിങ് വിസ്മയം-വീഡിയോ കാണാം

First Published Jul 30, 2018, 1:05 PM IST
Highlights

2005ല്‍ ഇന്ത്യക്കെതിരെയാണ് ഡിവൈന്‍ വേഗമേറിയ അര്‍ധ നെഞ്ച്വറി നേടിയത്. ഇരുപത്തിരണ്ടുകാരിയായ സമൃതി ഇന്ത്യക്കായി 42 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് 857 റണ്‍സ് നേടിയിട്ടുണ്ട്. 

ദില്ലി:  വനിത ക്രിക്കറ്റില്‍ ഇന്ത്യയുടെ മിന്നും താരമായ സമൃതി മന്ദാന മറ്റൊരു സുവര്‍ണ നേട്ടം കൂടി പേരില്‍ കുറിച്ചു. ട്വന്‍റി 20യില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവൈന്‍ ഒപ്പം ഇനി മന്ദാനയുമുണ്ട്. കിയ സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയാണ് മന്ദാനയുടെ അത്ഭുത പ്രകടനം പിറന്നത്. 18 പന്തില്‍ നിന്നാണ് ഇന്ത്യന്‍ താരം അര്‍ധ ശതകം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ താരമായ സമൃതി ആകെ 19 പന്തില്‍ 52 റണ്‍സെടുത്തു.

അഞ്ചു ഫോറുകളും നാലു സിക്സറുകള്‍ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഇതിന്‍റെ ബലത്തില്‍ വെസ്റ്റേണ്‍ സ്റ്റോം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സിന്‍റെ ടോട്ടല്‍ പടുത്തുയര്‍ത്തി. അവിചാരിതമായി സ്റ്റോമിന്‍റെ എതിര്‍ ടീമായ ലൗബ്രോയില്‍ സോഫി ഡിവൈനും കളിക്കാനിറങ്ങിയിരുന്നു. 21 പന്തില്‍ 46 റണ്‍സുമായി ഡിവൈനും മിന്നിയെങ്കിലും 18 റണ്‍സിന്‍റെ വിജയം വെസ്റ്റേണ്‍ സ്റ്റോം പിടിച്ചെടുത്തു.

2005ല്‍ ഇന്ത്യക്കെതിരെയാണ് ഡിവൈന്‍ വേഗമേറിയ അര്‍ധ നെഞ്ച്വറി നേടിയത്. ഇരുപത്തിരണ്ടുകാരിയായ സമൃതി ഇന്ത്യക്കായി 42 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് 857 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ 41 ഏകദിനങ്ങളില്‍ നിന്ന് 1464 റണ്‍സും സമൃതിയുടെ അക്കൗണ്ടിലുണ്ട്. പുരുഷ ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതിന്‍റെ റെക്കോര്‍ഡ് വിന്‍ഡീസ് താരം ക്രിസ് ഗെയിലും ഇന്ത്യയുടെ യുവ്‍രാജ് സിംഗുമാണ് പങ്കിടുന്നത്.

click me!