ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഓപ്പണിംഗ് പങ്കാളി അഭിഷേക് ശര്‍മ്മയെ പ്രശംസിച്ച് സഞ്ജു സാംസണ്‍. തങ്ങളുടെ കൂട്ടുകെട്ട് 'ഫയറും ഫയറും' ആണെന്ന് പറഞ്ഞ സഞ്ജു, അഭിഷേകിന്റെ പ്രശസ്തിയിൽ സഹതാരങ്ങൾക്ക് അസൂയയുണ്ടെന്ന് തമാശരൂപേണ വെളിപ്പെടുത്തി.
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ തന്റെ ഓപ്പണിംഗ് പങ്കാളി അഭിഷേക് ശര്‍മ്മയെ പ്രശംസകൊണ്ട് മൂടി സഞ്ജു സാംസണ്‍. തങ്ങള്‍ക്കിടയിലെ പാര്‍ട്ണര്‍ഷിപ്പ് തികച്ചും സ്വാഭാവികവും സന്തുലിതവുമാണെന്ന് സഞ്ജു പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ആവേശകരമായ ഫൈനലില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത് സഞ്ജു-അഭിഷേക് സഖ്യത്തിന്റെ വെടിക്കെട്ട് തുടക്കമായിരുന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ നിശ്ചിത ഓവറില്‍ ഇന്ത്യ 255 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തി.
അഭിഷേകിന്റെ ധൈര്യത്തെയും ശാന്തതയെയും പ്രശംസിച്ച സഞ്ജു, തമാശരൂപേണ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി. ''ആദ്യമൊക്കെ അഭിഷേകിന് കിട്ടുന്ന കയ്യടികള്‍ കണ്ട് ടീമിലെ മറ്റു താരങ്ങള്‍ക്ക് അസൂയ തോന്നുമായിരുന്നു. എവിടെ നോക്കിയാലും അഭിഷേക് മയം. ഇപ്പോള്‍ അവന്‍ ടീമിലെ സൂപ്പര്‍സ്റ്റാറാണ്. വേഗം കല്യാണം കഴിക്ക് ഭായ്.'' സഞ്ജു പറഞ്ഞു.
അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ടിനെ കുറിച്ചും സഞ്ജു സംസാരിച്ചു... ''ഞങ്ങള്‍ ഐസും ഫയറുമല്ല, മറിച്ച് 'ഫയറും ഫയറുമാണ്'. ചിലപ്പോള്‍ അവന്‍ അക്രമിച്ച് കളിക്കും, ചിലപ്പോള്‍ ഞാന്‍. 2024 മുതല്‍ ഞങ്ങള്‍ക്ക് ഈ കെമിസ്ട്രിയുണ്ട്. ഒരു കേരള-പഞ്ചാബി സൗഹൃദമാണ് ക്രീസില്‍ ഞങ്ങള്‍ക്കിടയിലുള്ളത്. കാര്യങ്ങള്‍ ഞങ്ങള്‍ സങ്കീര്‍ണ്ണമാക്കാറില്ല. പന്ത് എങ്ങനെ വരുന്നു എന്ന് അവന്‍ ചോദിച്ചാല്‍, സാധാരണ പോലെ വരുന്നുണ്ടെന്നും സിക്‌സര്‍ അടിച്ചോളാനും ഞാന്‍ പറയും. അത്ര ലളിതമാണത്.'' സഞ്ജു വ്യക്തമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 96 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ സ്വന്തം മണ്ണില്‍ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യക്ക് സ്വന്തമായി. ലോകകപ്പില്‍ സഞ്ജു സാംസണിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. ടീമിലെ അസ്ഥിരതയും ബെഞ്ചിലിരിക്കേണ്ടി വന്ന സാഹചര്യങ്ങളും മറികടന്ന് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ടോപ്പ് സ്‌കോററായി സഞ്ജു മാറി. 5 ഇന്നിംഗ്സുകളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

