ഒളിംപിക്സ് തന്നെയായിരുന്നു 2016ന്റെ ശ്രദ്ധാ കേന്ദ്രം. ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമയാണ് ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിന് ദീപം തെളിച്ചത്. പുതിയ ദൂരവും വേഗവും ഉയരവും കണ്ടെത്താന്‍ കായികതാരങ്ങള്‍ ഒന്നിച്ച ലോകകായിക വേദിയില്‍ അമേരിക്കയും ബ്രിട്ടനും കുതിച്ചപ്പോള്‍ ചൈനയ്ക്ക് കാലിടറി. ട്രാക്കിലും നീന്തല്‍ കുളത്തിലും വെല്ലുവിളികളില്ലാതെ അമേരിക്ക മുന്നേറിയപ്പോള്‍ റഷ്യയുടെ അഭാവം മുതലാക്കിയായിരുന്നു ബ്രിട്ടന്റെ കുതിപ്പ്.ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോയിലെത്തിയ ചൈനയ്ക്ക് കുത്തകയിനങ്ങളില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ പോലുമായില്ല. 46 സ്വര്‍ണമുള്‍പ്പെടെ 121 മെഡലുകളുമായി അമേരിക്ക അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചപ്പോള്‍ 26 സ്വര്‍ണമുള്‍പ്പെടെ 70 മെഡലുകളുമായി ചൈന രണ്ടാമതായി. നീന്തല്‍ കുളത്തില്‍ മൈക്കല്‍ ഫെല്‍പ്സും കാറ്റി ലഡാക്കിയും ജിംനാസ്റ്റിക്സില്‍ സിമോണ്‍ ബൈല്‍സ് ഇതിഹാസങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അമേരിക്ക ചാംപ്യന്‍ ടീമായി. സ്പ്രിന്റിലെ ജമൈക്കന്‍ ആധിപത്യം ഒഴിച്ചുനിര്‍ത്തിയാല്‍ ട്രാക്കിലും അമേരിക്കയ്ക്ക് ഒപ്പമെത്താന്‍ മറ്റാര്‍ക്കുമായില്ല.
വേഗരാജാവായി ബോള്‍ട്ട്
100, 200 4*00 റിലേകളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് ഇതിഹാസമായത്. റിയോ ഒളിംപിക്സില്‍ നീന്തലില്‍ അഞ്ച് സ്വര്‍ണം കൂടി നേടി അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് ആകെ സ്വര്‍ണനേട്ടം 23 ആക്കി.
ഫുട്ബോളില്‍ ബ്രസീലിന്റെ സ്വപ്നസാഫല്യം; ഹോക്കിയില്‍ പുതിയ ചരിത്രമെഴുതി അര്‍ജന്റീന
ഇന്ത്യയുടെ നാണം മറച്ച നാലു പെണ്ണുങ്ങള്‍
പി വി സിന്ധുവും സാക്ഷി മാലിക്കും പുറത്തെടുത്ത പോരാട്ടവീര്യം കൂടി ഇല്ലായിരുന്നെങ്കില്‍ 130 കോടി ജനത നാണം മറയ്ക്കാനൊരു മെഡല്‍ പോലുമില്ലാതെ തലകുനിച്ചേനെ. മെഡല്‍ നേടിയില്ലെങ്കിലും ജിംനാസ്റ്റിക്സില്‍ ദീപ കര്‍മാക്കറും 32 വര്‍ഷത്തിനുശേഷം ട്രാക്ക് ഇനത്തില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ലളിത ബാബറും ഇന്ത്യുടെ ഹൃദയം നിറച്ചു. മെഡല്‍പ്പട്ടികയില്‍ 67-ാം സ്ഥാനവുമായാണ് റിയോയോട് ഇന്ത്യ വിടപറഞ്ഞത്.
കാല്‍പ്പന്തുകളിയിലെ വിസ്മയവര്‍ഷം
ക്ലബ്ബുകളിലെ രാജാവെന്ന പദവിയില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യത്തിന്റെ നായകനാവുന്നതിനും 2016 സാക്ഷ്യം വഹിച്ചു. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ടീം അംഗങ്ങള്‍ക്ക് പ്രചോദനവും മാതൃകയുമായി മാറിയ റൊണാള്‍ഡോ ഇതിഹാസ താരങ്ങളായ ലൂയിസ് ഫീഗോയ്ക്കും ഡെക്കോയ്ക്കുമെല്ലാം കൈയകലത്തില്‍ നഷ്ടമായ യൂറോ കിരീടം കൈപ്പിടിയിലൊതുക്കി. രാജ്യത്തിനൊപ്പം തന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡിനെയും റൊണാള്‍ഡോ യൂറോപ്പിന്റെ നെറുകയിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ കിരീടം ചൂടിച്ചതില്‍ റോണൊയുടെ ബൂട്ടുകള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അങ്ങനെ റൊണാള്‍ഡോ 2016ലെ ബാലണ്‍ ഡി ഓറിന് അര്‍ഹനാണെന്ന് അടിവരയിട്ടു.
റൊണാള്‍ഡോയ്ക്ക് ഇത് നേട്ടങ്ങളുടെ വര്‍ഷമായിരുന്നെങ്കില്‍ ലിയോണല്‍ മെസ്സിക്കിത് നഷ്ടങ്ങളുടേതായിരുന്നു. ബാഴ്സലോണയെ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരാക്കിയ മെസ്സിക്ക് പക്ഷെ കോപ്പ അമേരിക്കയുടെ സെന്റിനറി പതിപ്പില്‍ ടീമിന് കിരീടം നേടിക്കൊടുക്കാനായില്ല. ഫൈനലില്‍ ചിലിക്കെതിരെ പെനല്‍റ്റി പാഴാക്കി മെസി ദുരന്ത നായകനായപ്പോള്‍ തൊട്ടുപിന്നാലെയെത്തിയ മെസിയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് ഫുട്ബോള്‍ ലോകം ഞെട്ടി. അര്‍ജന്റീന ആരാധകരുടെയും ഫുട്ബോള്‍ ലോകത്തിന്റെയും അഭ്യര്‍ഥന മാനിച്ച് മെസ്സി മാസങ്ങള്‍ക്കുശേഷം ദേശീയ ജേഴ്സിയിലേക്ക് തിരിച്ചെത്തി.
ഇന്ത്യയിലെ ഫുട്ബോള്‍ വിപ്ലവം
ചിറകറ്റ ഷറപ്പോവയും ജോക്കോവിച്ചും
മുപ്പത്തിനാലാം വയസ്സിലും പതിനേഴിന്റെ ആവേശത്തോടെയും ചുറുചുറുക്കോടെയും കളിച്ച സെറീന വില്യംസ് വിമ്പിൾഡണില്‍ ഏഴാം കിരീടം നേടി കരിയറിലെ 22-ാം ഗ്രാന്‍സ്ലാമില്‍ മുത്തമിട്ടു. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ലിയാന്‍ഡര്‍ പേസ് മിക്സഡ് ഡബിള്‍സില്‍ മാര്‍ട്ടീന ഹിംഗിസിന്റെ കൂട്ടില്‍ കരിയറില്‍ ആദ്യമായി ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടുന്നതിനും 2016 സാക്ഷിയായി. ഡേവിസ് കപ്പില്‍ എക്കാലത്തെയും മികച്ച ഫൈനല്‍ പോരാട്ടങ്ങളിലൊന്നില്‍ ക്രൊയേഷ്യയെ കീഴടക്കി അര്‍ജന്റീന ആദ്യമായി ചാമ്പ്യന്‍മാരായി. 2-1ന് പിന്നില്‍ നിന്നശേഷം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയുടെ മികവില്‍ അര്‍ജന്റീന നടത്തിയ തിരിച്ചുവരവിന് സമാനതകളില്ല.
ലോക ചെസിന്റെ അമരത്ത് കാള്‍സന്‍
കബഡിയില്‍ വെല്ലുവിളി മറികടന്ന് ഇന്ത്യ
കബഡിയില്‍ ഇറാന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ലോകക കിരീടം നേടി. ക്യാപ്റ്റന്‍ അനൂപ് കുമാറിന്റെ മികവിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
ഹോക്കിയില്‍ ചേട്ടന്‍മാരുടെ നഷ്ടം നേട്ടമാക്കി അനുജന്‍മാര്‍
ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ഹോക്കിയുടെ ബാവി ഭദ്രമാണെന്ന് തെളിയിച്ചു. 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ജൂനിയര്‍ ലോകകപ്പ് ഹോക്കി കിരീടം നേടുന്നത്.
വിജേന്ദറിന്റെ വിജയക്കുതിപ്പ്
കൊഹ്‌ലിപ്പടയോട്ടം കണ്ട ക്രിക്കറ്റ്
ടെസ്റ്റില്‍ പരാജയമറിയാതെ കുതിച്ച ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നേടി ധോണിയും സാന്നിധ്യമറിയിച്ചെങ്കിലും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കൊഹ്‌ലിയുടെ വാഴ്ച കണ്ട വര്‍ഷമാണ് കടന്നു പോവുന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ അശ്വമേധത്തിന് ചുക്കാന്‍പിടിച്ച് അശ്വിന്‍ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറും ടെസ്റ്റ് ക്രിക്കറ്ററുമായി തെരഞ്ഞടെുക്കപ്പെടുകയും ചെയ്തു. വര്‍ഷാവസാനം കരിയറിലെ തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടി കരുണ്‍ നായര്‍ മലയാളികളുടെ അഭിമാനമായി.
2016ലെ കായികലോകത്തിന്റെ സമഗ്ര ചിത്രമല്ല ഇത്. എങ്കിലും പോയവര്‍ഷം കായികപ്രേമികള്‍ക്ക് ഒരേസമയം ആവേശവും ആഘോഷവും പ്രതീക്ഷയും നിരാശയുമെല്ലാം ഒരുപോലെ സമ്മാനിച്ച ഒരുപിടി കളി മുഹൂര്‍ത്തങ്ങള്‍ മാത്രമാണ്.