ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ സാറാ ടെയ്‌ലര്‍ ശരിക്കും ഒരു സംഭവമാണ്

By Web DeskFirst Published Jul 25, 2017, 5:54 PM IST
Highlights

ലണ്ടന്‍: വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരാധകരുടെയെല്ലാം കണ്ണുടക്കിയ ഒരു ഇംഗ്ലീഷ് താരമുണ്ടായിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത മുഖവും നിഷ്കളങ്കമായ ചിരിയുമായി വിക്കറ്റിന് പിന്നില്‍ നിന്ന് കലപില ഒച്ചവെച്ചുകൊണ്ടേയിരുന്ന ഇംഗ്ലീഷ് വീക്കറ്റ് കീപ്പര്‍ സാറാ ടെയ്‌ലറുടേത്. എന്നാല്‍ 28കാരിയായ സാറാ ടെയ്‌ലര്‍ ഇംഗ്ലീഷ് ടീമിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഒരു സംഭവമാണെന്ന് അറിയുന്ന ആരാധകര്‍ ചുരുക്കമായിരിക്കും.

ചരിത്ര വനിത

ഓസ്ട്രേലിയയില്‍ പുരുഷന്‍മാര്‍ക്കൊപ്പം മത്സര ക്രിക്കറ്റ് കളിച്ചിട്ടുള്ള ആദ്യ വനിതാ താരമാണ് സാറാ ടെയ്‌ലര്‍. 2015 ഒക്ടോബറിലായിരുന്നു സാറയുടെ ചരിത്ര നേട്ടം. സൗത്ത് ഓസ്ട്രേലിയയിലെ പുരുഷന്‍മാരുടെ പ്രീമിയര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് സാറ, നോര്‍ത്തേണ്‍ ഡിസ്ട്രിക്ടിന്റെ വിക്കറ്റ് കാവല്‍ക്കാരിയായത്. പോര്‍ട്ട് അഡ്‌ലെയ്ഡിനെതിരായ പോരാട്ടത്തിലായിരുന്നു ചരിത്രം തിരുത്തിയ സാറയുടെ അരങ്ങേറ്റം. 1897ല്‍ തുടങ്ങിയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് പുരുഷ താരങ്ങള്‍ക്കൊപ്പം ഒരു വനിതാ താരവും ഗ്രൗണ്ടിലറങ്ങുന്നത്.

വനിതകളുടെ ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിനായാണ് സാറ ആദ്യ സീസണില്‍ കളിച്ചത്. പുരുഷ താരങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച വളര്‍ന്ന തനിക്ക് ഇതൊരു പുതുമയല്ലെന്നായിരുന്നു സാറ അന്ന് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. പുരുഷ താരങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ കളിക്കുന്ന ആദ്യ താരമാണെങ്കിലും പുരുഷന്‍മാര്‍ക്കൊപ്പം മത്സര ക്രിക്കറ്റ് കളിച്ചിട്ടുള്ള വനിതകളില്‍ സാറയ്ക്കൊരു മുന്‍ഗാമിയുണ്ട്. 2005ല്‍ സെന്‍ട്രല്‍ ലങ്കാഷെയര്‍ ലീഗില്‍ കളിച്ച ഇംഗ്ലീഷ് താരം കേറ്റ് ക്രോസ്.

പതിനേഴാം വയസില്‍ അരങ്ങേറ്റം

2006ല്‍ തന്റെ പതിനേഴാം വയസില്‍ ഇംഗ്ലണ്ട് ദേശീയ ടീമിലെത്തിയ സാറ ദേശീയ ടീമിനായി കളിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരികളിലൊരാളാണ്. ലോര്‍ഡ്സില്‍ ഇന്ത്യക്കെതിരെ ആയിരുന്നു സാറയുടെ അരങ്ങേറ്റം. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ചെന്നൈയില്‍ സെഞ്ചുറി അടിച്ചും സാറ വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്.

നേട്ടങ്ങളുടെ നെറുകയില്‍

2009ല്‍ ഇംഗ്ലണ്ടിനായി ഏകദിനങ്ങളില്‍ അതിവേഗം ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സാറ സ്വന്തമാക്കി. 2012ലും 2013ലും  മികച്ച ട്വന്റി-20 ക്രിക്കറ്ററായി സാറ തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ സാറ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി. 2015ലാണ് സാറ ഓസ്ട്രേലിയയില്‍ പുരുഷന്‍മാര്‍ക്കൊപ്പം മത്സര ക്രിക്കറ്റ് കളിച്ച് ചരിത്രം തിരുത്തിയത്.

തിരിച്ചടികളുടെ കാലം

എന്നാല്‍ 2016ല്‍ അമിത ആകാംക്ഷയ്ക്ക് അടിപ്പെട്ട സാറയുടെ കരിയറില്‍ തിരിച്ചടിയേറ്റു. അതേവര്‍ഷം കരിയറില്‍ വലിയൊരു ഇടവേളയെടുത്ത സാറ ഈ വര്‍ഷം ഏപ്രിലിലാണ് ഇംഗ്ലണ്ട് ടീമിനൊപ്പം യുഎഇയില്‍ നടന്ന പരിശീലന ക്യാംപില്‍ ചേരുന്നത്. പിന്നീട് ലോകകപ്പ് ടീമിലും ഇടം നേടിയ സാറ അമിത ആകാംക്ഷാ രോഗത്തെ നിശ്ചയദാര്‍ഢ്യംകൊണ്ട് മറികടന്ന് ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായികമാരില്‍ ഒരാളായി.

click me!