മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Feb 12, 2019, 10:20 AM IST
Highlights

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് ഭണ്ഡാരിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആക്രമണത്തിന് നേതൃത്വം നല്‍കിയ ക്രിക്കറ്റ് താരം അനുജ് ദേദയും സഹോദരന്‍ നരേഷുമാണ് പിടിയിലായത്.

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി തലവനുമായ അമിത് ഭണ്ഡാരിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആക്രമണത്തിന് നേതൃത്വം നല്‍കിയ ക്രിക്കറ്റ് താരം അനുജ് ദേദയും സഹോദരന്‍ നരേഷുമാണ് പിടിയിലായത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും അടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ദില്ലിയിലെ സെന്‍റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ തിങ്കളാഴ്‌ച അണ്ടര്‍ 23 ടീം സെലക്ഷനിനിടെ അമിത് ഭണ്ഡാരിയെ പ‍തിനഞ്ചോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന അനുജ് ദേദയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അനുജ് ദേദയുടെ പേര് 79 അംഗ സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ അന്തിമ സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ കഴിയാതെപോയ അനുജ് ദാദ സെലക്ഷന്‍ കമ്മിറ്റി തീരുമാനം ചോദ്യം ചെയ്ത് അമിത് ഭണ്ഡാരിയെ അടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

പിന്നാലെ അനുജ് ദേദയുടെ കൂടെയുണ്ടായിരുന്നവര്‍ ഇരുമ്പുവടിയും ഹോക്കി സ്റ്റിക്കുമായി അമിതിനെ മാരകമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കും ചെവിക്കും പരിക്കേറ്റ അമിത് ഭണ്ഡാരിയെ സന്ത് പരമാനന്ദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അമിത് ഭണ്ഡാരിയുടെ പരാതിയില്‍ പൊലിസ് കേസെടുക്കുകയായിരുന്നു. ഒരാള്‍  തന്നെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്നും അമിത് ഭണ്ഡാരിയുടെ പരാതിയിലുണ്ട്. 

click me!