
അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തെ അപലപിച്ച് ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിട്ട ട്വിറ്റർ സന്ദേശങ്ങൾ പിൻവലിച്ചു. വിവാദമായതിനെ തുടർന്നാണ് വിശദീകരണം ഉൾക്ഷപ്പെടെയുളള സന്ദേശങ്ങൾ താരം പിൻവലിച്ചത്.
ആദിവാസി യുവാവിനെ കൂട്ടക്കൊല ചെയ്തത് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും സെവാഗ് ആദ്യ ട്വീറ്റിൽ കുറ്റപ്പെടുത്തി. മധുവിന്‍റെ കൊലപാതകത്തെക്കുറിച്ച് ശനിയാഴ്ച വിരേന്ദ്ര സെവാഗ് ആദ്യമിട്ട ട്വീറ്റ് ഇങ്ങിനെ: മധു ഒരു കിലോഗ്രാം അരി മോഷ്ടിച്ചു. ഉബൈദ്, ഹുസൈൻ, അബ്ദുൽകരീം എന്നിവരടങ്ങുന്ന സംഘം ആ പാവം ആദിവാസി യുവാവിനെ തല്ലിക്കൊന്നു. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. വർഗ്ഗീയ ചുവയുളള ഹാഷ്ടാഗുമിട്ടു.
എന്നാല്‍, കൊലപാതക സംഘാംഗങ്ങിലെ മുസ്ലീം പേരുകൾ മാത്രമെടുത്ത് ഉത്തരേന്ത്യയിലെ ചില സംഘടനകൾ , കേരളത്തിനെതിരെ പ്രചരണം തുടങ്ങിയതോടെ ട്വീറ്റിന്റെ നിറം മാറി. മതസൗഹാർദ്ദം തകർക്കുന്ന താണ് ട്വീറ്റെന്നാരോപിച്ചും രോഷം കൊളളുന്നതുമായ കമന്റുകൾ കൊണ്ട് വീരുവിന്റെ ഇൻബോക്സ് നിറഞ്ഞു.മലയാളികളായ സാംസ്കാരിക -നായകർ വരെ സെവാഗിനെ വിമർശിച്ച് രംഗത്തെത്തി. ഇതോടെ, ക്ഷമാപണവുമായി സെവാഗിന്റെ പുതിയ ട്വീറ്റ്.
വിമര്‍ശനങ്ങള്‍ കത്തികയറിയതിനു പിന്നാലെയാണ് ട്വീറ്റില്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട കുറെ ആളുകളുടെ പേര് വിട്ടുപോയത് തന്‍റെ തെറ്റാണെന്നും ക്ഷമ ചേദിക്കുന്നുവെന്നും കുറിച്ചുകൊണ്ടുള്ള രണ്ടാമത്തെ ട്വീറ്റ് എത്തിയത്. എന്നാല്‍ സംഭവം വര്‍ഗീയ വല്‍ക്കരിച്ചതല്ലെന്നും സെവാഗ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
വർഗ്ഗീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും, മുഴുവൻ പ്രതികളുടെയും പേര് കിട്ടിയിരുന്നില്ലെന്നും പറഞ്ഞ സെവാഗ്, മതത്തിൽ വ്യത്യസ്ഥരായ കൊലയാളികൾ ഹിംസയുടെ കാര്യത്തിൽ ഒന്നിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു. വിശദീകണത്തിൽ തൃപ്തരല്ലാത്ത സൈബർ ലോകത്തെ വിമർശകൾ, വീരു കൂറേകൂടി കാര്യങ്ങൾ മനസ്സിലാക്കണമെന്നും പറഞ്ഞ് രംഗത്തെത്തി. എതായാലും കൂടുതൽ പുലിവാല്‍ പിടിക്കുംമുമ്പേ രണ്ട് ട്വീറ്റും സെവാഗ് നീക്കം ചെയ്തു. ഇതാദ്യമായല്ല സെവാഗ് വിവാദങ്ങളുടെ ഇന്നിംഗ്സ് തുറക്കുന്നത്. നേരത്തെ, പാകിസ്ഥാനുമായുളള ഏറ്റുമുട്ടലിൽ മരിച്ച ഇന്ത്യൻ സൈനികൻ മൻദീപ് സിംഗിനെ കുറിച്ചുളള ട്വീറ്റും അദ്ദേഹത്തിന്റെ മകൾ ഗുർമെഹർ കൗറിന്റെ മറുപടിയുമെല്ലാം സെവാഗിന് തിരിച്ചടിയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!