
ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിന്റെ വിക്കറ്റെടുക്കാനുള്ള അവസരം നഷ്ടമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇന്ന് രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ബെന്‍ ഡക്കറ്റ് (54), ഒല്ലി പോപ്പ് (27) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ടമായത്. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. മുഹമ്മദ് സിറാജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. ഇപ്പോഴും 210 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്.
ഇതിനിടെ നാലാം വിക്കറ്റ് വീഴ്ത്താനുള്ള അവസരവും ഇന്ത്യക്ക് ലഭിച്ചു. 35-ാം ഓവറിലായിരുന്നു സംഭവം. പ്രസിദ്ധിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം ബ്രൂക്ക് നടത്തി. പന്ത് ഉയര്‍ന്ന് പൊന്തി ഫൈന്‍ ലെഗിലേക്ക്. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജ് അനായാസം പന്ത് കയ്യിലൊതുക്കി. പ്രസിദ്ധി വിക്കറ്റും ആഘോഷിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ സിറാജ് പിന്നോട്ട് ഒരടി കൂടി വെച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ചവിട്ടുകയായിരുന്നു. അവസരം നഷ്ടമാകുമ്പോള്‍ 19 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. വീഡിയോ കാണാം...
ബ്രൂക്കിനൊപ്പം (38) മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട്് (23) ക്രീസിലുണ്ട്. ഇന്ന് ബെന്‍ ഡക്കറ്റിന്റെ (54) വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമാകുന്നത്. പ്രസിദ്ധിന്റെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്‍ ഒല്ലി പോപ്പും മടങ്ങി. 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. സാക് ക്രോളി (14) ആദ്യ ദിവസം മടങ്ങിയിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയിരുന്നു താരത്തെ. നേരത്തെ, രണ്ടിന് 75 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്.
മൂന്നാം ദിനം ജയ്സ്വാള്‍ - ആകാശ് സഖ്യം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് ആകാശ് മടങ്ങുന്നത്. ജാമി ഓവര്‍ടോണിന്റെ പന്തില്‍ ഗുസ് അറ്റ്കിന്‍സണ് ക്യാച്ച്. പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റൊന്നും നഷ്ടമായില്ല. എന്നാല്‍ രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ ഗില്‍ മടങ്ങി. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മലയാളി താരം കരുണ്‍ നായര്‍ക്ക് തിളങ്ങാനായില്ല. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കരുണ്‍ മടങ്ങുന്നത്.
ഇതിനിടെ ജയ്സ്വാള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പരമ്പരയില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയ ശേഷം താരം പുറത്താവുകയും ചെയ്തു. ജോഷ് ടംഗിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് രവീന്ദ്ര ജഡേജ - ധ്രുവ് ജുറല്‍ (34) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജുറലിനെ പുറത്താക്കി ജെയ്മി ഓവര്‍ടോണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജ് (0) ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതിനിടെ ജഡേജ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ടംഗിന്റെ പന്തില്‍ സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങിയത്. അവസാനക്കാരന്‍ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് സുന്ദര്‍ നടത്തിയ പോരാട്ടമാണ് ലീഡ് 350 കടത്തിയത്. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സുന്ദറിന്റെ ഇന്നിംഗ്സ്. പ്രസിദ്ധ് കൃഷ്ണ (0) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!