
സെന്‍റ് ലൂസിയ: മൂന്നാം ടെസ്റ്റിനിടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ അപമാനിച്ച വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷാന്നന്‍ ഗബ്രിയേലിന് ഐസിസിയുടെ മുട്ടന്‍ പണി. ഷാന്നാന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും നാല് ഏകദിനങ്ങളില്‍ നിന്ന് വിലക്കും ഐസിസി വിധിച്ചു. സംഭവത്തില്‍ ഷാന്നന് മൂന്ന് ഡി മെറിറ്റ് കൂടി ലഭിച്ചതോടെ ആകെ ഡീമെറിറ്റ് പോയിന്‍റുകള്‍ എട്ടായി. എട്ട് ഡീ മെറിറ്റ് പോയിന്‍റ് ലഭിച്ചാല്‍ ഒരു ടെസ്റ്റില്‍ നിന്നോ അല്ലെങ്കില്‍ നാല് ഏകദിനങ്ങളില്‍ നിന്നോ വിലക്കാണ് ലഭിക്കുക.
സെന്‍റ് ലൂസിയ ടെസ്റ്റിന്‍റെ മൂന്നാം ദിനമായിരുന്നു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. ഐസിസി പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.13 ഷാന്നന്‍ ലംഘിച്ചതായി മാച്ച് റഫറി ജെഫ് ക്രോ കണ്ടെത്തിയിരുന്നു. മോശം പെരുമാറ്റത്തില്‍ ഷാന്നന്‍ ഗബ്രിയേല്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
സെന്‍റ് ലൂസിയ ടെസ്റ്റിനിടെ ഷാന്നനും റൂട്ടും തമ്മിലുള്ള സംഭാഷണം മൈക്ക് സ്റ്റംപ് ഒപ്പിയെടുത്തിരുന്നു. ഇതില്‍ ഷാന്നന്‍ പറഞ്ഞ വാക്കുകള്‍ വ്യക്തമായിരുന്നില്ല. എന്താണ് ഷാന്നന്‍ പറഞ്ഞതെന്ന് റൂട്ട് വെളിപ്പെടുത്തിയുമില്ല. എന്നാല്‍, സ്വവര്‍ഗാനുരാഗിയായിരിക്കുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞ വാക്കുകളെയോര്‍ത്ത് ഷാന്നന്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും റൂട്ട് പ്രതികരിച്ചിരുന്നു. വിന്‍ഡീസ് ടീമിന് നാണക്കേടാണ് ഈ സംഭവമെന്നും റൂട്ട് മത്സരശേഷം പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!