
മെല്‍ബണ്‍: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഇന്ത്യന്‍ ടീമിലെ ഹിറ്റ്മാനായ രോഹിത് ശര്‍മയുടെ ബാറ്റിലാണ്. ഏഷ്യാ കപ്പിലും വെസ്റ്റ് ഇന്‍ഡീസിനെതിരെയും മിന്നുന്ന ഫോമിലായിരുന്നു രോഹിത്. ഇതിന് പ്രതിഫലമെന്നോണം ടെസ്റ്റ് ടീമില്‍ വീണ്ടും ഇടം കിട്ടുകയും ചെയ്തു.
ഫോമിലായാല്‍ രോഹിത്തിനെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന് പറയുകയാണ് ഓസീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനായ ഗ്ലെന്‍ മാക്സ്‌വെല്‍. രോഹിത്തിന്റെ ബാറ്റിംഗ് അനായാസമാണെന്ന് മാക്സ്‌വെല്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനുടമയാണ് രോഹിത്. അതുകൊണ്ടുതന്നെ രോഹിത്തിനെ തടയുക ബുദ്ധിമുട്ടാണെന്നും മാക്സ്‌വെല്‍ പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ രോഹിത്തിന്റെ ടൈമിംഗാണ് അദ്ദേഹത്തെ മികവുറ്റ ബാറ്റ്സ്മാനാക്കുന്നത്. സ്പിന്നിനും പേസിനുമെതിരെ ഒരുപോലെ മികവുകാട്ടാന്‍ രോഹിത്തിനാവും. അതുപോലെ ആഗ്രഹിക്കുമ്പോഴൊക്കെ പന്ത് മൈലുകള്‍ക്കപ്പുറം പറത്താന്‍ രോഹിത്തിനാവുമെന്നും മാക്സ്‌വെല്‍ പറഞ്ഞു.
ഏകദിനങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ 57.50 ആണ് രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി. എന്നാല്‍ ടെസ്റ്റില്‍ 28.83 ഉം ട്വന്റി-20യില്‍ 30.20 ഉം ആണ് രോഹിത്തിന്റെ ശരാശരി. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം 21ന് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!