
യൂട്യൂബിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ ബോധപൂർവം വിമാനാപകടമുണ്ടാക്കിയ യൂട്യൂബർക്ക് ശിക്ഷ വിധിച്ച് കോടതി. 30 കാരനായ ട്രെവർ ഡാനിയൽ ജേക്കബിനെയാണ് അമേരിക്കൻ കോടതി ആറുമാസം തടവിന് ശിക്ഷിച്ചത്. 2021 ഡിസംബറിൽ ജേക്കബ് പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിന് കാരണം. സംഭവം അപകടമാണെന്നായിരുന്നു ജേക്കബ് പറഞ്ഞത്. എന്നാൽ ഇയാൾ അപകടം ബോധപൂർവം സൃഷ്ടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൈയിൽ സെൽഫി സ്റ്റിക്ക് പിടിച്ച് പാരച്യൂട്ടുമായി വിമാനത്തിൽ നിന്ന് ഇയാൾ ചാടി. പിന്നീട് കുറച്ച് സമയത്തിന് ശേഷം വിമാനം തകരുന്നത് ഇയാൾ ഷൂട്ട് ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
പ്രോഡക്റ്റ് സ്പോൺസർഷിപ്പ് കരാറിന്റെ ഭാഗമായാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്ന് ഹർജിയിൽ ജേക്കബ് പറഞ്ഞു. സാമ്പത്തിക നേട്ടത്തിനായാണ് ഇത്തരം വാർത്ത സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് അഭിഭാഷകർ കോടതിയിൽ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ആരുടെ ഭാഗത്തുനിന്നായാലും ഇത്തരം നടപടി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
2021 നവംബറിൽ, കാലിഫോർണിയയിലെ സാന്താ ബാർബറ വിമാനത്താവളത്തിൽ നിന്നാണ് ജേക്കബ് തന്റെ വിമാനത്തിൽ ക്യാമറകൾ ഘടിപ്പിച്ച സോളോ ഫ്ലൈറ്റിൽ പുറപ്പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്താൻ ഇയാൾ ഉദ്ദേശിച്ചിരുന്നില്ലെന്നും പറക്കുന്നതിനിടെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ പദ്ധതിയിട്ടിരുന്നുവെന്നും അഭിഭാഷകർ വാദിച്ചു. പറന്നുയർന്ന് 35 മിനിറ്റിനുള്ളിൽ ലോസ് പാഡ്രെസ് നാഷണൽ ഫോറസ്റ്റിൽ വിമാനം തകർന്നുവീണു. തുടർന്ന് ഡിസംബർ 23 ന് എന്റെ വിമാനം തകർന്നു എന്ന തലക്കെട്ടിലുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം