
ദില്ലി: പ്ലേ സ്റ്റോർ നയങ്ങളുടെ പേരിൽ കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ വൻ തുക പിഴയിട്ടതില്‍ വിശദീകരണവുമായി ഗൂഗിൾ. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ് എന്നും തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഗൂഗിൾ വക്താക്കൾ പ്രതികരിച്ചത്. ഇന്ത്യൻ വിപണിക്ക് ഗൂഗിൾ പ്ലേ, ആൻഡ്രോയ്ഡ് എന്നീ പ്ലാറ്റ്ഫോമുകൾ നൽകിയ സൗകര്യങ്ങൾ ഗുണം ചെയ്തിട്ടുണ്ട് എന്നും, ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് ഊർജം പകർന്നതിൽ ഗൂഗിളിന്‍റെ സംഭാവനകൾ ചെറുതല്ലെന്നും കമ്പനിയുടെ ട്വീറ്റിൽ പറയുന്നു.
കമ്പനിയുടെ വിപണിയിലെ മേധാവിത്വം വാണിജ്യ താൽപര്യത്തിനായി ദുരുപയോഗിച്ചു എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വീണ്ടും ഗൂഗിളിന് എതിരെ നടപടിയെടുത്തത്. 936 കോടി രൂപയാണ് ഗൂഗിളിന് സി സി ഐ പിഴയിട്ടത്. ഗൂഗിൾ പ്ലേ ബില്ലിങ് സിസ്റ്റം ഉപയോഗിക്കാത്ത ആപ്പുകൾക്ക് പ്ലേസ്റ്റോറിൽ ഇടം നൽകിയില്ല . ഗൂഗിളിന്‍റെ പെയ്മെൻറ് ആപ്പായ ജി പേയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി തുടങ്ങിയവയാണ് കമ്പനിക്കെതിരായ കുറ്റങ്ങൾ. സമയബന്ധിതമായി ഇത്തരം ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഗൂഗിൾ വാണിജ്യ താൽപര്യത്തിന് ദുരുപയോഗിച്ചു എന്ന് കണ്ടെത്തിയതിന് 1337 കോടി രൂപ നേരത്തെ പിഴ ചുമത്തിയിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം