
ദില്ലി: ടെലികോം സേവനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികള്‍ ഇനി കമ്പനികള്‍ക്ക് വെറുതെയങ്ങ് തള്ളിക്കളയാനാവില്ല. കുറേ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടാകാതെ വരുമ്പോ നിര്‍ത്തിക്കോളുമെന്ന ധാരണയും അവര്‍ക്ക് ഇനി തിരുത്തേണ്ടിവരും. ഉപഭോക്താക്കളുടെ പരാതി കേള്‍ക്കാനും പരിഹരിക്കാനും കമ്പനികളെ നിലയ്ക്ക് നിര്‍ത്താനുമൊക്കെ ഇനി ടെലികോം ഓംബുഡ്സ്മാന്‍ വരും.
ടെലികോം സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ മാത്രമായി ഓംബുഡ്സ്മാൻമാരെ നിയമിക്കണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ശുപാർശ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അംഗീകരിച്ചു. ദേശീയ തലത്തിലും എല്ലാ ടെലികോം സര്‍ക്കിളുകളിലും ഓംബുഡ്സ്മാൻമാരെ നിയമിക്കണമെന്നാണ് ട്രായ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2014ലും ഇക്കാര്യം ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും അന്ന് സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു. 2017ല്‍ നല്‍കിയ ശുപാര്‍ശയാണ് ഇപ്പോള്‍ അംഗീകരിച്ചത്. ഇനി ഓംബുഡ്സ്മാനെ നിയമിക്കാന്‍ ട്രായിയെ അധികാരപ്പെടുത്തിക്കൊണ്ട് നിയമഭേദഗതി കൂടിയാണ് ബാക്കിയുള്ളത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam