
ബംഗളുരു: ആധാർ ഡാറ്റ കവർച്ചയുടെ ഞെട്ടിപ്പിക്കുന്ന രീതികള്‍ കേസിലെ മുഖ്യപ്രതിയായ അഭിനവ് ശ്രീവാസ്തവ അന്വേഷണം സംഘത്തിക് മുമ്പാകെ പുറത്തുവിട്ടു. ആറ് മണിക്കൂർ നീണ്ട പ്രതിയുടെ ഡാറ്റാ കവർച്ചാ രീതിയുടെ അവതരണം അന്വേഷണ സംഘത്തെ അമ്പരപ്പിച്ചു. സർക്കാർ വെബ്സൈറ്റിൽ നിന്ന് ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്ന രീതിയാണ് പ്രതി വിവരിച്ചത്. സൈബർ കുറ്റാന്വേഷണ വിഭാഗം ഇൗ നടപടികൾ ഒന്നടങ്കം വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.
ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില വെബ്സൈറ്റുകളിലെ എച്ച്.ടി.ടി.പി.എസ് സുരക്ഷയുടെ അഭാവമാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിച്ചത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ കൈകാര്യം ചെയ്യുന്ന ഇ-ഹോസ്പിറ്റൽ വെബ്സൈറ്റിൽ നിന്നാണ് ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്തത്. ബ്രൗസറും വെബ്സൈറ്റിനും ഇടയിൽ നടക്കുന്ന വിനിമയങ്ങൾ ഒന്നും തന്നെ രഹസ്യകോഡിലേക്ക് (എൻക്രിപ്റ്റ്) മാറ്റിയിരുന്നുമില്ല. ബാങ്കിങ്, ഒാൺലൈൻ ഷോപ്പിങ് പോലുള്ള അതീവ സുരക്ഷാ ഇടപാടുകൾ സുരക്ഷിതമാക്കാൻ വേണ്ടി എച്ച്.ടി.ടി.പി.എസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന പല സര്‍ക്കാര്‍ വെബ്സൈറ്റുകളിലും ഈ സുരക്ഷാ സംവിധാനമില്ല.
ഖരക്പൂർ ഐ.ഐ.ടിയിൽ നിന്ന് എം.എസ്സി ബിരുദം നേടിയ അഭിനവ് ശ്രീവാസ്ത ഇ-ഹോസ്പിറ്റൽ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്നതിനാണ് അറസ്റ്റിലായത്. ആധാർ ആധികാരികത പരിശോധിക്കുന്ന കെ.വൈ.സി യൂസർ ഏജൻസിയാണിത്. ഇവിടെ നിന്ന് വിവരങ്ങള്‍ മോഷ്ടിച്ച ശേഷം ശ്രീവാസ്ത ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇ-കെ.വൈ.സി എന്ന പേരിൽ ആപ് ഒരുക്കി. ആർക്ക് വേണമെങ്കിലും ഇതുവഴി ആധാർ ഡാറ്റ ലഭ്യമായിരുന്നു. എന്നാൽ തന്റെ നടപടിയിൽ ക്രിമിനൽ ലക്ഷ്യം ഇല്ലായിരുന്നുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
സാധാരണക്കാർക്ക് ആധാർ വിവരങ്ങൾ ലഭ്യമാകാൻ ലക്ഷ്യമിട്ട് ഒരു ആപ് രുപപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഇയാൾ പറയുന്നത്. എന്നാല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തത് തന്നെ ക്രിമിനൽ കുറ്റമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത നാല് ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam