
രണ്ടാമതും പണികിട്ടിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ലാസ്റ്റ്പാസ്. ഉപഭോക്തൃ പാസ്‌വേഡുകളുടെ എൻക്രിപ്റ്റ് ചെയ്ത പകർപ്പുകളും ബില്ലിംഗ് വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഐപി വിലാസങ്ങൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റകളും ഹാക്കർമാർ മോഷ്ടിച്ചതായാണ് പാസ്‌വേഡ് മാനേജ്‌മെന്റ് സേവനമായ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആ സമയത്ത്, ഹാക്കർമാർക്ക് ഉപഭോക്തൃ ഡാറ്റയിലേക്കോ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് സ്റ്റോറേജുകളിലേക്കോ ആക്‌സസ് ഉണ്ടായിരുന്നതായി ഒരു തെളിവും കണ്ടിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഹാക്കിങിന്റെ ഭാഗമായി മോഷ്ടിച്ച സോഴ്‌സ് കോഡും സാങ്കേതിക വിവരങ്ങളും മറ്റൊരു ജീവനക്കാരനെ ലക്ഷ്യമിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.തേഡ് പാർട്ടി ക്ലൗഡ് സ്റ്റോറേജ് സ്‌പെയ്‌സിലെ ഡാറ്റ ആക്‌സസ് ചെയ്യുന്നതിനും ഡീക്രിപ്റ്റ് ചെയ്യുന്നതിനുമുള്ള ക്രെഡൻഷ്യലുകളും കീകളും ഹാക്കർമാർക്ക് നേടാൻ കഴിഞ്ഞെന്നും കമ്പനി പറയുന്നു.
ടെക് ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ പാസ്വേഡ് മാനേജറാണ് ലാസ്റ്റ്പാസ്. ഈ വർഷം രണ്ട് തവണം ഇക്കൂട്ടർ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സേഫായുള്ള പാസ്വേഡിന് വേണ്ടി നിരവധി പേർ ആശ്രയിക്കുന്നത് ലാസ്റ്റ്പാസിനെയാണ്. ഇത് തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണിപ്പോൾ. തേഡ് പാർട്ടി ക്ലൗഡ് സ്റ്റോറേജ് സർവീസിൽ കമ്പനി ചില നീക്കങ്ങൾ അടുത്തിടെ നടത്തിയിരുന്നു. ഈ ക്ലൗഡ് സ്റ്റോറേജ് സർവീസ് ആണ് ലാസ്റ്റ്പാസും അനുബന്ധ സ്ഥാപനമായ ഗോറ്റു ഉം ഉപയോഗിക്കുന്നത്. ലാസ്റ്റ് പാസിനെ സംബന്ധിച്ച് ഈ ഹാക്ക് ചെയ്യപ്പെടൽ വൻ സുരക്ഷാ ഭീക്ഷണി തന്നെയാണ് എന്നാണ് വിദഗ്ധർ പറയുന്നത്. 3.3 കോടിയിലധികം ഉപയോക്താക്കളുണ്ട് ലാസ്റ്റ്പാസിന്.
എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡുകൾ ഓൺലൈനിൽ സൂക്ഷിക്കുന്ന പ്രീമിയം പാസ്‌വേഡ് മാനേജറാണ് ലാസ്റ്റ്പാസ്. പ്രമുഖ സൈബർ സുരക്ഷാ, ഫോറൻസിക് സ്ഥാപനമാണ് ഹാക്കിങ് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. പാസ് വേഡ് മാനേജർക്ക് ഉപയോക്താക്കളുടെ മാസ്റ്റർ പാസ് വേഡ് ആക്സസ് ചെയ്യാൻ കഴിയാറില്ല.നേരത്തെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ഉപയോക്താവിന് മാത്രമേ അവരവരുടെ ഡാറ്റയുടെ ആക്സസ് ഉള്ളൂവെന്നും അനധികൃത ആക്സസുകളൊന്നും ചെയ്യാൻ കമ്പനിയ്ക്ക് കഴിയില്ലെന്നുമാണ് സിഇഒ വ്യക്തമാക്കിയിരുന്നത്. അതിനു പിന്നാലെയാണ് കമ്പനിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ലാസ്റ്റ്‌പാസ് അതിന്റെ അന്വേഷണം തുടരുകയാണെന്നും അത് നിയമപാലകരെയും “ബന്ധപ്പെട്ട റെഗുലേറ്ററി അധികാരികളെയും” അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ കമ്പനി പറഞ്ഞിട്ടുണ്ട്.
Read Also: വെറുതെ ഇരുന്നപ്പോൾ ട്വിറ്ററിൽ ഒരു കമൻറ് ഇട്ടു; കയ്യിൽ കിട്ടിയത് സ്മാർട്ട് ഫോൺ
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം