തൃശ്ശൂര്‍: രാജ്യത്ത് പാകിസ്ഥാനില്‍ നിന്നുളള സൈബര്‍ നുഴഞ്ഞുകയറ്റം വ്യാപകമാകുന്നതായി കണ്ടെത്തല്‍. പാകിസ്ഥാനിലെ ഫോൺ നമ്പറുകള്‍ ഉപയോഗിച്ച് രൂപീകരിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ സജീവം. രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാവുന്നതാണ് ഇത്തരം ഗ്രൂപ്പുകളെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. നുഴഞ്ഞ് കയറ്റത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
വെബ് സൈറ്റുകൾ വഴിയും, വാട്ട്സ്ആപ്പ് ഇൻവൈറ്റ് ലിങ്കുളിലൂടെയുമാണ് ഇവര്‍ ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കുന്നത്. ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ പാകിസ്ഥാൻ സിന്ദാബാദ്, ഐ ലവ് മൈ സിസ്റ്റര്‍, ഇൻറര്‍കണക്ടഡ് തുടങ്ങിയ ഗ്രൂപ്പുകളിലാണ് എത്തിപെടുക. സമാനമായ 15 വെബ്സൈറ്റ് ലിങ്കുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ ഗ്രൂപ്പുകളെല്ലാം നിയന്ത്രിക്കുന്നത് 92 എന്ന് തുടങ്ങുന്ന പാകിസ്ഥാൻ 'മൊബൈല്‍ ഫോണ്‍ നമ്പറുകളും. ചില നമ്പറുകള്‍ പാകിസ്ഥാനിലെ മുള്‍ട്ടാൻ സ്വദേശിയുടേതെന്ന് കൂടുതല്‍ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടുണ്ട്. വാര്‍ത്ത,യാത്ര തുടങ്ങിയ വിഷയങ്ങളാണെന്ന് കരുതി ജോയിൻ ചെയ്യും. പിന്നീടാണ് അതിലെ ഉള്ളടക്കം ബോധ്യപ്പെടുക എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.
ഇങ്ങനെ അംഗമാകുന്നവരുടെ ഫേസ്ബുക് പാസ്വേഡും മറ്റു വിവരങ്ങളും ഇവര്‍ക്ക് എളുപ്പത്തില്‍ ചോര്‍ത്താനും കഴിയുമെന്ന് ഐടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും മലയാളികള്‍ ഉള്‍പ്പെടയുളളവര്‍ ഇത്തരം ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നത് അബദ്ധവശാലാണ്. പാകിസ്ഥാനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് എത്തിപെടുന്ന വെബ്സൈറ്റുകളും ലിങ്കുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഐടി വിദഗ്ധര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള റിക്രൂട്ട്മെന്‍റ് ഏജൻസികൾ ഇതിന് പിന്നിലുണ്ടോ എന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.