
ചെന്നൈ: ആഗോളതലത്തിൽ കുടിയേറ്റത്തെയും തൊഴിലിനെയും കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു എഴുതിയ ഒരു കുറിപ്പ് വലിയ ശ്രദ്ധ നേടുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദേഹം പങ്കുവെച്ച ഈ സന്ദേശം സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം തിരിച്ചറിവ്, സമൂഹബോധം, ഇന്ത്യയുടെ ഭാവി നിർമ്മാണം എന്നിവയിൽ പ്രവാസികളുടെ പങ്കിനെ കുറിച്ചാണ് വ്യക്തമാക്കുന്നത്.
അമേരിക്കയിൽ പരിമിതമായ സ്രോതസുകളോടെയാണ് എത്തിയതെങ്കിലും വിദ്യാഭ്യാസവും ഇന്ത്യയുടെ സാംസ്‍കാരിക അടിത്തറയും സഹായമായിരുന്നുവെന്ന് ശ്രീധർ വെമ്പു ഓർമ്മിക്കുന്നു. “അമേരിക്ക ഞങ്ങൾക്ക് നല്ലതായിരുന്നു. അതിനാൽ നമ്മൾ നന്ദിയുള്ളവരായിരിക്കണം, നന്ദി നമ്മുടെ ഭാരതീയ രീതിയാണ്,” എന്ന് അദേഹം കുറിക്കുന്നു. എന്നാൽ പിന്നീട് പോസ്റ്റിലെ സന്ദേശത്തിന്റെ സ്വരം മാറുന്നു. ചില അമേരിക്കക്കാർ, ഇന്ത്യക്കാർ ജോലി ‘കവർന്നെടുക്കുന്നു’ എന്ന ധാരണ പുലർത്തുന്നുവെന്ന ആശങ്കയും ശ്രീധർ വെമ്പു പോസ്റ്റിൽ പ്രകടിപ്പിച്ചു.
അമേരിക്കയിലെ രാഷ്ട്രീയ-സാംസ്‍കാരിക സാഹചര്യത്തിൽ ഇന്ത്യക്കാർ ഒരു ആശയപരമായ സംഘർഷത്തിനിടയിൽ നിൽക്കുന്നുവെന്ന് ശ്രീധര്‍ വെമ്പു അഭിപ്രായപ്പെടുന്നു. ഒരു വിഭാഗം “ഭാരതീയ സംസ്‍കാരത്തെ വെറുക്കുന്നവർ” ആണെന്നും മറ്റൊന്ന് “സമഗ്രമായ സംസ്‍കാരത്തെ തന്നെ വെറുക്കുന്നവർ” ആണെന്നും അദേഹം സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സ്ഥിരമായ ബഹുമാനം വിദേശത്ത് ലഭിക്കില്ലെന്നും ശ്രീധര്‍ വെമ്പു മുന്നറിയിപ്പ് നൽകുന്നു.
ലോകത്ത് ഇന്ത്യയ്ക്ക് ലഭിക്കുന്ന ബഹുമാനം രാജ്യത്തിന്റെ പുരോഗതിയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ശ്രീധര്‍ വെമ്പു പറയുന്നു. ഇന്ത്യ ദാരിദ്ര്യത്തിൽ തുടരുകയാണെങ്കിൽ ഇടതുപക്ഷം സഹാനുഭൂതിയോടെയും ത്രീവവലതുപക്ഷം പരിഹാസത്തോടെയും നമ്മളെ ഉപദോശിക്കും എന്നും ഇത് രണ്ടും യഥാർഥ ബഹുമാനത്തിന് തുല്യമല്ലെന്നും യഥാർഥ ബഹുമാനം ഒരിക്കലും ലഭിക്കില്ല എന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ സാങ്കേതിക ശക്തിയും സാമ്പത്തിക വളർച്ചയും രാജ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളാകണമെന്ന് ശ്രീധർ വെമ്പു വാദിക്കുന്നു.
ഇന്ത്യയ്ക്ക് ആവശ്യമായ കഴിവുള്ള മനുഷ്യവിഭവശേഷി ഉണ്ടെങ്കിലും അതിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് പോകുന്നുവെന്നും, ആ പ്രവാഹം തിരിച്ചുകൊണ്ടുവരണം എന്നുമാണ് ശ്രീധർ വെമ്പുവിന്‍റെ പ്രധാന ആഹ്വാനം. “ചിലർക്കിത് പ്രയാസകരമായിരിക്കും. എങ്കിലും ദയവായി നാട്ടിലേക്ക് മടങ്ങൂ. ഭാരതത്തിന് നിങ്ങളുടെ കഴിവ് ആവശ്യമുണ്ട്,” എന്ന് അദ്ദേഹം എഴുതുന്നു. ഇന്ത്യയുടെ യുവത്വത്തെ മാർഗനിർദ്ദേശം ചെയ്യാൻ പ്രവാസികൾ തിരിച്ചുവരണമെന്നും അദേഹം ആവശ്യപ്പെടുന്നു.
വെമ്പുവിന്‍റെ ഈ പോസ്റ്റ് വ്യാപകമായ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ചിലർ ഇന്ത്യയുടെ സാങ്കേതിക-സാമ്പത്തിക ശക്തിയിലൂടെ മാത്രമേ യഥാർഥ ബഹുമാനം ലഭിക്കൂ എന്ന് അഭിപ്രായപ്പെട്ടു. മറ്റുചിലർ ഉയർന്ന നികുതി, കുറവുള്ള ശമ്പളം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചു. തൊഴിൽ അവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടാതെ തിരിച്ചുവരവ് പ്രായോഗികമല്ലെന്ന അഭിപ്രായവും ഉയർന്നു.
ഇന്ത്യയുടെ ഭാവി വളർച്ചയിൽ കഴിവുള്ള മനുഷ്യവിഭവശേഷിയുടെ പങ്ക് നിർണായകമാകുന്ന സാഹചര്യത്തിൽ ശ്രീധർ വെമ്പുവിന്റെ ആഹ്വാനം പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam