അടച്ചുപൂട്ടുമോ; ബിഎസ്എന്‍എല്‍ പ്രതികരിക്കുന്നു

By Web TeamFirst Published Feb 16, 2019, 11:23 AM IST
Highlights

കേന്ദ്രസര്‍ക്കാറിന്‍റെ കീഴിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് രാജ്യത്ത് സാമ്പത്തികമായും,  സാങ്കേതികപരമായും ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്‍ കൂടുതല്‍ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ബിഎസ്എന്‍എല്‍

ദില്ലി: അടച്ചുപൂട്ടുവാന്‍ കേന്ദ്രം നിര്‍ദേശം മുന്നോട്ടുവച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ വികസന പാതയില്‍ ആണെന്നും മറ്റുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഉന്നത ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാറിന്‍റെ കീഴിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് രാജ്യത്ത് സാമ്പത്തികമായും,  സാങ്കേതികപരമായും ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്‍ കൂടുതല്‍ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ബിഎസ്എന്‍എല്‍ ഔദ്യോഗികമായി ഇറക്കിയ പത്രകുറിപ്പ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ചില ദേശീയ മാധ്യമങ്ങള്‍ അടച്ചു പൂട്ടല്‍ അടക്കമുള്ള വഴികള്‍ ആലോചിക്കാനാണ് സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് എക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അടച്ചുപൂട്ടല്‍ ഉപാധിയല്ലെങ്കില്‍ നവീകരണം, സ്വകാര്യവത്കരണം എന്നിവ ആലോചിക്കാനും നിര്‍ദേശമുണ്ട്.  2017-18 കാലയളവില്‍ 31,287 കോടി രൂപയുടെ നഷ്ടമാണ് ബി.എസ്.എന്‍.എല്‍ നേരിടേണ്ടി വന്നത്. 

ബിഎസ്എന്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥരുമായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. അതേ സമയം കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്. റിലയന്‍സിന് എതിരാളിയാവാതിരിക്കാനാണ് ബി.എസ്.എന്‍.എല്ലി 4ജി സ്‌പെക്ട്രം അനുവദിച്ചു നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതെന്നും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന പ്രതിഷേധത്തിനിടെ തൊഴിലാളി യൂണിയന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ടെലകോം വ്യവസായം പ്രതിസന്ധിയിലാണ്. മാര്‍ക്കറ്റില്‍ ഏകാധിപത്യം സ്ഥാപിക്കാനുള്ള മുകേഷ് അംബാനിയുടെ കടന്നു വരവാണ് ഇതിന് കാരണം. എതിരാളികളെ തുടച്ചു നീക്കാനായിരുന്നു അവരുടെ പദ്ധതി. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ബി.എസ്.എന്‍.എല്ലിനെ വരെ. റിലയന്‍സിനെതിരായി സംസാരിക്കുന്നവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ബിഎസ്എന്‍എല്‍ യൂണിയനുകളുടെ സംയുക്ത പ്രസ്താവന പറയുന്നു. 

click me!