
എലിസബത്ത് രാജ്ഞിയുടെ മരണം അറിഞ്ഞ അന്നു മുതൽ ട്വിറ്റർ സാക്ഷിയാകുന്നത് വൻ ട്രാഫിക്കിനാണ്. സെപ്തംബർ എട്ടിനാണ് ഏറ്റവും കൂടുതൽ പേരുടെ സംസാരങ്ങൾക്ക് ട്വിറ്റർ സാക്ഷ്യം വഹിച്ചതെന്നാണ് കമ്പനിയുടെ റിപ്പോർട്ട്. രാജ്ഞിയുടെ വിയോഗത്തെക്കുറിച്ച് ഒരേ ദിവസം 11.1 ദശലക്ഷത്തിലധികം ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടതായി ട്വിറ്റർ അറിയിച്ചു. രാജകുടുംബത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഒരേ ദിവസം ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നാലാമത്തെ അക്കൗണ്ട്. ഇതുവരെ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത പോസ്റ്റ് രാജ്ഞിയുടെ കുടുംബത്തിന്റെ പ്രഖ്യാപനമാണെന്നും ട്വിറ്റർ കൂട്ടിച്ചേർത്തു. സെപ്തംബർ എട്ടിന് അതായത് രാജ്ഞിയുടെ മരണം അറിഞ്ഞ ദിവസം നിരവധി ഉപയോക്താക്കൾക്ക് ട്വിറ്റർ പ്രവർത്തനരഹിതമായതായി റിപ്പോർട്ട് ചെയ്തിരുന്നു.
ഈ മാസം എട്ടു മുതലുള്ള കണക്കുകൾ നോക്കിയാൽ രാജ്ഞിയെ കുറിച്ച് 30.2 ദശലക്ഷത്തിലധികം ട്വീറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന് ട്വിറ്റർ കൂട്ടിച്ചേർത്തു. ക്യൂകളെ കുറിച്ച് ഒരു ദശലക്ഷത്തിലധികം ട്വീറ്റുകൾ ഉണ്ടെന്നും സംഭാഷണത്തിനുള്ളിൽ 'ക്യൂ ഫോർ ദ ക്വീൻ' എന്ന ഹാഷ്‌ടാഗ് പട്ടികയിൽ ഒന്നാമതെത്തിയെന്നും കമ്പനി എടുത്തുപറഞ്ഞു. പ്ലാറ്റ്‌ഫോമിൽ ഇതുവരെ റീട്വീറ്റ് ചെയ്‌ത ഏറ്റവുമധികം ട്വീറ്റ് എലിസബത്ത് രാജ്ഞിയുടെ മരണത്തെക്കുറിച്ചുള്ള രാജകുടുംബത്തിന്റെ പ്രഖ്യാപനമായിരുന്നുവെന്നും ട്വിറ്റർ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ മൃതദേഹം എഡിൻബർഗിൽ നിന്ന് ലണ്ടനിലേക്ക് കൊണ്ടുപോകുന്ന വിമാനമാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി മാറിയതെന്നും റിപ്പോർട്ട് പറയുന്നു.
കിരീടധാരണം നടന്നതിന്റെ എഴുപതാം വർഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്.ഇന്ത്യൻ സമയം ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 96 വയസായിരുന്നു. സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ അവസാന നിമിഷങ്ങൾ. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലിൽ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. അയർലൻഡ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളുമായിരുന്നു രാജ്ഞി എന്ന പ്രത്യേകതയുണ്ട്. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടൻറെ രാജ്ഞിയായി മാറുന്നത്.
Read More : ബ്രിട്ടീഷ് രാജ്ഞിയുടെ കാവൽക്കാർ ഇത്രയും ഉയരമുള്ള തൊപ്പികൾ ധരിക്കാൻ കാരണമെന്ത്?
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം