സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകൾക്കെതിരെ വെസ്റ്റ് ബംഗാൾ പുതിയ നിയമം കൊണ്ടുവരുന്നു

By Web DeskFirst Published Jun 15, 2018, 3:39 PM IST
Highlights
  • പശ്ചിമബംഗാളിൽ പുതിയ നിയമം
  • വ്യാജ സന്ദേശങ്ങൾക്ക് തടയിടും

കൊൽക്കത്ത: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പശ്ചിമ ബംഗാൾ പുതിയ നിയമം കൊണ്ടുവരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം വാർത്തകൾ സൃഷ്ടിച്ച ഗുരുതരമായ പ്രതിസന്ധികളെ കണക്കിലെടുത്താണ് ഈ തീരുമാനം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ കൂടുതൽ കടുത്തതാക്കുമെന്നും ആഭ്യന്തരകുപ്പിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ഇതിനായി മുൻകാല കുറ്റവാളികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്യും. 

കഴിഞ്ഞ രണ്ടു വർഷങ്ങളായി സംസ്ഥാനത്ത് ഇത്തരം വ്യാജവാർത്തകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഝാർഖണ്ഡിലെ ഷില്ലോംഗ്, ആസ്സാമിലെ കർബി അങ്ലോങ് എന്നിവിടങ്ങളിൽ നടന്ന സംഭവങ്ങളെ ഗുരുതരമായി പരിഗണിച്ചാണ് സർക്കാർ‌ ഈ തീരുമാനത്തിലെത്തിച്ചേർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഝാർഖണ്ഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് രണ്ട് യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നത്. അതുപോലെ തന്നെ മറ്റൊരു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊന്നിരുന്നു. എന്നാൽ മരിച്ച ഇവരൊന്നും തന്നെ ആരോപിക്കുന്നത് പോലെ കുറ്റവാളികളായിരുന്നില്ല. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വന്ന മെസ്സേജിന്റെ അടിസ്ഥാനത്തിലാണ് ഇവർ കുട്ടികളെ തട്ടിയെടുക്കാൻ വന്നവരാണെന്ന് കരുതി ആൾക്കൂട്ടം കൊലപ്പെടുത്തിയത്. 

വ്യാജവാർത്തകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ ഇവയുടെ എല്ലാം കാര്യത്തിൽ കൃത്യമായ നീരിക്ഷണം നടത്താനാണ് സർക്കാരിന്റെ തീരുമാനം. ജനങ്ങൾക്ക് ഇവയെല്ലാം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വ്യാജവാർത്തകൾ ജനങ്ങളെ ഭയപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അതിനാൽ വ്യാജ ട്വിറ്റർ അക്കൗണ്ടുകളും ഫേസേബുക്ക് പേജുകളും തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്. അതുപോലെ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ സോഷ്യൽ മീഡിയ സന്ദേശങ്ങളും അവയുടെ ഉറവിടങ്ങളും കണ്ടെത്തി തക്കതായ നിയമനടപടികൾഡ സ്വീകരിക്കുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. 


click me!