യാഹൂ ഹാക്കിംഗ്: യാഹൂവിനെതിരെ കേസ് കൊടുത്ത് ഉപയോക്താവ്

By Web DeskFirst Published Sep 24, 2016, 5:02 AM IST
Highlights

ന്യൂയോര്‍ക്ക് : അന്‍പതുകോടി യാഹു ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വാര്‍ത്ത ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് എത്രയും വേഗം പാസ്‌വേഡ് മാറ്റണമെന്ന് ഉപഭോക്താക്കളോട് യാഹൂ ആവശ്യപ്പെട്ടിട്ടുണ്ട്.

2014 മുതലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്ന് തുടങ്ങിയതെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹു തങ്ങളുടെ പ്രധാന സേവനങ്ങളായ ഇന്റര്‍നെറ്റ് അടക്കമുള്ളവ വെരിസോണ്‍ കമ്യൂണിക്കേഷന്‍സിനു 500 കോടി ഡോളറിനു വില്‍ക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നതിനിടെയാണ് ഇത്തരമൊരു ഹാക്കിങ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. 

ഉപയോക്താക്കളുടെ പേര്, ഇമെയില്‍, ടെലഫോണ്‍ നമ്പര്‍, പാസ്‌വേഡ് തുടങ്ങിയവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. അതേസമയം, ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്.

അതിനിടയില്‍ യാഹൂവിന് എതിരെ പരാതിയുമായി ഉപയോക്താക്കള്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സന്‍ജോസിലെ കോടതിയില്‍ റോണാല്‍ഡ് ഷാവാര്‍ത്ത് എന്ന വ്യക്തിയാണ് യാഹൂവിന് എതിരെ പരാതി നല്‍കിയിരിക്കുന്നത്.

50 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ അത് യാഹൂവിന്‍റെ ഉത്തരവാദിത്വമില്ലായ്മയാണെന്നും ഇതിന് കൃത്യമായ നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് കേസ്.

click me!