ട്രാക്കിലെ അപകടം മുന്‍കൂട്ടി കാണാന്‍ ആറാം ഇന്ദ്രിയവുമായി റെയില്‍വേ!

By Web TeamFirst Published Jun 29, 2019, 12:22 PM IST
Highlights

 റെയിൽപാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു

ദില്ലി: റെയിൽപാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. ത്രിനേത്ര എന്നാണ് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്‍റെ പേര്. ഈ  സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തിലാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. 

ടെറെയ്ൻ ഇമേജിങ് ഫോർ ഡ്രൈവേഴ്‌സ് ഇൻഫ്രാറെഡ്, എൻഹാൻസ്ഡ്, ഒപ്റ്റിക്കൽ ആൻഡ് റഡാർ അസിസ്റ്റഡ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പൂര്‍ണരൂപം.  ഉയര്‍ന്ന റെസലൂഷനിലുള്ള ഒപ്റ്റിക്കല്‍ വീഡിയോ ക്യാമറയുടെയും അൾട്രാസോണിക് തരംഗങ്ങൾ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാവും ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം. റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗമാണ് ത്രിനേത്ര വികസിപ്പിക്കുന്നത്. 

മഞ്ഞുകാലത്ത് ഉള്‍പ്പെടെ റെയിൽപാളത്തിലെ തടസങ്ങൾ കണ്ടെത്താന്‍ കഴിയുന്ന ഈ  സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തിലാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി വ്യക്തമാക്കി. 

ഒപ്പം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലേക്ക്  4500 വനിതാ കോൺസ്റ്റബിൾമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രെയിനുകളില്‍ സ്ത്രീയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണിത്. നിലവിൽ രണ്ടേകാൽ ശതമാനം മാത്രമാണ് ആർ.പി.എഫിലെ വനിതാ പ്രാതിനിധ്യം. നിലവില്‍ ആർ.പി.എഫിലെ 9,000 തസ്‍തികകളിൽ ഒഴിവുകളുണ്ട്. ഇതില്‍ പകുതിയിലും വനിതകളെ നിയമിക്കാനാണ് റെയില്‍വേയുടെ നീക്കം. 

click me!