Latest Videos

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്, കൂടുതല്‍ സൗകര്യങ്ങള്‍; പ്രതാപം വീണ്ടെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളം

By Web TeamFirst Published Sep 20, 2023, 3:56 PM IST
Highlights

ഈ വര്‍ഷം ഓഗസ്റ്റിലെ ആകെ യാത്രക്കാരിൽ 1.97 ലക്ഷം പേർ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കാണ് യാത്ര ചെയ്തത്. വിദേശത്തേക്ക് പറന്നത് 1.75 ലക്ഷം പേരാണ്.

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റ് മാസത്തില്‍ 3.73 ലക്ഷം പേരാണ് എയർപോർട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണം 2.95 ലക്ഷം ആയിരുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം ശരാശരി 12,000ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം വന്നുപോകുന്ന വിമാനങ്ങൾ എണ്‍പതിലേറെ. കഴിഞ്ഞ മാസം ആകെ 2416 വിമാനങ്ങളാണ് സർവീസ് നടത്തിയത്. ആകെ യാത്രക്കാരിൽ 1.97 ലക്ഷം പേർ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കാണ് യാത്ര ചെയ്തത്. വിദേശത്തേക്ക് പറന്നത് 1.75 ലക്ഷം പേർ. ആഴ്ചയിൽ ശരാശരി 126 സർവീസുകളാണ് നിലവിൽ വിദേശ രാജ്യങ്ങളിലേക്കുള്ളത്. ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 154 ആണ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്ടിവിറ്റി വർധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

Read also: ഇനി പാസ്പോർട്ടില്ലാ യാത്ര; നവംബർ മുതൽ 'അള്‍ട്രാ സ്മാര്‍ട്ട്', പ്രഖ്യാപനവുമായി അധികൃതര്‍

ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ വഴി കയറ്റി അയച്ചത് ഒന്നും രണ്ടുമല്ല എട്ട് ടൺ പൂക്കൾ!
തിരുവനന്തപുരം: ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളം കാർഗോ വഴി കയറ്റി അയച്ചത് എട്ട് ടൺ പൂക്കൾ. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആറ് ടണ്ണും ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് രണ്ട് ടണ്ണും അയച്ചു.  തമിഴ്നാട്ടിലെ തോവാള അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള പൂക്കളാണ് ഭൂരിഭാഗവും. 

പഴവും പച്ചക്കറികളും അടങ്ങുന്ന ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതിയും ഓണക്കാലത്തു വർധിച്ചു. ഇന്ത്യയിലെ നഗരങ്ങളിലേക്ക് 25 ടണ്ണും വിദേശത്തേക്ക് 1498 മെട്രിക് ടണ്ണുമാണ് കയറ്റുമതി ചെയ്തത്. ജൂലൈയിൽ ഇത് യഥാക്രമം ആറ് ടണ്ണും 1299 മെട്രിക് ടണ്ണും ആയിരുന്നു. ഓഗസ്റ്റ് മാസത്തിൽ വിദേശരാജ്യങ്ങളിലേക്ക് ആകെ 1515 മെട്രിക് ടൺ ചരക്കാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് 214 ടൺ ചരക്കാണ് കൊണ്ടുപോയത്. ജൂലൈ മാസത്തെ അപേക്ഷിച്ച് 12% വർധനയാണ് ഇത്. കെഎസ്ഐഇയാണ് എയർപോർട്ടിലെ വിദേശ കാർഗോ കൈകാര്യം ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!