
റൊമാനിയയിലെ ഓറദിയയിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. അമിതവേഗതയിൽ വന്ന മെഴ്സിഡസ് ബെൻസ് കാർ പറന്നുയർന്ന് തകർന്നു വീഴുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അതിവേഗത്തിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ടത് അനേകങ്ങൾ. 55 -കാരനായ ഡ്രൈവർ പ്രമേഹ സംബന്ധമായ അസുഖം കാരണം വാഹനം ഓടിക്കുന്നതിനിടയിൽ ബോധരഹിതനായതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അനുസരിച്ച് മെഴ്സിഡസ് അതിവേഗതയിൽ വരികയും റോഡരികിലെ കോൺക്രീറ്റ് ഭാഗത്ത് തട്ടി വളരെ ഉയരത്തിലേക്ക് തെറിച്ചശേഷം താഴേക്ക് പതിക്കുകയും ആയിരുന്നു.
ഒരു ബസിനും, സമീപത്തുണ്ടായിരുന്ന രണ്ട് കാറുകൾക്കും മുകളിലൂടെയാണ് നിമിഷനേരങ്ങൾ കൊണ്ട് അപകടത്തിൽപ്പെട്ട കാർ പറക്കുന്നത്. ശേഷം, പെട്രോൾ പമ്പിന് ഏതാനും മീറ്റർ അകലെയുള്ള ഒരു മെറ്റൽ പോസ്റ്റിൽ ഇടിച്ചു തകർന്നു. ഡ്രൈവർക്ക് കടുത്ത പ്രമേഹ സംബന്ധമായ അസുഖം ഉണ്ടെന്നും, തുടർന്ന് ഡ്രൈവിംഗിനിടെ ബോധരഹിതനായി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നും അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. അടുത്തുള്ള അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർ കാർ ഇടിച്ചിറങ്ങിയപ്പോൾ വലിയ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തു.
കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷാപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പരിക്കുകൾ സംഭവിച്ചു എങ്കിലും ഗുരുതരമായി ഒന്നുമില്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ഡ്രൈവറുടെ ലൈസൻസ് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇയാൾ 1,600 റൊമാനിയൻ ലേ അതായത് ഏകദേശം 27,000 രൂപ പിഴ അടയ്ക്കുകയും വേണം. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .