
ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിലെ മുകളിലെ ബർത്തിൽ എണ്ണയൊഴിച്ച് തിരിയിട്ട് നിലവിളക്ക് കത്തിച്ച് ചന്ദനത്തിരിയും കത്തിച്ച് പൂജ നടത്തുന്ന യാത്രക്കാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മതാചാരവുമായി ബന്ധപ്പെട്ട ഈ ദൃശ്യം നിരവധി പേരുടെ ശ്രദ്ധ നേടിയെങ്കിലും, ട്രെയിനിനുള്ളിൽ തീ ഉപയോഗിച്ചതും പുക ഉയർന്നതും മറ്റ് യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും ഇയാൾക്കെതിരെ നടപടിവേണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
വീഡിയോയിൽ ബനിയൻ ധരിച്ച ഒരാൾ കംമ്പാർട്ട്മെന്‍റിലെ മുകളിലെ സൈഡ് ബർത്തിൽ കാലുമടക്കി ഇരുന്ന് പൂജ ചെയ്യുന്നത് കാണാം. അദ്ദേഹത്തിന്‍റെ മുന്നിൽ കത്തിച്ച നിലവിളക്കും ചന്ദനത്തിരിയുമുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രികൻ പലതവണ വിളിച്ച് ട്രെയിനിൽ ഇത്തരത്തിൽ തീ കത്തിക്കുന്നത് അപകടകരമാണെന്നും ചന്ദനത്തിരിയുടെ പുക ട്രെയിനിലെ ഫയർ അലാറം പ്രവർത്തിപ്പിക്കാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ യാത്രക്കാരൻ അത്തരം മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് പൂജ തുടരുന്നതും വീഡിയോയിൽ കാണാം. 'ഝാർഖണ്ഡ് റെയിൽ യൂസേഴ്‌സ്' എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, എപ്പോൾ ഏത് ട്രെയിനിൽ വച്ചാണ് ഈ സംഭവമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തിൽ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണം വന്നോയെന്നും വ്യക്തമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
🚆A video circulating on social media shows a passenger performing prayers on the upper berth of an AC train coach while lighting incense sticks and an oil lamp.
A fellow passenger reportedly intervened, explaining that such acts can be dangerous. Smoke may trigger the train's… pic.twitter.com/79SrmBnAdW— Jharkhand Rail Users (@JharkhandRail) July 26, 2026
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അയാളെ അറസ്റ്റ് ചെയ്യമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തീ പടരാൻ സാധ്യതയുള്ള സാധനങ്ങളുമായി ട്രെയിനിൽ കയറിയാൽ അറസ്റ്റ് ചെയ്യുമെന്നും പിഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്ന ഇന്ത്യൻ റെയിൽവേ ട്രെയിനിൽ വച്ച് തീ കത്തിച്ചിട്ടും എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നു. തവിശ്വാസം മാനിക്കുമ്പോഴും പൊതുഗതാഗത സംവിധാനങ്ങളിൽ മറ്റ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. മറ്റ് ചിലർ ഇത്തരം നടപടികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ ലക്ഷത്തിലേറെ പേരാണ് കണ്ടത്.