
മുംബൈയിലെ ഒരു ഫ്ലാറ്റിന്റെ 31-ാം നിലയിൽ നിന്ന് തേനീച്ചക്കൂട് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. റുമ എസ്. ഭൗമിക് എന്ന താമസക്കാരിയാണ് തന്റെ ബാത്ത്റൂം ജനലിലൂടെ ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. രണ്ട് മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഫ്ലാറ്റിന്റെ പുറത്തെ ചുവരിലുണ്ടായിരുന്ന കൂറ്റൻ തേനീച്ചക്കൂട് പെസ്റ്റ് കൺട്രോൾ തൊഴിലാളികൾ നീക്കം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ജനൽ പാളികൾക്കിടയിലൂടെ ഇതിന്റെ ദൃശ്യങ്ങൾ റുമ പകർത്തുകയായിരുന്നു.
ദൗത്യം പൂർത്തിയായ ശേഷം ചുവരിൽ നിന്നും കൂട് അപ്രത്യക്ഷമായെങ്കിലും, തറയിൽ ചത്തു കിടക്കുന്ന തേനീച്ചകളുടെ ദൃശ്യങ്ങളും റുമ തന്റെ അടുത്ത വീഡിയോയിൽ പങ്കുവെച്ചു. 'രണ്ട് കൂട്ടർക്കും അത്ര നല്ലതല്ലാത്ത ഒരു പ്രക്രിയ ആദ്യമായാണ് കാണുന്നത്' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ പെസ്റ്റ് കൺട്രോൾ ടീം തേനീച്ചക്കൂട് മാറ്റിയ രീതിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പുകയും കെമിക്കൽ സ്പ്രേയും ഉപയോഗിച്ച് തേനീച്ചകളെ കൊല്ലുന്ന രീതി തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടി. കൃത്യമായ പരിശീലനം ലഭിച്ചവർ തേനീച്ചകളെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണ് വേണ്ടതെന്ന് പരിസ്ഥിതി സ്നേഹികൾ കുറിച്ചു.
'ഈ ഭൂമി പച്ചപ്പോടെ നിലനിൽക്കുന്നത് തേനീച്ചകൾ ഉള്ളതുകൊണ്ടാണ്' എന്ന് പറഞ്ഞുകൊണ്ട് പലരും സങ്കടം രേഖപ്പെടുത്തി. ഒരു തേനീച്ച വളർത്തുകാരനെ ഏൽപ്പിച്ചിരുന്നെങ്കിൽ തേനീച്ചകളെ കൊല്ലാതെ തന്നെ കൂട് മാറ്റാമായിരുന്നുവെന്നും കുറച്ചു തേൻ കൂടി ലഭിച്ചേനെ എന്നു കമന്റ് ചെയ്തവരും ഉണ്ട്. അതേസമയം, ഇതേ പ്രശ്നം നേരിടുന്നവർ പെസ്റ്റ് കൺട്രോൾ കമ്പനിയുടെ പേര് ചോദിച്ചും രംഗത്തെത്തിയിട്ടുണ്ട്. 'ഇതൊരു സിനിമ കാണുന്ന ആവേശത്തോടെയാണ് കണ്ടത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.