പാതിരാത്രിയിൽ ടെറസിന് മുകളിൽ വെളുത്ത രൂപം, പരിഭ്രാന്തരായി ജനങ്ങൾ, കേസെടുത്ത് പൊലീസ്

By Web TeamFirst Published Sep 27, 2022, 1:12 PM IST
Highlights

പിന്നീട്, ഇതേ പോലുള്ള മൂന്ന് വീഡിയോകളും കൂടി പ്രചരിച്ചു. അതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തരാവുകയും ഭയപ്പെടുകയും ചെയ്തു. പ്രദേശത്തുള്ള ചില ആളുകൾ ഈ വീഡിയോ സത്യമാണ് എന്ന് വിശ്വസിച്ചു.

ഒരു ദിവസം പാതിരാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന് നോക്കുമ്പോൾ അടുത്ത വീ‍ട്ടിലെ ടെറസിന്റെ മുകളിൽ വെളുത്ത ഒരു രൂപത്തെ കണ്ടാൽ എന്താവും അവസ്ഥ? പേടിച്ച് പ്രാണൻ പോവും അല്ലേ? എന്നാൽ അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങി നടപ്പുണ്ട്. വാരാണസിയിൽ നിന്നും പകർത്തിയ വീഡിയോ ആ നാട്ടുകാരെ ആകെ തന്നെ ഭയത്തിലാക്കിയിരിക്കുകയാണ്. 

ഭേലുപുർ പൊലീസ് സ്റ്റേഷനിൽ എന്താണ് എന്ന് വ്യക്തമാകാത്ത ഈ സംഭവത്തെ ചൊല്ലി ഒരു കേസ് പോലും രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഭേലുപുർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‍പെക്ടറായ രമാകാന്ത് ദുബേ പറയുന്നത് ഇങ്ങനെ; 'ആളുകൾക്കിടയിൽ ഒരു ഭയമുണ്ട്. ആളുകളുടെ പരാതിയെ തുടർന്ന് എന്താണ് എന്നറിയാത്ത ആ രൂപത്തിനെതിരെ നമ്മൾ എഫ്‍ഐആർ രജിസ്റ്റർ‌ ചെയ്തിട്ടുണ്ട്. അതുപോലെ പ്രദേശത്ത് പട്രോളിം​ഗ് കൂടുതൽ ശക്തമാക്കിയിട്ടും ഉണ്ട്.' 

बनारस में छतों पर एक सफेद कपड़ा पहने भूत के चलने का वीडियो तेजी से वायरल हो रहा है, चश्मदीदों ने पुलिस से जांच की मांग की है... pic.twitter.com/e8KqvvYIr0

— Banarasians (@banarasians)

ഈ ആശങ്കകളും അങ്കലാപ്പുകളും എല്ലാം ഉണ്ടായത് കുറച്ച് ദിവസം മുമ്പ് ബാഡി ​ഗാബി പ്രദേശത്തുള്ള വിഡിഎ കോളനിയിൽ നിന്നും ഉള്ള ഒരു വീഡിയോ വാട്ട്‍സാപ്പിൽ വൈറലായതോടെയാണ്. അതിൽ നിഴൽ പോലെ എന്തോ ഒന്ന് വീടിന്റെ ടെറസിന്റെ മുകളിൽ കൂടി നടക്കുന്നത് കാണാമായിരുന്നു. 

പിന്നീട്, ഇതേ പോലുള്ള മൂന്ന് വീഡിയോകളും കൂടി പ്രചരിച്ചു. അതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തരാവുകയും ഭയപ്പെടുകയും ചെയ്തു. പ്രദേശത്തുള്ള ചില ആളുകൾ ഈ വീഡിയോ സത്യമാണ് എന്ന് വിശ്വസിച്ചു. എന്നാൽ, അതേ സമയം മറ്റ് ചിലർ ഈ വീഡിയോ വ്യാജമാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 

'ഇത് കണ്ടാൽ ഒരു വ്യാജവീഡിയോ ആണെന്നേ തോന്നൂ. എന്നാൽ, ഈ വീഡിയോയെ ചൊല്ലി പ്രദേശവാസികളിൽ വലിയ ഭയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സത്യം പുറത്ത് കൊണ്ടുവരാൻ ഞങ്ങൾ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്' എന്ന് ഒരു പ്രദേശവാസി പറഞ്ഞതായി ടൈംസ് നൗ എഴുതുന്നു. 

അതേ സമയം അങ്ങനെ ഒരു സംഭവമൊന്നും ഇല്ലെന്നും ഇത്തരം വ്യാജവീഡിയോകൾ പ്രചരിപ്പിക്കരുത് എന്നും ഡിസിപി വാരാണസിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. 

click me!