
ജീവിത കാലത്തിനിടെയില്‍ പലതവണ മരണത്തെ കുറിച്ച് ആലോചിച്ചിട്ടുള്ളവരാകും നമ്മളില്‍ പലരും. അതുപോലെ തന്നെ ജീവിച്ച് കൊതിതീരാത്തവരും നമ്മുക്കിടയിലുണ്ടാകും. എന്നാല്‍, ജീവിതവും മരണവും നമ്മുടെ കൈയിലല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും കൊവിഡാനന്തര കാലത്ത് നിരവധി ചെറുപ്പക്കാര്‍ കുഴഞ്ഞ് വീണു മരിക്കുന്നുവെന്ന വാര്‍ത്തകളും അത് സംബന്ധിച്ച പഠനങ്ങളും മിക്ക ദിവസങ്ങളിലും നമ്മള്‍ പത്രമാധ്യമങ്ങളില്‍ കാണുമ്പോള്‍. ഇതിനിടെയാണ് ഇന്‍റര്‍നെറ്റില്‍ ഒരു വീഡിയോ വൈറലായത്.
വീഡിയോയില്‍ ഒരു സ്ത്രീ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് ചാടാന്‍ ശ്രമിക്കുന്നത് കാണാം. സ്ത്രീയെ അതിസാഹസീകമായി രക്ഷാപ്രവര്‍ത്തകര്‍ രക്ഷിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായി. വീഡിയോയില്‍ സ്ത്രീ, അപ്പാര്‍ട്ട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും ചാടാനായി തയ്യാറായി നില്‍ക്കുന്നു. സ്ത്രീ നില്‍ക്കുന്ന ബാല്‍ക്കണിക്ക് താഴെയും മുകളിലും വശങ്ങളിലെ ബാല്‍ക്കണിയിലും രക്ഷാപ്രര്‍ത്തകര്‍ നില്‍ക്കുന്നതും കാണാം. പെട്ടെന്ന് മുകളിലെ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും പച്ച നിറത്തിലുള്ള വല രക്ഷാപ്രവര്‍ത്തകര്‍ താഴേയ്ക്കിടുന്നു.
ഈ സമയം സ്ത്രീ മറുവശത്തേക്ക് നീങ്ങാന്‍ ശ്രമിക്കുമ്പോള്‍ മുകളില്‍ നിന്നും റോപ്പ് ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീ നിന്ന ബാല്‍ക്കണിയിലേക്ക് ഊര്‍ന്ന് ഇറങ്ങി അവരെ രക്ഷപ്പെട്ടുത്തുത്താന്‍ ശ്രമിക്കുന്നു. ഇതിനിടെയിലും രക്ഷാപ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ അവര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അപ്പോഴേക്കും ബാല്‍ക്കണിയിലേക്കെത്തിയ മറ്റ് രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീയെ കടന്ന് പിടിക്കുകയും അകത്തേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് Next Level Skills എന്ന ട്വിറ്റര്‍ ഉപഭോക്താവ് ഇങ്ങനെ എഴുതി,'നമ്മളെ സുരക്ഷിതരാക്കാൻ അവർ അവരുടെ ജീവൻ പണയപ്പെടുത്തുന്നു' വീഡിയോ ഇതിനകം 21 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായെത്തി.