
കനത്ത മഴയിൽ സുരക്ഷിതമായ ഇടമില്ലാതെ ദുരിതത്തിലായിരുന്ന ഒരു തെരുവുനായയ്ക്കും അതിന്‍റെ നവജാത ശിശുക്കൾക്കും അഭയം നൽകി ഒരു കുടുംബം. മനുഷ്യസ്‌നേഹത്തിന്‍റെ ഈ ചെറിയ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. പിന്നാലെ നിരവധി പേരാണ് ആ നന്മയുടെ പ്രവർത്തിക്ക് കുടുംബത്തെ അഭിനന്ദിച്ചത്. റീതു എന്ന് ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
മഴ പെയ്തുകൊണ്ടിരിക്കെ പൊടിയും ചെളിയും നിറഞ്ഞ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് നായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. അമ്മനായയും കുഞ്ഞുങ്ങളും കനത്ത മഴയിൽ ബുദ്ധിമുട്ടുന്നത് കണ്ട കുടുംബം അവരെ അവിടെ ഉപേക്ഷിക്കാതെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാൻ തീരുമാനിച്ചു. തുടർന്ന് കുടുംബത്തിന്‍റെ നിർമ്മാണം പുരോഗമിക്കുന്ന വീടിന്‍റെ മുകൾനിലയിൽ ഇതിനായി അവർ സ്ഥലമൊരുക്കി. അതിനായി ആദ്യം അവിടം വൃത്തിയാക്കിയ ശേഷം നനവില്ലാത്ത ഒരിടത്ത് അമ്മനായയ്ക്കും കുഞ്ഞുങ്ങൾക്കും കിടക്കാനാവുന്ന രീതിയിൽ സൗകര്യവുമൊരുക്കി. തുടർന്ന് ഭക്ഷണവും കുടിവെള്ളവും നൽകി അവരെ മഴയിൽ നിന്ന് സംരക്ഷിച്ചു. അമ്മനായയ്ക്ക് യാതൊരു ഭയവും ഉണ്ടാകാതെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോയ്‌ക്കൊപ്പം, പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റൊരു ജീവിയെ സഹായിക്കാനുള്ള മനസാണ് യഥാർഥ മനുഷ്യസ്‌നേഹമെന്ന് യുവതി എഴുതി. ചെറിയൊരു കരുണാപ്രവൃത്തിക്ക് പോലും ഒരു ജീവന്‍റെ ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്ന സന്ദേശവും വീഡിയോ പങ്കുവയ്ക്കുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി. കുടുംബത്തിന്‍റെ ഈ പ്രവർത്തി മാതൃകാപരമാണെന്നും, മിണ്ടാപ്രാണികളോടുള്ള കരുണ സമൂഹത്തിൽ കൂടുതൽ വളരേണ്ടതുണ്ടെന്നും നിരവധി പേർ എഴുതി. ചിലർ സ്വന്തം ജീവിതത്തിൽ തെരുവ് മൃഗങ്ങളെ സംരക്ഷിച്ച അനുഭവങ്ങളും പങ്കുവെച്ചു. മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന് ഇത്തരം ചെറിയ പ്രവർത്തനങ്ങൾ വലിയ സന്ദേശമാണെന്നും പ്രതികരണങ്ങളിൽ പലരും ചൂണ്ടിക്കാട്ടി.