
ഇന്ത്യക്കാരുടെ സിവിക് സെൻസില്ലായ്മയെ കുറിച്ചുള്ള വീഡിയോകൾ ദിവസേനയെന്നോണം ഇഷ്ടം പോലെ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിൽ പലതും വിദേശ രാജ്യങ്ങളിൽ നിന്നും ചിത്രീകരിക്കുന്നതാണ്. ഒച്ചപ്പാടും ബഹളവും കൊണ്ടും, മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും മറ്റും വലിയ പഴിയാണ് മിക്കവാറും ഇന്ത്യക്കാർക്ക് കേൾക്കേണ്ടി വരാറുള്ളത്. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യൻ ട്രാവൽ വ്ലോഗിംഗ് ദമ്പതികളായ ശ്രേയയും കൃഷ്ണയും സ്വിറ്റ്സർലാൻഡിലെ ഒരു ട്രെയിൻ യാത്രക്കിടെ പകർത്തിയിരിക്കുന്നതാണ് ഈ വീഡിയോ.
വളരെ ഉച്ചത്തിൽ ഫോൺ ചെയ്യുന്ന ഒരു ഇന്ത്യക്കാരനെ കുറിച്ചാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്. മിക്കവാറും ഇന്ത്യയിലെ യാത്രകളിൽ ഉറക്കെ ഫോൺ ചെയ്യുന്നവരേയും ഹെഡ്‍സെറ്റൊന്നും ഇല്ലാതെ തന്നെ ഉറക്കെ വീഡിയോ കാണുന്നവരെയും ഒക്കെ നാം കാണാറുണ്ട് അല്ലേ? അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ ദമ്പതികൾ കണ്ട കാഴ്ചയും. ആ ട്രെയിനിൽ ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല, അത് മിക്കവാറും ഒഴിഞ്ഞിരുന്നു. അതിനാൽ തന്നെ ആ മനുഷ്യന്റെ ശബ്ദം മറ്റുള്ളവരെ ശല്ല്യപ്പെടുത്തിയിരുന്നു എന്നാണ് ദമ്പതികൾ പറയുന്നത്.
തങ്ങളുടെ സ്വിറ്റ്‌സർലൻഡ് യാത്രയിലെ 'ഏറ്റവും അരോചകമായ ഒരു അനുഭവം' എന്നാണ് ദമ്പതികൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രെയിനിലെ മറ്റ് യാത്രക്കാരുടെ മാന്യമായ പെരുമാറ്റവും ഈ ഫോൺ വിളിയും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു എന്നാണ് അവർ പറയുന്നത്. 'മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എല്ലാവരും വളരെ ശാന്തമായി യാത്ര ചെയ്യുന്ന ഒരു ട്രെയിനായിരുന്നു അത്. അതിനിടയിലാണ് ഒരു യാത്രക്കാരൻ ഫോണിലൂടെ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങിയത്. തൊട്ടടുത്ത കമ്പാർട്ടുമെന്റുകളിലുള്ളവർക്ക് വരെ ആ സംസാരം വ്യക്തമായി കേൾക്കാമായിരുന്നു' എന്നും ഇവർ പറയുന്നു. അത് മാത്രമല്ല, അത് ഒരാളുടെ പെരുമാറ്റമായിട്ടല്ല, ഇന്ത്യക്കാരെ കുറിച്ച് മൊത്തത്തിൽ മോശമായ ധാരണയുണ്ടാക്കാൻ ഇത്തരം പെരുമാറ്റം കാരണമാകുന്നു എന്നാണ് ദമ്പതികൾ പറയുന്നത്.
ഇന്ത്യക്കാരുടെ സിവിക് സെൻസില്ലായ്മയെ വിമർശിച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.