
'ഹിന്ദു ദൈവത്തിന്‍റെ പേരാണ് അയാൾക്ക്, കൃഷ്ണൻ. എന്‍റെ ജീവിതം തന്നെ തിരികെ തന്നു.' ഇന്ത്യവിറ്റ്കിൻ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ അവൾ കുറിച്ചപ്പോൾ അത് ലോകം മുഴുവനും കണ്ടു. പിന്നാലെ അഭിനന്ദനം. ഒപ്പം ലോകമെമ്പാട് നിന്നും അഭിനന്ദന പ്രവാഹവും. പറഞ്ഞ് വന്നത്. ഒറ്റയ്ക്ക് കേരളം കാണാനിറങ്ങിയ വിദേശ സഞ്ചാരിയായ യുവതിയെ കുറിച്ചാണ്. അവർക്ക് മലയാളി സമ്മാനിച്ച സ്നേഹത്തെ കുറിച്ചാണ്.
കേരളത്തിൽ വച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനിടെ മറന്ന് വച്ച എടിഎം കാർഡ് ഒരു ഓട്ടോ ഡ്രൈവർ ആറ് മണിക്കൂറോളം യാത്ര ചെയ്ത് തന്നെ തിരിച്ചേൽപ്പിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു അവർ. വർക്കലയിൽ വച്ച് യുഎസിലേക്ക് സാധനങ്ങൾ അയക്കാൻ ഡിഎച്ച്എല്ലിൽ എത്തിയപ്പോഴാണ് പണം ആവശ്യമായി വന്നതും എടിഎമ്മിൽ കയറിയതും. പക്ഷേ, എടിഎം കാർഡ് അവിടെ മറന്നു. വർക്കലിയിലെ ഡിഎച്ച്എൽ വിളിച്ച് എടിഎം കാർഡ് അവിടെയുണ്ടോയെന്ന് അന്വേഷിച്ചു. അറിയാവുന്ന സകല ഹിന്ദു ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. പക്ഷേ, അത് അവിടെ ഇല്ലായിരുന്നു. 24 മണിക്കൂറിനുള്ളിൽ അയാൾ തന്‍റെ എടിഎം കാർഡ് അന്വേഷിച്ച് കണ്ടെത്തി.
അതേ എടിഎം കൗണ്ടറിൽ വച്ച്. പക്ഷേ, പിറ്റേന്ന് ഞായറാഴ്ച. അതിനാൽ അത് അയച്ച് താരൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. താനാണെങ്കിൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ നിൽക്കുന്നു. ഒടുവിൽ അദ്ദേഹം തന്‍റെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി രാത്രിയിൽ തന്നെ ഒരു ഓട്ടോയെടുത്ത് തന്നെ അന്വേഷിച്ച് ഇറങ്ങി. ഒടുവിൽ ആ കാർഡ് തനിക്ക് കൈമാറി. ഏതാണ്ട് 14 മണിക്കൂർ ഇരുവശത്തേക്കും ഓട്ടോ ഓടിച്ചു. അദ്ദേഹത്തിന് പണം കൈമാറാൻ തയ്യാറായെങ്കിലും വാങ്ങാൻ അദ്ദേഹം തയ്യാറായില്ല. താൻ ഒരു ബജറ്റ് യാത്രക്കാരിയാണെന്ന് അറിയാമെന്നും പണം ചെലവാക്കാതെ കൈയിൽ സൂക്ഷിക്കാനും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ പേര് 'കൃഷ്ണൻ'. സ്നേഹത്തിന്‍റെയും കരുണയുടെയും സംരക്ഷണത്തിന്‍റെയും ഹിന്ദു ദൈവം. താൻ കർമ്മത്തിൽ വിശ്വസിക്കുന്നെന്നും അവർ കുറിച്ചു.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഏതാണ്ട് രണ്ടര ലക്ഷത്തോളം പേർ ഇതിനകം വീഡിയോ കണ്ടു. പലരും ഇതിനെ അപരിചിതരുടെ നന്മയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി വിശേഷിപ്പിച്ചു, മറ്റുള്ളവർ ഇന്ത്യയിലെ യാത്രാനുഭവങ്ങളുമായി ബന്ധപ്പെട്ട ഊഷ്മളതയെ പ്രതിഫലിപ്പിക്കുന്നതായി പറഞ്ഞു. മനുഷ്യത്വത്തിന്‍റെയും വിശ്വാസത്തിന്‍റെയും അപൂർവ ഉദാഹരണമാണിതെന്നായിരുന്നു ചിലരുടെ കുറിപ്പുകൾ. നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്. ഇന്ത്യക്കാർ കരുണയുള്ളവരാണെന്നായിരുന്നു ഒരു കുറിപ്പ്. മലയാളി ഒരിക്കലും നിങ്ങളെ നിരാശനാക്കില്ലെന്ന് മറ്റൊരാൾ കുറിച്ചു.