
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കടുത്ത് കുടുങ്ങിപ്പോയ ഒരു വിദേശിയായ യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) സഹായം ലഭിച്ചതിന്റെ അനുഭവമാണ് യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഇന്ത്യയിൽ ഞാൻ സുരക്ഷിതയാണെന്ന് കാണിക്കാൻ എന്റെ അമ്മയ്ക്ക് അയച്ച വീഡിയോയാണ് ഇത്' എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിൽ, അതിർത്തി മേഖലയിൽ കുടുങ്ങിയപ്പോൾ ബിഎസ്എഫ് ഉദ്യോഗസ്ഥർ തന്റെ രക്ഷയ്‌ക്കെത്തിയതായിട്ടാണ് കണ്ടന്റ് ക്രിയേറ്റർ മെയ്കെ ഹിജ്മാൻ പറയുന്നത്.
ക്ലിപ്പിൽ, മെയ്കെ സൈനികരുടെ പിക്കപ്പ് ട്രക്കിന്റെ പിൻസീറ്റിൽ ഇരിക്കുന്നതാണ് കാണുന്നത്. വാഹനത്തിന്റെ മുൻസീറ്റിൽ യൂണിഫോം ധരിച്ച രണ്ട് ഉദ്യോഗസ്ഥർ ഇരിക്കുന്നതും വീഡിയോയിൽ കാണാം. താൻ സുരക്ഷിതയാണ് എന്ന് അമ്മയ്ക്ക് ഉറപ്പ് നൽകാനാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തതെന്നും യുവതി പറയുന്നു. 'ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഞാൻ കുടുങ്ങിപ്പോയി. പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഞാൻ നടക്കുകയായിരുന്നു. ഇപ്പോൾ ഞാൻ ഒരു മിലിട്ടറി പിക്കപ്പ് ട്രക്കിന്റെ പിൻസീറ്റിൽ ഇരിക്കുകയാണ്. ഞാൻ സുരക്ഷിതയാണ് അമ്മേ' എന്നാണ് മെയ്കെ വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത്. യുവതി വാഹനത്തിലിരുന്ന് യാത്ര ചെയ്യുന്നതും വീഡിയോയിൽ കാണാം.
2.2 മില്ല്യണിൽ അധികം ആളുകളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കുന്നത്. നൂറുകണക്കിനാളുകൾ വീഡിയോയ്ക്ക് ലൈക്കും കമന്റും നൽകിയിട്ടുമുണ്ട്. ബിഎസ്എഫ് ഉദ്യോഗസ്ഥരെ പ്രശംസിച്ചു കൊണ്ടാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഇതിലും സുരക്ഷിതമായ ഒരു യാത്ര യുവതിക്ക് അവിടെ വേറെ കിട്ടാനില്ല എന്നാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. Z+ സെക്യൂരിറ്റി എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.