
സാധാരണ കുഞ്ഞുങ്ങളേക്കാൾ പതിയെ മാത്രം ലോകത്തെ കണ്ടു തുടങ്ങുന്ന ഒരുകൂട്ടം കുഞ്ഞുങ്ങളുണ്ട്. അവർക്ക് വാക്കുകൾ കുറവായിരിക്കാം, വേഗത കുറവായിരിക്കാം. ലോകം അവരെ 'വളർച്ചാ വെല്ലുവിളിയുള്ളവർ' എന്ന് മുദ്രകുത്തുമ്പോൾ, ആ കുഞ്ഞുങ്ങളുടെ ലോകത്തെ ഏറ്റവും വലിയ വെളിച്ചമായി മാറുന്നത് അവരുടെ അമ്മമാരാണ്. മക്കളുടെ ഓരോ നിശബ്ദതയിലും ഒരു വിളിയുണ്ടെന്നും, ഓരോ പതർച്ചയിലും ഒരു ചുവടുണ്ടെന്നും ലോകത്തിന് മുൻപേ തിരിച്ചറിയുന്നവർ.
ഓട്ടിസം പോലെയുള്ള കുടുതൽ പിന്തുണ ആവശ്യമുള്ള ഒരു കുഞ്ഞിന്‍റെ വളർച്ചയിൽ 'അമ്മ' എന്നത് വെറുമൊരു വാക്കല്ല; അവൾ ആ കുഞ്ഞിന്‍റെ കണ്ണ് ആണ്, കാതാണ്, ഒടുവിലാ കുഞ്ഞിന്‍റെ ശബ്ദവുമാണ്. താൻ കണ്ട സ്വപ്നങ്ങളേക്കാൾ വലുതാണ് തന്‍റെ കുഞ്ഞിന്‍റെ ഓരോ ചെറിയ മുന്നേറ്റവുമെന്ന് തിരിച്ചറിഞ്ഞ്, സ്വന്തം കരിയറും ഇഷ്ടങ്ങളും മാറ്റിവെച്ച് പോരാടുന്ന ഈ അമ്മമാർ സഹതാപം അർഹിക്കുന്നവരല്ല. മറിച്ച്, ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മനക്കരുത്തിന്‍റെ ഉടമകളാണ്. ഈ മാതൃദിനം അത്തരം കരുത്തുറ്റ അമ്മമാർക്കായി സമർപ്പിക്കാം. കാരണം, ലോകത്തെ ഇത്രമേൽ മനോഹരമാക്കുന്നത് ഇത്തരം നിശബ്ദ പോരാളികളാണ്.
കുഞ്ഞിന്‍റെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന അമ്മമാരാണ് മിക്കപ്പോഴും വളർച്ചയിലെ അസ്വാഭാവികതകൾ ആദ്യം തിരിച്ചറിയുന്നത്. തുടക്കത്തിൽ ഈ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുമെങ്കിലും, വൈകാതെ തന്നെ മക്കളുടെ കുറവുകളെയും കഴിവുകളെയും കുറിച്ച് പഠിക്കാൻ അവർ തയ്യാറെടുക്കുന്നു. വിദഗ്ദ്ധ സഹായം തേടുന്നതിലും കുഞ്ഞിനെ അവർ ആഗ്രഹിക്കുന്ന വഴിയിലേക്ക് നയിക്കുന്നതിലും ഈ അമ്മമാർ നടത്തുന്ന നിശബ്ദ വിപ്ലവം പ്രശംസനീയമാണ്.
സാധാരണ കുട്ടികളെ അപേക്ഷിച്ച് ഇത്തരം കുഞ്ഞുങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇതുകാരണം പല അമ്മമാരും തങ്ങളുടെ മികച്ച കരിയറും സ്വപ്നങ്ങളും ഉപേക്ഷിച്ച് കുഞ്ഞിനായി ജീവിതം മാറ്റിവെക്കാറുണ്ട്. എന്നാൽ കുഞ്ഞിന്‍റെ പേരിൽ കരിയർ പൂർണ്ണമായും അവസാനിപ്പിക്കേണ്ടതില്ല എന്നാണ് ആധുനിക മനശാസ്ത്രം പറയുന്നത്.
ആദ്യ നാളുകളിലെ ആശങ്കകൾക്ക് ശേഷം, കുഞ്ഞിന്‍റെ സ്കൂൾ സമയത്തിന് അനുസൃതമായി പാർട്ട് ടൈം ജോലികളോ ഫ്ലെക്സിബിൾ ജോലി സമയമോ കണ്ടെത്താവുന്നതാണ്. ഇത് അമ്മമാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ലോകവുമായി ബന്ധം നിലനിർത്താനും ഇത് സഹായിക്കും.
ചികിത്സയും തെറാപ്പികളും വലിയ ചെലവുള്ള കാര്യമായതിനാൽ, അമ്മമാർക്ക് വരുമാനമുണ്ടാവുന്നത് കുടുംബത്തിന് വലിയൊരു കരുത്താകും.
കുട്ടിയുടെ വളർച്ചയിൽ അമ്മയുടെ സ്വാധീനം വലുതാണെങ്കിലും, ആ ഭാരം മുഴുവൻ അമ്മയുടെ തോളിൽ മാത്രം അടിച്ചേൽപ്പിക്കരുത്. കുഞ്ഞിനെ പരിപാലിക്കുന്നതിൽ അച്ഛനും മറ്റ് കുടുംബാംഗങ്ങൾക്കും തുല്യ പങ്കുണ്ട്.
ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും കുട്ടി ഇടപഴകുന്നത് അവരുടെ സാമൂഹിക വളർച്ചയ്ക്ക് ഗുണകരമാണ്. ഇതിനായി കുഞ്ഞുമായി ബന്ധപ്പെട്ട ചുമതലകൾ വിശ്വസ്തരായ ബന്ധുക്കളുമായി പങ്കിടാൻ അമ്മമാർ തയ്യാറാകണം. ഇത് അമ്മയ്ക്ക് ആവശ്യമായ വിശ്രമവും മാനസികോല്ലാസവും നൽകും.
നമ്മുടെ സമൂഹം ഇന്നും തിരുത്തേണ്ട ചില സമീപനങ്ങളുണ്ട്. കുഞ്ഞിന് എന്തെങ്കിലും പോരായ്മയുണ്ടെന്ന് കണ്ടാൽ ഉടൻ അമ്മയുടെ ഗർഭകാലത്തെ അശ്രദ്ധയിലേക്കോ കുടുംബ പാരമ്പര്യത്തിലേക്കോ വിരൽചൂണ്ടുന്നവർ അറിയുന്നില്ല — നിങ്ങൾ തകർക്കുന്നത് ഒരു സ്ത്രീയുടെ ആത്മവീര്യത്തെ കൂടിയാണെന്ന് തിരിച്ചറിയുക. വളർച്ചാ പോരായ്മകൾ ആരുടെയും കുറ്റമല്ല. അവർക്ക് വേണ്ടത് കുറ്റപ്പെടുത്തലുകളല്ല, മറിച്ച് ആദരവാണ്.
മറ്റ് കുട്ടികളെപ്പോലെ വേഗത്തിൽ വളരാൻ ഇവർക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ നടത്തുന്ന ഓരോ ചെറിയ മുന്നേറ്റവും വലിയ വിജയങ്ങളാണ്. ആദ്യമായി ഒന്ന് കണ്ണിൽ നോക്കി ചിരിക്കുന്നത്, ഒരു വാക്ക് ഉച്ചരിക്കുന്നത് — ഇതെല്ലാം വലിയ അത്ഭുതങ്ങളായി കണ്ട് ആഘോഷിക്കണം. ഈ ചെറിയ സന്തോഷങ്ങൾ ആ കുടുംബത്തിന്‍റെ അതിജീവനത്തിന് ഊർജ്ജം പകരും.
ഈ ലോകം അതിവേഗം ഓടുമ്പോൾ, ഒരുകൂട്ടം അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിരൽത്തുമ്പിൽ തൂങ്ങി പിച്ചവെച്ച് നടക്കുകയാണ്. അവിടെ വേഗതയേക്കാൾ സ്നേഹത്തിനാണ് വില. വളർച്ചാ പോരായ്മകളുള്ള ഒരു കുഞ്ഞിനെ വളർത്തുകയെന്നത് ഒരു അമ്മ മാത്രം ചുമക്കേണ്ട ഭാരമല്ല, മറിച്ച് ആ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കൂട്ടുത്തരവാദിത്തമാണ്. ഒരു കരിയർ ഉപേക്ഷിക്കുമ്പോഴോ, ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുമ്പോഴോ ആ അമ്മമാർ തോറ്റുപോവുകയല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്നേഹത്തിന്‍റെ പാഠങ്ങൾ നമുക്ക് കാണിച്ച് തരികയാണ്.
ഓർക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന ഓരോ കുഞ്ഞിന് പിന്നിലും അസാധാരണമായ മനക്കരുത്തുള്ള ഒരു അമ്മയുണ്ട്. അവർക്ക് വേണ്ടത് നമ്മുടെ സഹതാപമല്ല, മറിച്ച് "ഞങ്ങൾ കൂടെയുണ്ട്" എന്ന ഉറപ്പാണ്. ആ അമ്മമാരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും, അവരുടെ പോരാട്ടങ്ങൾക്ക് തണലാകാനും നമുക്ക് കഴിയണം. കാരണം, ഈ ലോകത്തെ ഇത്രമേൽ മനോഹരമാക്കുന്നത് തളരാതെ പൊരുതുന്ന ഇത്തരം അമ്മമാരാണ്. ആ വലിയ പോരാട്ടത്തിന് മുന്നിൽ ആദരവോടെ ശിരസ്സ് നമിക്കാം.
(ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി - സി.ഇ.ഒ & ഫൗണ്ടർ, പ്രയത്ന സെന്‍റർ ഫോർ ചൈൽഡ് ഡെവലപ്മെന്‍റ് കൊച്ചി. പീഡിയാട്രീക് ഒക്ക്യുപ്പെഷണൽ തെറാപ്പി വിദഗ്ധൻ)