ആമസോണിൽ അകപ്പെട്ട ജൂലിയാന കെപ്‌കയുടെ അതിജീവനത്തിന്‍റെ കഥ

By Mujeeb CheriyampuramFirst Published Jun 12, 2023, 11:15 AM IST
Highlights

തീരേ അവശയായി ഒഴുക്കിനോപ്പം നീങ്ങിയ ജൂലിയാന ഒടുവില്‍ അകലെ ഒരു ചെറു ബോട്ട് കണ്ടു. തൊട്ടടുത്ത് ഒരു കുടിലും. പ്രതീക്ഷയോടെ അവിടെയെത്തിയ അവൾക്ക് പക്ഷേ, നിരാശയായിരുന്നു ഫലം. ആരുമില്ലാത്ത കെട്ടിടത്തിൽ നിന്നും കുറച്ച് പെട്രോള്‍ മാത്രമാണ് അവള്‍ക്ക് ലഭിച്ചത്. പുഴുവരിച്ച് തുടങ്ങിയിരുന്ന മുറിവുകളിൽ അവള്‍ പെട്രോൾ ഒഴിച്ച് കരിച്ചു. 


വിമാനം

തകർന്ന് ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ വിമാനം തകർന്ന് ആമസോൺ കാടുകളിൽ നിന്നും രക്ഷപ്പെടുന്ന ആദ്യ ആളുകളല്ല ഇവർ. സാങ്കതിക വിദ്യയും സാവിധാനങ്ങളും ഇത്ര വികസിക്കുന്നതിനും 43 വർഷം മുമ്പാണ് ജൂലിയാന കെപ്ക ആമസോൺ കൊടുംകാട്ടിൽ നിന്നും രക്ഷപ്പെട്ടത്. അതും ഒറ്റയ്ക്ക്. 

50 ലക്ഷം ചതുരശ്ര കിലോ മീറ്റർ വ്യാപ്തി. ആറു രാജ്യങ്ങളിലായി പരന്ന് കിടക്കുന്ന കൊടുങ്കാട്. വിഷ ചിലന്തിയും വിഷ തവളയും മുതൽ അനാക്കോണ്ടവരെയുള്ള അറിയുന്നതും അറിയാത്തതുമായ ജീവിവർഗങ്ങൾ. വിഷക്കൂണുകൾ മുതൽ വിഷക്കായ വരെ നിറയുന്ന നിബിഡ വനം. മരണം ഒളിഞ്ഞിരിക്കുന്ന ചതുപ്പുനിലങ്ങൾ.  മാംസദാഹികളായ പിരാന മത്സ്യങ്ങള്‍‌ നിറഞ്ഞ ആമസോൺ നദി. ഇത്രയും മരണക്കെണിയൊരുക്കിക്കാത്തിരിക്കുന്ന ആമസോൺ ഉൾകാട്ടിലാണ് ജൂലിയാന കെപ്ക അകപ്പെടുന്നത്.  അതും പതിനേഴാം വയസ്സിൽ. 

1971 ഡിസംബർ 24, ക്രിസ്മസ് ആഘോഷത്തിനായി പാൻഗ്വാനയിലേക്ക് പോകാൻ ജൂലിയാനയുടെ കുടുംബം തീരുമാനിച്ചു.  പെറുവിന്‍റെ  താലസ്ഥാനമായ ലിമയിൽ നിന്നും അമ്മ മരിയയോടൊപ്പം വിമാനം കയറി. അച്ഛൻ, ഹാൻസ് വിൽഹം പാൻഗ്വാനയിൽ അവരെ കാത്തിരിക്കുന്നുണ്ട്. തദ്ദേശ വിമാന കമ്പനിയായ ലാൻസയിലാണ് ടിക്കറ്റെടുത്തത്.  24 ന് രാവിലെ ലാൻസ 508 വിമാനം പുറപ്പെട്ടു. 86 യാത്രക്കാരും 6 ജീവനക്കാരുമടക്കം 91 പേര്‍ ഈ യാത്രയില്‍ ജൂലിയാനയ്ക്കൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറായിരുന്നു ലക്ഷ്യ സ്ഥാനത്തേക്കുള്ള ആകാശ ദൂരം. വിമാനം 30,000 അടി ഉയരത്തിൽ ആൻഡീസ് പർവത നിരകൾക്ക് മുകളിലെത്തി. വിമാനത്തിന്‍റെ ജനലിലൂടെ ആമസോൺ ഉൾക്കാടിനെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ജൂലിയാന. പെട്ടെന്ന് വിമാനം കറുത്ത മേഘത്തിനുള്ളിൽ മൂടപ്പെട്ടു. കണ്ണഞ്ചിപ്പിക്കുന്ന ഒരു വെളിച്ചത്തിന് പിറകെ വിമാനം പൊട്ടിത്തെറിച്ച് താഴേക്ക്. 

(1974 ല്‍ പുറത്തിറങ്ങിയ  'Miracles Still Happen' എന്ന ചിത്രത്തില്‍ ജൂലിയൻ കോപ്‌കയായി അഭിനയിക്കുന്ന സൂസൻ പൻഹാലിഗോൺ. ചിത്രം ഗെറ്റിയില്‍ നിന്ന് )
 

ആ കുട്ടികളുടെ അതിജീവനത്തിന് സഹായിച്ചത് 'കപ്പ പൊടി'; നായിക 13 കാരി ലെസ്ലി

ജൂലിയായനയെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. ആമസോൺ ഉൾക്കാടുകൾക്കിടയിൽ എവിടെയോ പതിച്ച അവൾ മണിക്കൂറുകൾക്ക് ശേഷം കണ്ണ് തുറന്നു. കഴുത്തെല്ല് പൊട്ടിയിരുന്നു, തോളിലും കാൽമുട്ടിലുമടക്കം ആഴത്തിൽ മുറിവുകൾ.  കടുത്ത വേദനയിൽ എഴുന്നേൽക്കാനാകാതെ അവിടെ കിടന്ന്... തളർന്ന്... വീണ്ടും മയങ്ങിപ്പോയ ജൂലിയാന അടുത്ത ദിവസമാണ് ഉണർന്നത്. ചുറ്റും ചിതറിത്തെറിച്ച മൃതദേഹങ്ങൾ. തകർന്ന വിമാനത്തിന്‍റെ ഭാഗങ്ങൾ. ബഗേജുകൾ. കൂടെയുണ്ടായിരുന്ന അമ്മയെ കണ്ടെത്താനായില്ല. ആവുന്നത്ര ഉച്ചത്തിൽ കരഞ്ഞു.  ആ പെരുംകാട്ടിൽ ആര് കേൾക്കാൻ?   പിന്നെ രക്ഷപ്പെടാനായി ശ്രമം. ഒരു നീളൻ വടി തപ്പിയെടുത്ത് എണീറ്റു. വിമാനത്തിൽ നിന്നും വീണ ബാഗേജുകൾക്കിടയിൽ നിന്നും കിട്ടിയ ഒരു  മഴ നനഞ്ഞൊരു കേക്കും, മിഠായികളുമായി അവൾ നടക്കാൻ തുടങ്ങി. ആ ക്രസ്മസ് നാളിൽ, ദിക്കറിയാത്ത ആമസോൺ കൊടുങ്കാട്ടില്‍. 
 
ആമസോൺ കാട്ടില്‍ അകപ്പെട്ടാൽ രക്ഷാമാർഗം നദിയാണെന്ന് അവ‌ൾ പഠിച്ചിരുന്നു. നദിയുടെ ഒഴുക്കിനനുസരിച്ച് കരപിടിച്ച് നടന്നാൽ കാടിന് പുറത്തെത്താം. കൂറ്റൻ മരങ്ങളും, കുറ്റിക്കാടും, ചതുപ്പും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിൽ ജൂലിയാന തന്‍റെ അതിസാഹസിക യാത്ര തുടങ്ങി. മരണം ഉറപ്പിച്ചിടത്ത് നിന്നും ജീവിതത്തിലേക്കുള്ള യാത്രയായിരുന്നു അത്. രാത്രികളിൽ മരച്ചുവട്ടിലും കുറ്റിക്കാട്ടിലുമായി അവള്‍ പതുങ്ങിയിരുന്നു. പകലുകളില്‍ നടത്തം തുടർന്നു. ഒടുവില്‍ മൂന്നാം നാൾ അവൾ ഒരു ചെറു നദി കണ്ടെത്തി. ജീവിതത്തിലേക്കുള്ള ഒഴുക്ക്. പിന്നീട് ആ നദിയുടെ ഓരം പിടിച്ചായി നടത്തം. ഇതിനിടെ രക്ഷാപ്രവർത്തകരുടെ വിമാനങ്ങളും ഹെലികോപ്റ്ററകളും പല തവണ അവള്‍ മുകളിലൂടെ പറന്നു. പക്ഷേ സൂര്യവെളിച്ചം പോലും അകത്ത് കടക്കാത്ത ആ ഇടതൂർന്ന കാട്ടിൽ അവർക്ക് ജൂലിയാനയെ കാണാനായില്ല. 

(1974 ല്‍ പുറത്തിറങ്ങിയ  'Miracles Still Happen' എന്ന ചിത്രത്തില്‍ ജൂലിയൻ കോപ്‌കയായി അഭിനയിക്കുന്ന സൂസൻ പൻഹാലിഗോൺ. ചിത്രം ഗെറ്റിയില്‍ നിന്ന് )
 

പതിയിരിക്കുന്ന അപകടങ്ങള്‍, നിഗൂഢത; അനാക്കോണ്ടയും പിരാനയും വരെ, ഇന്ത്യയുടെ ഇരട്ടി വിസ്‌തൃതിയുള്ള ആമസോണ്‍

നദിയുടെ തീരം പിടിച്ചുള്ള നടത്തത്തിനിടെ, വഴിയിൽ വിമാനത്തിൽ നിന്നും വീണ തന്നോടൊപ്പം യാത്ര ചെയ്തിരുന്നവരുടെ മിക്കവാളും അളിഞ്ഞ് തുടങ്ങിയ മൃതദേഹങ്ങൾ അവള്‍ കണ്ടു. ചിലത് കഴുകൻന്മാർ കൊത്തി വലിക്കുകയായിരുന്നു. ഓരോ മൃതദേഹവും തന്‍റെ അമ്മയുടെതല്ലെന്ന് ഉറപ്പാക്കി ജൂലിയാന യാത്ര തുടർന്നു. ഒടുവിൽ വലിയ ഒരു നദീമുഖത്തെത്തി. നടന്ന് തളർന്നിരുന്നതിനാൽ നദിയിലിറങ്ങി ഒഴുക്കിനൊപ്പം പോകാൻ അവള്‍ തീരുമാനിച്ചു. നല്ല ഒഴുക്കുള്ള ഇടങ്ങളിൽ മാംസ ദാഹികളായ പിരാന മത്സ്യങ്ങൾ ഉണ്ടാവില്ലെന്ന് അവൾക്കറിയാമായിരുന്നു. ഒഴുകിയും നടന്നും ആ യാത്ര പത്താം നാളെത്തി.

കേക്കും മിഠായികളും എന്നേ തീർന്നിരുന്നു. കാട്ടിൽ പഴങ്ങളും ചെടികളും ഏറെ ഉണ്ടായിരുന്നെങ്കിലും വിശപ്പകറ്റാൻ അതൊന്നും അവൾ കഴിച്ചില്ല. ജീവനെടുക്കുന്ന വിഷക്കായളുള്ള കാടാണ് ആമസോണെന്ന് അവള്‍ക്ക് അറിയാമായിരുന്നു. തീരേ അവശയായി ഒഴുക്കിനോപ്പം നീങ്ങിയ ജൂലിയാന ഒടുവില്‍ അകലെ ഒരു ചെറു ബോട്ട് കണ്ടു. തൊട്ടടുത്ത് ഒരു കുടിലും. പ്രതീക്ഷയോടെ അവിടെയെത്തിയ അവൾക്ക് പക്ഷേ, നിരാശയായിരുന്നു ഫലം. ആരുമില്ലാത്ത കെട്ടിടത്തിൽ നിന്നും കുറച്ച് പെട്രോള്‍ മാത്രമാണ് അവള്‍ക്ക് ലഭിച്ചത്. പുഴുവരിച്ച് തുടങ്ങിയിരുന്ന മുറിവുകളിൽ അവള്‍ പെട്രോൾ ഒഴിച്ച് കരിച്ചു. ബോട്ടും കുടിലും കണ്ടതോടെ അവളില്‍ വീണ്ടും പ്രതീക്ഷകൾക്ക് ജീവൻ വച്ചു.  തൊട്ടടുത്ത ദിവസം നദിയിൽ ആളനക്കം കേട്ടാണ് ജൂലിയാന ഉണർന്നത്. 11 ദിവസത്തിന് ശേഷം ആദ്യമായി അവളൊരു മനുഷ്യ ശബ്ദം കേട്ടു. മുന്നിൽ  ജീവനുള്ള മനുഷ്യർ. ആ തദ്ദേശീയ ബോട്ടിൽ ജൂലിയാനയെ അവർ പുറത്തെത്തിച്ചു. പതിയെ ജീവിതത്തിലേക്കും. 

(ജൂലിയൻ കോപ്‌ക. ചിത്രം: ഗെറ്റി) 

ദുര്‍ഘട വനമേഖലയിൽ 40 ദിവസം, അതിജീവനത്തിന്‍റെ പുതുമാതൃകയുമായി പിഞ്ചുകുഞ്ഞടക്കമുള്ള ഈ 4 കുട്ടികൾ

അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടിയ അറിവും അനുഭവങ്ങളുമാണ് ജൂലിയാനയക്ക് അന്ന് കൊടുങ്കാട്ടിൽ തുണയായത്. അച്ഛൻ ഹാൻസ് വിൽഹം ജന്തുശാസ്ത്രജ്ഞനായിരുന്നു. അമ്മ മരിയ പ്രകൃതി ശാസ്ത്രജ്ഞയും. പെറുവിലായിരുന്നു അവരുടെ താമസം. അതേ സമയം ആമസോൺ കാട്ടിൽ ഗവേഷണ കേന്ദ്രം നടത്തിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം ജൂലിയാനയും ആമസോണ്‍ കാട്ടില്‍ നേരത്തയും പോയിട്ടുണ്ട്. അങ്ങനെയാണ് നദീതീരം ചേർന്ന് നടക്കാനും, കാട്ടു പഴങ്ങൾ കഴിക്കാതിരിക്കാനും, ഒഴുക്ക് ഉള്ളിടത്ത് പിരാന മത്സ്യം ഉണ്ടാകില്ലെന്നതടക്കമുള്ള കാടിന്‍റെ അറിവുകൾ ജൂലിയ സ്വായത്തമാക്കിയത്.  

92 പേര്‍ കയറിയ ആ വിമാനത്തില്‍ നിന്നും ജൂലിയാനയെ പോലെ 14 പേര്‍ അപകടത്തെ അതിജീവിച്ചിരുന്നെന്ന് പിന്നീട് കണ്ടെത്തി. പക്ഷേ, മറ്റ് പതിമൂന്ന് പേര്‍ക്കും ആമസോണ്‍ കാടിന്‍റെ വന്യതയെ അതിജീവിക്കാനായില്ല. അവരെല്ലാവരും കാടിന് പുറത്തേക്കുള്ള യാത്രയില്‍ വഴി തെറ്റി മരണത്തിന് കീഴടങ്ങി. ജീവിതത്തിലേക്ക് തിരികെ എത്തിയ ജൂലിയാന ബയോളജിയാണ് ഗവേഷണം നടത്തിയത്. പഠനത്തിന്‍റെ ഭാഗമായി അവള്‍ പിന്നീടും ആമസോണ്‍ കാട്ടിലെത്തി. വിമാന അപകടം സംഭവിച്ച സ്ഥലം ജൂലിയാന പിന്നീട് സന്ദര്‍ശിച്ചു. നിലവിൽ ജർമനിയിലാണ് ജൂലിയാന ജോലി ചെയ്യുന്നത്. ജൂലിയാനയുടെ അതിജീവനം 1998 -ൽ ഇറ്റലിയിൽ മിറാക്കിൾസ് സ്റ്റിൽ ഹാപ്പൻ എന്ന പേരിൽ സിനിമയാക്കിയിരുന്നു. ജീവിതത്തിന്‍റെ അവസാന നാളുകളില്‍ ജൂലിയാന സ്വന്തം അനുഭവങ്ങളുടെ ചരിത്രം ആവര്‍ത്തിക്കുന്നതിനും സാക്ഷിയായി. 

 

 

click me!