ടെക്ക് സിറ്റിയിലെ സിങ്കപ്പെണ്ണുങ്ങള്‍

By Manu SankarFirst Published May 10, 2022, 10:04 PM IST
Highlights
ദേശീയ ആരോഗ്യ സര്‍വ്വേയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകയില്‍ 8.6 ശതമാനവും സിംഗിള്‍ മദര്‍ രക്ഷിതാക്കളാണ്.ഇതില്‍ 3.6 ശതമാനം പേര്‍ വിധവകള്‍, ബാക്കിയുള്ള അഞ്ച് ശതമാന പേര്‍ വിവാഹബന്ധം വേര്‍പിരിഞ്ഞവര്‍

ദേശീയ ആരോഗ്യ സര്‍വ്വേയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകയില്‍ 8.6 ശതമാനവും സിംഗിള്‍ മദര്‍ രക്ഷിതാക്കളാണ്.ഇതില്‍ 3.6 ശതമാനം പേര്‍ വിധവകള്‍, ബാക്കിയുള്ള അഞ്ച് ശതമാന പേര്‍ വിവാഹബന്ധം വേര്‍പിരിഞ്ഞവര്‍. ഒറ്റയ്ക്ക് പ്രതിസന്ധികളെ നേരിട്ട് കുട്ടികളെ വളര്‍ത്തുന്ന അമ്മമാര്‍ ബെംഗ്ലൂരു നഗരത്തിലും കൂടിവരുന്നതായാണ് സര്‍വ്വേ കണക്കുകള്‍ . ഐടി, ബാങ്കിങ് ജീവനക്കാര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരായ അമ്മമാര്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ധൈര്യപ്പൂര്‍വ്വം പ്രതിസന്ധികളെ അതിജീവിച്ച് സംരംഭകരായി മാറിയ സ്ത്രീകളും നിരവധിയാണ്..

രണ്ട് പെണ്‍കുട്ടികളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തെ ഒഴിവാക്കി ഭര്‍ത്താവ് ജഗദീഷ് മറ്റൊരു വിവാഹം ചെയ്തതോടെ ജീവിതം എങ്ങോട്ട് പോകുമെന്ന് അറിയാതെ പകച്ചുനിന്നിരുന്നു ഹേമ. ആകെയുണ്ടായിരുന്നത് ബെംഗളൂരു വിവേക് നഗറിലെ ചെറിയ വീട് മാത്രമാണ്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഹേമയ്ക്ക് നല്ലൊരു ജോലി കിട്ടുന്നതും പ്രയാസമായി. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവിന്‍റെ ചെലവിലാണ് കുടുംബം പുലര്‍ന്നിരുന്നത്..ആകെയുള്ള വരുമാനം പെട്ടെന്ന് നിലച്ചെങ്കിലും തളര്‍ന്നിരിക്കാന്‍ ഹേമ ഒരുക്കമായിരുന്നില്ല.. 

വീടിനോട് ചേര്‍ന്ന് വീട്ടിലെ ഭക്ഷണം വിളമ്പുന്ന തട്ടുകട തുടങ്ങാന്‍ അധികം വൈകിയില്ല. കൈയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യം കൊണ്ടാണ് കട തുടങ്ങിയത്..സൗകര്യങ്ങള്‍ കുറവായിരുന്നെങ്കിലും വൃത്തിയുള്ള രുചികരമായ നല്ല ഭക്ഷണം വിളമ്പിയതോടെ ഹേമയുടെ തട്ടുകട ഹിറ്റായി.രാവിലത്തെ ഇഡ്ഢിലിയും പൊങ്കലും ഉച്ച സമയത്തെ ഊണും വാങ്ങാന്‍ ഇന്ന് ആളുകളുടെ നീണ്ട നിരയാണ് കടയ്ക്ക് മുന്നില്‍. ആറാം ക്ലാസ്സിലും അ‍ഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളുടെയും സ്കൂള്‍ ചെലവും അമ്മയുടെ ചികിത്സാ ചെലവും ഹേമ വഹിക്കുന്നു.. നാല് ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നു...

പ്രശ്നങ്ങളെ ചെറിയൊരു ചിരിയിലൊതുക്കി ഗിയര്‍ മാറ്റി മുന്നോട്ട് കുതിക്കുകയാണ് നിര്‍മ്മല, കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും നിര്‍മ്മയുടെ ഈ ഓട്ടോയിലാണ്. ഭര്‍ത്താവ് കുമാറിന്‍റെ മദ്യപാനവും ഉപദ്രവവും കൂടിയതോട ബെലഗാവിയിലെ വീട് വിട്ടിറങ്ങിയിതാണ് നിര്‍മ്മല, ഏഴാം ക്ലാസിലായിരുന്ന മകന്‍റെ പഠനം എങ്ങനെയാകുമെന്ന ആശങ്കയിലാണ് ബെംഗളൂരുവിലേക്ക് എത്തിയത്.

പിന്നീട് ബെംഗളൂരുവിലെ ഡ്രൈവിങ് സ്കൂളിലെ സഹായി ആയി..ഡ്രൈവിങ് പഠിച്ചു.. സ്ത്രീകള്‍ക്ക് സ്വയം സംരംഭം തുടങ്ങാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ സഹായത്തില്‍ സെക്കന്‍ ഹാന്‍ഡ് ഓട്ടോറിക്ഷ വാങ്ങി, ഇന്ന് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനൊപ്പം ബെംഗ്ലൂരുവിലെ വാടക വീട്ടില്‍ സന്തോഷമായി ജീവിക്കുകയാണ് ഇവര്‍..മകനെ ഡോക്ടറാക്കണമെന്ന ആഗ്രഹത്തിലാണ് നിര്‍മ്മലയുടെ സവാരി.

തിരക്കേറിയ എംജി റോഡിന് സമീപത്തെ ഇടവഴിയില്‍ ചെറിയൊരു ചായക്കട നടത്തുന്ന കോമളം അതീജീവനത്തിന്‍റെ പ്രതീകമാണ്..വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം കോമളത്തിന് ഭര്‍ത്താവിനെ പിരിയേണ്ടി വന്നു. ഒരു വയസ്സുള്ള കുട്ടിയുമായി എങ്ങനെ ജീവിക്കുമെന്ന ആലോചനയ്ക്ക് ഒടുവിലാണ് ചായക്കട തുടങ്ങിയത്..ഐടി കമ്പനികളുടെ സമീപത്തുള്ള ഈ കട ഇന്ന് ജീവനക്കാരുടെ സ്ഥിരം ഇടം കൂടിയാണ്...നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ കോമളം വളര്‍ത്തുന്നത് ഈ കടയിലെ വരുമാനത്തില്‍ നിന്നാണ്... സിംഗിള്‍ മദര്‍ രക്ഷിതാവിന് മാനസിക സമ്മര്‍ദ്ദവും അധികമാണെന്നാണ് ദേശീയ ആരോഗ്യ സര്‍വ്വേ വിലയിരുത്തല്‍. പക്ഷേ ഇച്ഛാശക്തിയും പ്രയ്തനവും കൊണ്ട് ജീവിതത്തെ മാറ്റിമറിച്ചരാണ് ഈ അമ്മമാരില്‍ അധികവും....

click me!