കണ്ടുപഠിക്കണം; 74 -കാരിയുടെ ഹോട്ടൽ, ഭക്ഷണത്തിനൊപ്പം വിളമ്പുന്നത് അറിവും അക്ഷരവും

Published : Nov 11, 2024, 04:59 PM IST
കണ്ടുപഠിക്കണം; 74 -കാരിയുടെ ഹോട്ടൽ, ഭക്ഷണത്തിനൊപ്പം വിളമ്പുന്നത് അറിവും അക്ഷരവും

Synopsis

മദ്യപാനിയായിരുന്നു ഭീമാബായിയുടെ ഭർത്താവ്. രാവിലെ എഴുന്നേറ്റയുടനെ കുടി തുടങ്ങും. ഉണ്ടായിരുന്ന ഏക്കർ കണക്കിന് സ്ഥലങ്ങൾ അയാൾ മദ്യപിക്കാനായി വിറ്റു.

നമുക്ക് പ്രചോദനമാകുന്ന കാര്യങ്ങൾ ചെയ്യുന്ന നിരവധിപ്പേരെ നാം കണ്ടുമുട്ടാറുണ്ട്. മറ്റുള്ളവർ നടക്കുന്ന വഴികളിൽ‌ നിന്നും മാറിനടന്നുകൊണ്ടാണ് അവർ നമുക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റുന്നത്. അതുപോലെ ഒരാളാണ് 74 -കാരിയായ ഭീമാബായി ജോന്ദലേ. 

ആജി എന്നാണ് ഇവർ അറിയപ്പെടുന്നത്. 'അജ്ജിച്ച്യാ പുസ്തകാഞ്ച ഹോട്ടൽ' എന്നൊരു ഹോട്ടൽ ഇവർ നടത്തുന്നുണ്ട്. 'പുസ്തകങ്ങളോടു കൂടിയ മുത്തശ്ശിയുടെ ഹോട്ടൽ' എന്നാണ് ഇതിന് അർത്ഥം. 

ഈ ഹോട്ടൽ തുടങ്ങിയതോടെയാണ് ഭീമാബായി അറിയപ്പെടാൻ തുടങ്ങിയത്. എപ്പോഴും വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ഭീമാബായി. എന്നാൽ, അതിനുള്ള അവസരം അങ്ങനെ കിട്ടിയിരുന്നില്ല. അതോടെയാണ് തന്റെ ഹോട്ടലിലെത്തുന്നവർക്ക് അതിനായി ഒരു അവസരം ഒരുക്കണമെന്ന് ഭീമാബായി തീരുമാനിക്കുന്നത്. അങ്ങനെ, 2015 -ൽ ഈ പുസ്തകഹോട്ടൽ പ്രവർത്തനമാരംഭിച്ചു. മുംബൈയ്ക്കും ആഗ്രയ്ക്കും ഇടയിൽ ദേശീയ പാത 3 -ന് സമീപത്താണ് ഈ വ്യത്യസ്തമായ ഹോട്ടൽ. 

ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് വിവിധ ഭക്ഷണങ്ങളുടെ മണവും ഒപ്പം നിറയെ പുസ്തകങ്ങളുമാണ്. മറാത്തി, ഹിന്ദി, ഇം​ഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 50,000 പുസ്തകങ്ങൾ ഇവിടെയുണ്ടത്രെ. നാസിക്കിലെ ഖത്വാഡ് ഗ്രാമത്തിൽ നിന്നുള്ള ഭീമാബായി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിവാഹിതയായത്. വായനയും പഠനവും ഇഷ്ടമായിരുന്നെങ്കിലും വിവാഹശേഷം അവർക്കത് തുടരാനായില്ല.

മദ്യപാനിയായിരുന്നു ഭീമാബായിയുടെ ഭർത്താവ്. രാവിലെ എഴുന്നേറ്റയുടനെ കുടി തുടങ്ങും. ഉണ്ടായിരുന്ന ഏക്കർ കണക്കിന് സ്ഥലങ്ങൾ അയാൾ മദ്യപിക്കാനായി വിറ്റു. മകനോടുള്ള ഇഷ്ടം കാരണം ഭീമാബായി അതിജീവിച്ചു. കൃഷിയെല്ലാം അവർ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ, അവരുടെ സ്ഥലത്തിന് തൊട്ടടുത്ത് ഒരു ഫാക്ടറി വന്നതോടെ അവരുടെ വിളകൾ നശിച്ചു തുടങ്ങി. ഒടുവിൽ ഭീമാബായി ആ സ്ഥലമെല്ലാം വിറ്റ് ഹൈവേയിൽ ഒരു ചായക്കട തുടങ്ങുകയായിരുന്നു. 

ചായക്കടയിൽ എത്തുന്നവർ ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടതോടെയാണ് ഒരു 'പുസ്തക ഹോട്ടൽ' എന്ന ആശയം ഉണ്ടായത്. അങ്ങനെയാണ് കഴിക്കാനെത്തുന്നവർക്ക് സൗജന്യമായി വായിക്കുന്നതിന് പുസ്തകങ്ങളും ഒരുക്കുന്നത്. 

ഭീമാബായിയുടെ മകൻ പ്രവീണും അച്ഛന്റെ മദ്യപാനവും മറ്റും കാരണം ഒരുപാട് കഷ്ടപ്പെട്ടു. ഭീമാബായിയാണ് അവനെ പഠിക്കാൻ പ്രേരിപ്പിക്കുന്നത്. ഒടുവിൽ ഒരു പ്രാദേശികമാധ്യമസ്ഥാപനത്തിൽ ജേണലിസ്റ്റായി ജോലിക്കും കയറി. എന്നാൽ, പിന്നീട് സ്വന്തമായി ഒരു പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങുകയായിരുന്നു. അമ്മയ്ക്കൊപ്പം ഈ പുസ്തകഹോട്ടലിൽ സഹായത്തിന് പ്രവീണും എത്താറുണ്ട്. 

ആളുകൾ ഇവിടെ വന്നിരുന്ന് വായിക്കുന്നത് കാണുന്നത് വലിയ സന്തോഷമാണ് തന്നിലുണ്ടാക്കുന്നത് എന്നാണ് ഭീമാബായി പറയുന്നത്. 

ശ്ശോ, കച്ചവടക്കാരന്റെ ഒരു ബുദ്ധി, വല്ലാത്ത പരസ്യം തന്നെ ഇത്; ഡെലിവറി ആപ്പുകളെ വെല്ലുവിളിച്ച് പോസ്റ്റർ, വൈറൽ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ