40 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി, 31 സ്ത്രീകളെ ബലാത്സം​ഗം ചെയ്ത 'ബോണ്ടി ബീസ്റ്റ്' ഇതാണ്

By Web TeamFirst Published Nov 23, 2022, 1:07 PM IST
Highlights

ആക്രമിക്കപ്പെട്ടവരിൽ 14 വയസ് മുതൽ 55 വയസ് വരെയുള്ളവർ പെടുന്നു. ഓരോ സ്ത്രീകളും തങ്ങളെ അക്രമിച്ച ആളെ കുറിച്ച് നൽകിയ വിശദീകരണം സമാനമായിരുന്നു.

അനേകം സ്ത്രീകളെ പീഡിപ്പിച്ച ഒരു സീരിയൽ റേപ്പിസ്റ്റിനെ ആദ്യത്തെ അതിക്രമത്തിന് 40 വർഷങ്ങൾക്ക് ശേഷം 
ഡിഎൻഎ സഹായത്തോടെ കണ്ടെത്തി. കീത്ത് സിംസ് എന്ന ഇയാൾ 1985 -നും 2001 -നും ഇടയിൽ 31 സ്ത്രീകളെയാണ് അക്രമിച്ചത്. 

ഒന്നുകിൽ സ്ത്രീകൾ ജോം​ഗിം​ഗിന് പോകുമ്പോൾ അല്ലെങ്കിൽ അവരുടെ വീട്ടിൽ കയറി ഈ രണ്ട് രീതിയിലായിരുന്നു ഇയാൾ സ്ത്രീകളെ അക്രമിച്ചിരുന്നത്. ആ സമയത്ത് ഡിറ്റക്ടീവുമാർ സിഡ്നിയിലെ ബോണ്ടി ബീച്ചിന് സമീപമുള്ള അനേകം പേരെ സംശയിച്ചിരുന്നു. 

എന്നാൽ, ഡിഎൻഎ പരിശോധനയിലൂടെയാണ് ഈ 31 സ്ത്രീകളെയും അക്രമിച്ചത് കീത്ത് സിംസ് എന്നയാളാണ് എന്ന് കണ്ടെത്തിയത്. എന്നാൽ, അയാളെ ശിക്ഷിക്കാൻ നിയമത്തിന് ഇനി കഴിയില്ല. കാരണം, ഫെബ്രുവരിയിൽ 66 -ാമത്തെ വയസിൽ അയാൾ മരിച്ചു. 

സ്ത്രീകളെ നിരന്തരമായി അക്രമിച്ച് കൊണ്ടിരുന്ന സമയത്ത് ഇയാൾക്ക് പല പേരുകളും വീണിട്ടുണ്ടായിരുന്നു. 'ബോണ്ടി ബീസ്റ്റ്', 'ട്രാക്സ്യൂട്ട് റേപിസ്റ്റ്' എന്നിവയെല്ലാം അതിൽ പെടുന്നു. ആദ്യത്തെ ഇയാളുടെ അക്രമം നടക്കുന്നത് 1985 -ൽ ന്യൂ സൗത്ത് വെയിൽസിലെ ഒരു കടൽത്തീര പ്രാന്തപ്രദേശമായ ക്ലോവെല്ലിയിലാണ്. അവസാനത്തെ അതിക്രമം നടക്കുന്നത് ഒരു സെമിത്തേരിയുടെ സമീപവും. 

ആദ്യമൊക്കെ ഓരോ കേസും വേറെ വേറെ ആയിട്ടാണ് അന്വേഷിച്ചിരുന്നത്. എന്നാൽ, രണ്ടായിരത്തിന് ശേഷമാണ് ഈ കേസുകളെല്ലാം തമ്മിൽ ബന്ധമുണ്ട് എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ തിരിച്ചറിയുന്നത്. അക്രമിക്കപ്പെട്ടവരുടെ ദേഹത്ത് നിന്ന് കണ്ടെത്തിയ 12 ഡിഎൻഎ -യും സമാനമായിരുന്നു. ബാക്കി 19 കേസിലും ഒരേ തരത്തിലായിരുന്നു സ്ത്രീകൾ അക്രമിക്കപ്പെട്ടിരുന്നത്. 

ആക്രമിക്കപ്പെട്ടവരിൽ 14 വയസ് മുതൽ 55 വയസ് വരെയുള്ളവർ പെടുന്നു. ഓരോ സ്ത്രീകളും തങ്ങളെ അക്രമിച്ച ആളെ കുറിച്ച് നൽകിയ വിശദീകരണം സമാനമായിരുന്നു. അക്രമിക്കുന്ന സമയത്ത് അയാൾ സാധാരണ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മുഖം മറച്ചിരുന്നു. ഒപ്പം കയ്യിൽ ഒരു കത്തി കരുതുകയും അത് വച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

2019 വരെ ഇയാളെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. പിന്നീട് സമാനമായ ഡിഎൻഎ പൊലീസ് ഡാറ്റാബേസിൽ നിന്നും കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം മരിക്കും വരെ ഇയാൾ എല്ലാവരുടെയും മുന്നിൽ ജീവിച്ചത് ഒരു സ്നേഹമുള്ള അച്ഛനും മുത്തച്ഛനും ഒക്കെ ആയിട്ടാണ്. ഒപ്പം കമ്മ്യൂണിറ്റിയിലും ഇയാൾ സമ്മതനായിരുന്നു. 

ഏതായാലും ആളെ കണ്ടെത്തിയെങ്കിലും അയാളെ ശിക്ഷിക്കാൻ സാധിക്കാത്തതിനാൽ തന്നെ ഈ അക്രമിക്കപ്പെട്ട സ്ത്രീകൾക്ക് നീതി കിട്ടി എന്ന് പറയാൻ സാധ്യമല്ല.

tags
click me!