മസ്തിഷ്കമരണം സംഭവിച്ച അമ്മ, വെന്റിലേറ്ററിലിരിക്കെ ആൺകുഞ്ഞിന് ജന്മം നൽകി

By Web TeamFirst Published Apr 1, 2019, 3:55 PM IST
Highlights

വെന്റിലേറ്ററിന്റെ സഹായത്തോടെ കാതറീൻ ശ്വസിക്കുന്നുണ്ടായിരുന്നതുകൊണ്ട് കുഞ്ഞിനെക്കരുതി അമ്മയുടെ ജീവൻ നിലനിർത്താൻ അവരുടെ  കുടുംബം പണിപ്പെട്ടുകൊണ്ടിരുന്നു. അവയവദാനം എന്നു പറയുന്നത്, മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഹൃദയമോ, കരളോ, അല്ലെങ്കിൽ കിഡ്‌നിയോ ദാനം ചെയ്യുന്നത് മാത്രമല്ല. ഇവിടെ, തന്നെത്തന്നെ  പൂർണമായും, തന്റെ  കുഞ്ഞിനെക്കിട്ടാനായി ദാനമായി കൊടുത്തിരിക്കുകയാണ്  കാതറീന. അത് വലിയ ഒരു ദാനമാണ്. 

അമ്മ കാതറീനയ്ക്ക് അക്യൂട്ട് ആസ്ത്മാ അറ്റാക്ക് വരുമ്പോൾ മകൻ സാൽവദോറിന് അമ്മയുടെ വയറ്റിൽ വെറും 19  ആഴ്ച മാത്രം പ്രായം. മുൻ അന്താരാഷ്ട്ര തോണിതുഴച്ചിൽ താരമായിരുന്നു കാതറീനാ സെക്വീറ. കടുത്ത ആസ്ത്മാ രോഗത്തെത്തുടർന്ന് വളരെ നേരത്തെ തന്നെ സ്പോർട്സിൽ നിന്നും വിരമിക്കേണ്ടി വന്നിരുന്നു കാതറീനയ്ക്ക്. 

തന്റെ ഇരുപത്തിയാറാം വയസ്‌സിൽ കാതറീന ഒരു ആൺകുഞ്ഞിനെ ഗർഭം ധരിച്ചു. എന്നാൽ, അധികം താമസിയാതെ അതി ശക്തമായ ഒരു ആസ്ത്മാ അറ്റാക്ക് വില്ലന്റെ രൂപത്തിൽ അവരുടെ ജീവിതത്തിന്റെ തോണി ഒഴുക്കിൽ മറിച്ചിട്ടുകളഞ്ഞു. കുഞ്ഞിന് വയറ്റിൽ കഷ്ടി അഞ്ചുമാസത്തെ വളർച്ചയുള്ളപ്പോൾ വന്ന ഈ ആസ്ത്മാ അറ്റാക്കിൽ, തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏറെ നേരം തടസ്സപ്പെട്ടതുകാരണം കാതറീനയുടെ ശരീരം ഒരു കോമയിലേക്ക് വഴുതിവീണു. പക്ഷേ, വെന്റിലേറ്ററിന്റെ സഹായത്തോടെ അവളുടെ ജീവിതം നിലനിർത്തപ്പെട്ടു. 

കോമയിൽ കിടന്നിരുന്ന കാതറീന തന്‍റെ ഉദരത്തിനുള്ളിൽ സാൽവഡോറിനെ പേറി

ദിവസങ്ങൾ കടന്നുപോയി. വെന്റിലേറ്റർ സപ്പോർട്ട് നിർത്തിയാൽ അടുത്തക്ഷണം കാതറീന മരിച്ചുപോവുമെന്ന വിവരം ഡോക്ടർമാരിൽ നിന്നും ഏറെ വേദനയോടെ കാതറീനയുടെ ബന്ധുക്കൾ അറിഞ്ഞു. അപ്പോഴാണ് അവർ ആ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നത്. ചുരുങ്ങിയത് 32  ആഴ്‌ചയെങ്കിലും വളർച്ച എത്തും വരെ സാൽവദോർ എന്ന് അവർ അതിനകം പേരിട്ടുകഴിഞ്ഞിരുന്ന, കാതറീനയുടെ വയറ്റിൽ കുരുത്ത ആ ജീവനെ കോമയിൽ കിടക്കുന്ന ആ ശരീരത്തിനുള്ളിലെ സുരക്ഷിതമായ സാഹചര്യത്തിൽ തന്നെ വളരാൻ അനുവദിക്കുക. വേണ്ട വളർച്ച എത്തിയ ശേഷം കുഞ്ഞിനെ സിസേറിയൻ ചെയ്തെടുക്കുക. 

പോർച്ചുഗലിലെ നിയമവ്യവസ്ഥയിൽ അനുവദിച്ചിട്ടുള്ള  ഉദാരമായ  വ്യവസ്ഥകളാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാനും നടപ്പിലാക്കാനും സഹായകമായത്. പോർട്ടോയിലെ സെന്റ് ജോൺ ആശുപത്രിയിൽ അടുത്ത 56  ദിവസങ്ങളോളം  ഒരക്ഷരം മിണ്ടാതെ, ഒരിറ്റു വെള്ളമോ ഭക്ഷണമോ കഴിക്കാതെ, കോമയിൽ കിടന്നിരുന്ന കാതറീന തന്‍റെ ഉദരത്തിനുള്ളിൽ സാൽവഡോറിനെ പേറി. കാതറീനയുടെ ആരോഗ്യാവസ്ഥ ഏറെ മോശമാവാൻ തുടങ്ങിയതോടെ 32  ആഴ്ച പൂർത്തിയാവും മുമ്പുതന്നെ കുഞ്ഞിനെ സീ സെക്ഷനിലൂടെ പുറത്തെടുക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 26 -നു തന്നെ കാതറീനയുടെ മസ്‌തിഷ്‌ക്കമരണം ഡോക്ടർമാർ സ്ഥിരികരിച്ചിരുന്നു . 

വെന്റിലേറ്ററിന്റെ സഹായത്തോടെ കാതറീൻ ശ്വസിക്കുന്നുണ്ടായിരുന്നതുകൊണ്ട് കുഞ്ഞിനെക്കരുതി അമ്മയുടെ ജീവൻ നിലനിർത്താൻ അവരുടെ  കുടുംബം പണിപ്പെട്ടുകൊണ്ടിരുന്നു. അവയവദാനം എന്നു പറയുന്നത്, മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഹൃദയമോ, കരളോ, അല്ലെങ്കിൽ കിഡ്‌നിയോ ദാനം ചെയ്യുന്നത് മാത്രമല്ല. ഇവിടെ, തന്നെത്തന്നെ  പൂർണമായും, തന്റെ  കുഞ്ഞിനെക്കിട്ടാനായി ദാനമായി കൊടുത്തിരിക്കുകയാണ്  കാതറീന. അത് വലിയ ഒരു ദാനമാണ്. 

ഇപ്പോൾ നിയോ നാറ്റൽ ഐസിയുവിൽ ആണ് അവൻ വിശ്രമിക്കുന്നത്

"സങ്കടവും സന്തോഷവും ഒന്നിച്ചു വന്നുകേറി .." എന്നാണ് സാല്‍വദോറിന്റെ അമ്മൂമ്മ പറഞ്ഞത്. മോനുണ്ടായതിന്റെ സന്തോഷമുണ്ട്  ഒരു ഭാഗത്ത്. എന്നാൽ അതേസമയം തന്റെ മോളെ നഷ്ടപ്പെട്ടതിലുള്ള സങ്കടവും അവരെ വല്ലാതെ അലട്ടുന്നുണ്ട്. മാസം തികയാതെ പിറന്നുവീണ സാൽവദോറിന് വെറും 1.8 കിലോ മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ.  ഇപ്പോൾ നിയോ നാറ്റൽ ഐസിയുവിൽ ആണ് അവൻ വിശ്രമിക്കുന്നത്. ചുരുങ്ങിയത് മൂന്ന്  ആഴ്ചയെങ്കിലും പിടിക്കും അവനെ വെന്റിലേറ്ററിൽ നിന്നും പുറത്തേക്കെടുക്കാൻ. 

ഇത് പോർച്ചുഗലിലെ രണ്ടാമത്തെ 'കോമാ' ജനനനമാണ്. ഇതിനു മുമ്പ് 15 -ാമത്തെ ആഴ്ചയില്‍ പിറന്നു വീണ ലൗറെങ്കോ എന്ന കുഞ്ഞായിരുന്നു ഇതുപോലുള്ള സാഹചര്യത്തിൽ ജനിച്ചത്.
 

click me!