
വർഷാവസാന പ്രകടന വിലയിരുത്തലുകളും ശമ്പള വർദ്ധനവിനെക്കുറിച്ചുള്ള ചർച്ചകളും സാധാരണയായി കോർപ്പറേറ്റ് ജീവനക്കാരിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ, ദില്ലിയിലെ ഒരു കമ്പനി ജീവനക്കാരന് തന്‍റെ അപ്രൈസൽ മീറ്റിംഗ് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു സർപ്രൈസ് ആണ്. കൃത്യമായ പ്രകടന വിലയിരുത്തലുകൾ മാത്രം പ്രതീക്ഷിച്ച് മീറ്റിംഗ് റൂമിലേക്ക് കയറിയ അദ്ദേഹം, തിരികെ ഇറങ്ങിയത് കമ്പനി സമ്മാനമായി നൽകിയ ഒരു പുത്തൻ എസ്‌യുവി കാറുമായാണ്.
'ഡിജിവിസിൽ' (Digiwhistle) എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായ പ്രത്യുഷ് സിംഗിനാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്. ഇന്ത്യയിലെ ഒരു ജീവനക്കാരന് കമ്പനി നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് അദ്ദേഹം പറയുന്നു. തന്‍റെ കഴിഞ്ഞ വർഷത്തെ പ്രകടനവും അടുത്ത വർഷത്തെ ലക്ഷ്യങ്ങളും മാത്രമായിരിക്കും മീറ്റിംഗിൽ ചർച്ച ചെയ്യുക എന്നാണ് താൻ കരുതിയിരുന്നതെന്ന് പ്രത്യുഷ് പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ തന്‍റെ പ്രകടനത്തെ അഭിനന്ദിക്കുമ്പോഴും, പുറത്ത് തനിക്കായി ഒരു വലിയ സമ്മാനം ഒരുങ്ങുന്നുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. എന്നാൽ, മീറ്റിംഗ് അവസാനിക്കാറായപ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്. കമ്പനി കോ - ഫൗണ്ടറായ സിഎ ദീപക് ഭാട്ടി, "നിങ്ങൾക്കായി പുറത്തൊരു അപ്രൈസൽ സമ്മാനം കാത്തിരിപ്പുണ്ട്" എന്ന് പറഞ്ഞ് കൊണ്ട് പ്രത്യുഷിനെ ഞെട്ടിക്കുകയായിരുന്നു.
ഓഫീസിന് പുറത്തേക്ക് നടന്ന പ്രത്യുഷ് കണ്ടത് തനിക്കായി കാത്തുകിടക്കുന്ന ബ്രാൻഡ് ന്യൂ എംജി ഹെക്ടർ എസ്‌യുവിയാണ്. വിപണിയിൽ 11 ലക്ഷം രൂപ മുതൽ 19 ലക്ഷത്തിന് മുകളിൽ വരെ വിലയുള്ള വാഹനമാണിത്. "തികച്ചും അപ്രതീക്ഷിതമായ നിമിഷമായിരുന്നു അത്. ആ സർപ്രൈസ് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു ജീവനക്കാരൻ എന്നതിനപ്പുറം എന്നെ ഈ കമ്പനിയുടെ ഒരു കുടുംബാംഗത്തെപ്പോലെയാണ് അവർ കാണുന്നത്. ഇത്തരം മികച്ചൊരു തൊഴിലന്തരീക്ഷത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്," പ്രത്യുഷ് സിംഗ് പറയുന്നു. തന്‍റെ ഈ നേട്ടത്തിൽ സഹപ്രവർത്തകർക്കെല്ലാം വലിയ സന്തോഷമാണുള്ളതെന്നും, തന്‍റെ കരിയർ യാത്രയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതായി അവർ പങ്കുവെച്ചെന്നും പ്രത്യുഷ് കൂട്ടിച്ചേർത്തു. കാർ സമ്മാനമായി നൽകിയതിന് പുറമെ, മികച്ചൊരു ശമ്പള വർദ്ധനവും കമ്പനി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കാറിന്‍റെ താക്കോൽ കൈമാറുന്ന സമയത്ത് താൻ അനുഭവിച്ച വെല്ലുവിളികളെയും കഠിനാധ്വാനത്തെയും കമ്പനി ഉടമകൾ അഭിനന്ദിച്ചതായും പ്രത്യുഷ് ഓർത്തെടുക്കുന്നു. ജീവനക്കാരെ വെറും കോർപ്പറേറ്റ് യന്ത്രങ്ങളായി മാത്രം കാണുന്ന മറ്റ് കമ്പനികൾക്ക്, ഈ വലിയ മാതൃക ഒരു നല്ല പാഠമാകുമെന്നും പ്രത്യുഷ് കൂട്ടിച്ചേർത്തു.