
കേരളത്തിലെ അടിമകളെ കുറിച്ചുള്ള പഠനങ്ങളും എഴുത്തുകളും അടുത്തകാലത്താണ് വെളിച്ചം കണ്ട് തുടങ്ങിയത്. ലോകം മുഴുവനും ഉടമകളും അടിമകളുമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കേരളത്തില്‍ നിന്നും അടിമകളെ ഇന്നത്തെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും കൊണ്ടുപോയിരുന്നുവെന്നതിനുള്ള തെളിവുകളും പുതിയ എഴുത്തുകളില്‍ കാണാം. പറഞ്ഞുവരുന്നത് കേരളത്തിലെ അടിമ വ്യാപാരത്തെ കുറിച്ചല്ല. മറിച്ച് ലോകപ്രശസ്തമായ പോംപി നഗരത്തിലെ അടിമകളെ കുറിച്ചാണ്. അതെ റോമിലെ പോംപി നഗരത്തെ കുറിച്ച് തന്നെ. പോംപിയ്ക്ക് സമീപമുള്ള റോമൻ വില്ലയിൽ ഒരു ചെറിയ കിടപ്പുമുറി പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് വെസൂവിയസ് അഗ്നിപർവ്വത സ്‌ഫോടനത്തിന് പിന്നാലെ തുടച്ചുനീക്കപ്പെട്ട പോംപിയുടെ വടക്കന്‍ മതിലില്‍ നിന്നും ഏതാണ്ട് 600 മീറ്റര്‍ മാറി സിവിറ്റ ജിയുലിയാന വില്ലയിലാണ് ഈ കിടപ്പു മുറി കണ്ടെത്തിയത്. ഇത് പുരാതന റോമിലെ അടിമകളുടെ താഴ്ന്ന ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
2000 വര്‍ഷം പഴക്കമുള്ള ശവകുടീരം; ഇരുമ്പ് യുഗത്തിലെ വനിതാ പോരാളിയുടെതെന്ന് വെളിപ്പെടുത്തല്‍
ആ ചെറിയ മുറിയില്‍ രണ്ട് കിടക്കകൾ ഉണ്ടായിരുന്നു, അതിൽ ഒന്നിൽ മാത്രം ഒരു മെത്തയും രണ്ട് ചെറിയ അലമാരകളും കുറച്ച് സെറാമിക് പാത്രങ്ങളും കണ്ടെത്തി. അതിൽ എലികളുടെ അവശിഷ്ടങ്ങളും ലഭിച്ചു. "അക്കാലത്ത് സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ളവർ ജീവിച്ചിരുന്ന അനിശ്ചിതത്വത്തിന്‍റെയും മോശം ശുചിത്വത്തിന്‍റെയും അവസ്ഥയെ ഇത് അടിവരയിടുന്നു," സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഗ്നിപര്‍വ്വത ലാവയില്‍ നിന്നുള്ള വാതകവും ചാരവും കൊണ്ട് അവ മൂടപ്പെട്ടിരുന്നു. ഇതിനാല്‍ ഇവ വലിയ പരുക്കുകളില്ലാതെ സംരക്ഷിക്കപ്പെട്ടു. എന്നാല്‍, അക്കാലത്തെ അടിമകളെ തടയാനോ നിയന്ത്രിക്കാനോ ഉള്ള പൂട്ടുകളോ ചങ്ങലകളോ ഒന്നും ഖനനത്തില്‍ കണ്ടെത്താനായില്ല. 'ഭൗതിക തടസങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പകരം അടിമത്തത്തിന്‍റെ ആന്തരിക സംഘാടനത്തിലൂടെയാകാം ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതെന്ന്' പോംപിയിലെ ആർക്കിയോളജിക്കൽ പാർക്കിന്‍റെ ഡയറക്ടർ ഗബ്രിയേൽ സുക്ട്രിഗൽ പറയുന്നു.
3,000 വർഷം പഴക്കമുള്ള ഉൽക്കാ ശിലയിൽ നിർമ്മിച്ച അപൂർവ ലോഹം കണ്ടെത്തി !
മുമ്പ് 1907-1908 കാലഘട്ടത്തിലാണ് സിവിറ്റ ജിയുലിയാന വില്ലയിൽ പുരാവസ്തു ഖനനം നടത്തിയത്. പിന്നീട് പ്രദേശത്ത് അനധികൃത ഖനനം നടക്കുന്നതായി തെളിഞ്ഞതോടെയാണ് 2017 ലാണ് ഖനനം പുനരാരംഭിക്കുന്നത്. നിലവില്‍ കണ്ടെത്തിയ മുറിയിലെ കിടയ്ക്കയുടെ പകുതി ഭാഗം ഇത്തരത്തില്‍ അനധികൃത ഖനനം നടത്തിയവര്‍ കുഴിച്ച് മാറ്റിയിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നാണ് വെസൂവിയസ് അഗ്നിപര്‍വ്വതം. എന്നാല്‍ അന്ന് ഇക്കാര്യത്തെ കുറിച്ച വലിയ അറിവുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എഡി 79 -ല്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിന് പിന്നാലെ പോംപി നഗരവും ചുറ്റുമുള്ള പ്രദേശങ്ങളും ആയിരക്കണക്കിന് മനുഷ്യരും ചാരത്താല്‍ നിമിഷ നേരം കൊണ്ട് മൂടിപ്പോയി. യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ 105 മില്യൺ യൂറോയുടെ ഖനനപ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് നടത്തിയത്. "ആ കാലഘട്ടത്തിലെ ഭൗതിക സാഹചര്യങ്ങളെയും സാമൂഹിക സംഘടനയെയും കുറിച്ച് പഠിക്കുന്നത് ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ പഠനങ്ങൾക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുന്നു," എന്ന് സാംസ്കാരിക മന്ത്രി ജെന്നാരോ സാൻഗിലിയാനോ പറഞ്ഞു. 2014 ല്‍ പുറത്തിറങ്ങിയ പൗള്‍ ഡബ്യു എസ് ആന്‍റേഴ്സണ്‍ സംവിധാനം ചെയ്ത 'പോംപി' എന്ന സിനിമ നഗരത്തിന്‍റെ അവസാന നിമിഷങ്ങളെ ചിത്രീകരിച്ചിരുന്ന സിനിമയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക