ഗാസയിലെ തകര്‍ന്ന കെട്ടിടത്തിനടിയില്‍നിന്നും  പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി

By Web TeamFirst Published May 15, 2021, 8:18 PM IST
Highlights

ഉമര്‍ എന്നാണ് അവന്റെ പേര്. ഇനിയീ ലോകത്തില്‍ അവന്റെ കുടുംബത്തിലെ ഒരാള്‍ മാത്രമേ ബാക്കിയുള്ളൂ-പിതാവ് മുഹമ്മദ് ഹദീദി. അത്ഭുതകരമായാണ് രക്ഷപ്പെട്ടതെങ്കിലും അവനിനി ഉമ്മയുടെ സ്‌നേഹമില്ല, സഹോദരങ്ങളുടെ വാല്‍സല്യവും.
 

ജീവനറ്റ് കിടക്കുന്ന ഉമ്മയുടെ അരികെനിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അവനെ കണ്ടെടുത്തത്. പൊടിയിലും ചളിയിലും പുതഞ്ഞുപോയ പിഞ്ചു കുഞ്ഞിനെ ഉടന്‍ തന്നെ നഴ്‌സുമാര്‍ പരിചരിച്ചു. തൊട്ടുപിന്നാലെ അവന്റെ പിതാവ് മുഹമ്മദ് ഹദീദി ആശുപത്രിയില്‍ എത്തി. ഭാര്യ മഹയുടെ മൃതദേഹമാണ് ആദ്യമദ്ദേഹം കണ്ടത്. ആറിനും 14നും ഇടയ്ക്കുള്ള നാല് കുട്ടികളുടെ മൃതദേഹങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞു. നഴ്‌സുമാരുടെ കൈകളിലിരുന്ന് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അന്നേരം ഉമര്‍. 

 

 

ഗാസ: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ നാലു നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അഞ്ചു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി. തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും പുറത്തെടുത്ത അഞ്ചു വയസ്സുകാരനെ ഗാസയിലെ ആശുപത്രിയിലെ നഴ്‌സുമാര്‍ പരിചരിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികളാണ് പുറത്തുവിട്ടത്. 

ഉമര്‍ എന്നാണ് അവന്റെ പേര്. ഇനിയീ ലോകത്തില്‍ അവന്റെ കുടുംബത്തിലെ ഒരാള്‍ മാത്രമേ ബാക്കിയുള്ളൂ-പിതാവ് മുഹമ്മദ് ഹദീദി. അത്ഭുതകരമായാണ് രക്ഷപ്പെട്ടതെങ്കിലും അവനിനി ഉമ്മയുടെ സ്‌നേഹമില്ല, സഹോദരങ്ങളുടെ വാല്‍സല്യവും. കാരണം, ഉമറിന്റെ ഉമ്മയും നാല് സഹോദരങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ കൊണ്ടു നിറഞ്ഞ ഗാസയിലെ അല്‍ ഷിഫാ ആശുപത്രിയിലേക്കാണ് അവനെയും മറ്റുള്ളവരെയും മാറ്റിയത്. അവിടെ എത്തുന്നതിനു മുമ്പേ മാതാവും സഹോദരങ്ങളും മരിച്ചിരുന്നു. 

 

 

ജീവനറ്റ് കിടക്കുന്ന ഉമ്മയുടെ അരികെനിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അവനെ കണ്ടെടുത്തത്. പൊടിയിലും ചളിയിലും പുതഞ്ഞുപോയ പിഞ്ചു കുഞ്ഞിനെ ഉടന്‍ തന്നെ നഴ്‌സുമാര്‍ പരിചരിച്ചു. തൊട്ടുപിന്നാലെ അവന്റെ പിതാവ് മുഹമ്മദ് ഹദീദി ആശുപത്രിയില്‍ എത്തി. ഭാര്യ മഹയുടെ മൃതദേഹമാണ് ആദ്യമദ്ദേഹം കണ്ടത്. ആറിനും 14നും ഇടയ്ക്കുള്ള നാല് കുട്ടികളുടെ മൃതദേഹങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞു. നഴ്‌സുമാരുടെ കൈകളിലിരുന്ന് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അന്നേരം ഉമര്‍. 

വീടും അഭയസ്ഥാനവും നഷ്ടപ്പെട്ടവര്‍ക്കായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഉമറിന്റെ ഉമ്മയും സഹോദരങ്ങളും അടക്കം പത്തുപേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റുള്ളവരും ഉമറിന്റെ ബന്ധുക്കളാണ്. 

 

 

ഗാസയിലെ ശഅതി അഭയാര്‍ത്ഥി ക്യാമ്പിനു നേര്‍ക്കാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഇവിടെയുള്ള ഒരു കുടുംബത്തില്‍ പെരുന്നാള്‍ ദിവസം അതിഥികളായി വന്നതായിരുന്നു ഉമറിന്റെ കുടുംബം. ഗാസയിലെ പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് മടങ്ങാനായില്ല. അങ്ങനെയാണ് അവര്‍ ആ നാലുനില കെട്ടിടത്തില്‍ തന്നെ കഴിഞ്ഞത്. അവിടേക്കാണ് ഇസ്രായേല്‍ വിമാനങ്ങള്‍ തീതുപ്പിയെത്തിയത്. 

ഗാസയില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അഭയാര്‍ത്ഥി ക്യാമ്പുകളാണുള്ളത്. അതില്‍ ഏറ്റവും അധികം ആളുകള്‍ താമസിക്കുന്ന ക്യാമ്പിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഗാസയിലെ മൂന്നാമത്തെ വലിയ ക്യാമ്പാണിത്. യു എന്‍ ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു എന്‍ സമിതി നടുക്കം പ്രകടിപ്പിച്ചു.സങ്കല്‍പ്പാതീതമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് സമിതി വക്താവ് അറിയിച്ചു. 

 

 

ക്യാമ്പില്‍നിന്നും ആക്രമണമുണ്ടായെന്ന ഇസ്രായേലി ആരോപണം നുണയാണെന്ന്, ഉമറിന്റെ പിതാവ് മുഹമ്മദ് ഹദീദി പിന്നീട് ബിബിസിയോട് പറഞ്ഞു. ക്യാമ്പില്‍ കഴിയുന്ന സഹോദരനെ കാണാന്‍ ചെന്നതായിരുന്നു തങ്ങളുടെ കുടുംബമെന്നും ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ''സുരക്ഷിതരായി വീട്ടിലിരിക്കുകയായിരുന്നു അവര്‍. ഒരായുധം പോലും അവരുടെ കൈയിലുണ്ടായിരുന്നില്ല. എന്നിട്ടാണ്, ആക്രമണമുണ്ടായെന്ന കള്ളം പ്രചരിപ്പിക്കുന്നത്''-അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ ഇതുവരെ ഇസ്രായേലി ആക്രമണത്തില്‍ 40 കുട്ടികളും 22 സ്ത്രീകളും അടക്കം 139 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഹമാസിന്റെ ആക്രമണങ്ങളില്‍ 10 ഇസ്രായേലികള്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

 

click me!