26 -ാം വയസിൽ ​ഗുണ്ടകളുടെ ആക്രമണം, 40 വർഷമായി ജീവിക്കുന്നത് വൈദ്യുതിയോ പൈപ്പുവെള്ളമോ ഇല്ലാത്ത വിദൂരദേശത്ത്

Published : Nov 12, 2021, 10:37 AM IST
26 -ാം വയസിൽ ​ഗുണ്ടകളുടെ ആക്രമണം, 40 വർഷമായി ജീവിക്കുന്നത് വൈദ്യുതിയോ പൈപ്പുവെള്ളമോ ഇല്ലാത്ത വിദൂരദേശത്ത്

Synopsis

അടുത്തുള്ള മാർക്കറ്റിൽ നിന്ന് രണ്ട് മണിക്കൂർ നടന്നാൽ മാത്രം എത്താവുന്ന ഇടത്ത്, സ്മിത്ത് അന്നുമുതലിന്നു വരെ താമസിക്കുന്ന ഈ ലോഗ് ക്യാബിന്‍ നിര്‍മ്മിച്ചു. അവിടെ വൈദ്യുതിയില്ല, പൈപ്പ് വെള്ളമോ ​ഗ്യാസോ ഇല്ല.

ഏകദേശം 40 വർഷമായി, കെൻ സ്മിത്ത്(Ken Smith) നാമാരും ജീവിക്കാൻ ധൈര്യപ്പെടാത്ത ഒരു ജീവിതം ജീവിക്കുകയാണ്. സാമ്പ്രദായികമായ ജീവിതത്തെ ഒഴിവാക്കി അദ്ദേഹം വൈദ്യുതിയോ വെള്ളമോ ഇല്ലാതെ സ്കോട്ടിഷ് ഹൈലാൻഡ്‌സിലെ, കൈകൊണ്ട് നിർമ്മിച്ച ലോഗ് ക്യാബിനിലാണ് തന്റെ ദിവസങ്ങൾ കഴിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ തന്നെ 'ട്രെയിഗിന്റെ സന്യാസി'(Hermit of Treig) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഇപ്പോൾ 74 വയസ്സുള്ള സ്മിത്ത്, 26 വയസ്സുള്ളപ്പോഴാണ് ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടാകുന്നത്. ഒരു രാത്രിയിൽ ഒരു ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ശേഷമാണ് അദ്ദേഹം സാധാരണ ജീവിതം ഉപേക്ഷിച്ചത്. ആക്രമണം കെന്നില്‍ മസ്തിഷ്ക രക്തസ്രാവമുണ്ടാക്കി. 23 ദിവസത്തേക്ക് അദ്ദേഹം അബോധാവസ്ഥയിലായി. അദ്ദേഹം ഇനി ഒരിക്കലും നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ലെന്ന് ഡോക്ടർമാർ ആശങ്ക അറിയിച്ചു. 

“ഞാൻ ഒരിക്കലും സുഖം പ്രാപിക്കില്ലെന്ന് അവർ പറഞ്ഞു. ഇനിയൊരിക്കലും ഞാൻ സംസാരിക്കില്ലെന്നും ഞാൻ ഇനി നടക്കില്ലെന്നും അവർ പറഞ്ഞു. പക്ഷേ, ഞാൻ നടന്നു. അപ്പോഴാണ് ഞാൻ ഒരിക്കലും നിബന്ധനകളിൽ ജീവിക്കില്ലെന്ന് തീരുമാനിച്ചത്” അദ്ദേഹം ബിബിസി ഡോക്യുമെന്ററിയായ 'ദി ഹെർമിറ്റ് ഓഫ് ട്രെയ്ഗി'ൽ പറയുന്നു. 

ആക്രമണത്തിനുശേഷം, അദ്ദേഹം മരുഭൂമിയിലേക്ക് നോക്കാൻ തുടങ്ങി, കാനഡയിലേക്ക് പോയി. അവിടെ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് നടന്നു തീര്‍ത്തത് 22,000 മൈലുകൾ. നിർഭാഗ്യവശാൽ, മടങ്ങിയെത്തിയ സ്മിത്തിന് കേള്‍ക്കേണ്ടി വന്നത് മാതാപിതാക്കളുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തയാണ്. സ്മിത്ത് പിന്നീട് തന്റെ സങ്കടത്തെ നേരിടാൻ ബ്രിട്ടനിലെ തന്നെ നീളം കൂടിയ ട്രെക്കിംഗ് ആരംഭിച്ചു, ഒടുവിൽ 1984 -ൽ സ്കോട്ടിഷ് ഹൈലാൻഡിൽ എത്തി.

സ്കോട്ടിഷ് ഹൈലാൻഡ്സിലെ റാനോച്ചിൽ എത്തിയപ്പോൾ അദ്ദേഹം തന്‍റെ നഷ്ടങ്ങളെ കുറിച്ചോര്‍ത്ത് തകര്‍ന്നിരുന്നു. “നടക്കുന്നതിനിടയിൽ ഞാൻ കരഞ്ഞു. ഞാൻ ചിന്തിച്ചു, ബ്രിട്ടനിൽ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം എവിടെയാണ്? നൂറുനൂറു മൈലുകൾ ഒന്നുമില്ലായ്മ തന്നെയായിരുന്നു എന്നെ ഭരിച്ചത്. ഞാൻ നോക്കിയപ്പോൾ ഈ വനഭൂമി കണ്ടു.'' അവിടെ, ഹൈലാൻഡ്‌സിൽ സ്ഥിതി ചെയ്യുന്ന, അടുത്തുള്ള മാർക്കറ്റിൽ നിന്ന് രണ്ട് മണിക്കൂർ നടന്നാൽ മാത്രം എത്താവുന്ന ഇടത്ത്, സ്മിത്ത് അന്നുമുതലിന്നു വരെ താമസിക്കുന്ന ഈ ലോഗ് ക്യാബിന്‍ നിര്‍മ്മിച്ചു. അവിടെ വൈദ്യുതിയില്ല, പൈപ്പ് വെള്ളമോ ​ഗ്യാസോ ഇല്ല.

കഴിവുള്ള ഒരു മത്സ്യത്തൊഴിലാളിയും തോട്ടക്കാരനും എന്ന നിലയിൽ, സ്മിത്ത് കരയെയും സമീപത്തെ അരുവികളെയും ആശ്രയിച്ചു ജീവിച്ചു. ബിയർ ഉണ്ടാക്കുകയും വൈൻ കുടിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച 80 ഗാലൻ വൈൻ സംഭരിച്ചതായും റിപ്പോർട്ടുണ്ട്.

PREV
click me!

Recommended Stories

കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ
വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ